തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കനത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ചൂട് മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും 'ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ' ആരംഭിച്ചു. പ്രത്യേക ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. സ്വയം പ്രതിരോധമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഈ സമയത്ത് കൂടുതലായതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.