ഗാന്ധിനഗര്‍: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രിവിട്ടു. ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശി രക്ഷൻ (11) ആണ് രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ മാരി ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മക്കളായ രക്ഷൻ, രക്ഷണ എന്നിവരെ സ്കൂളിൽ വിടാൻ മാതാവ് പോയപ്പോഴായിരുന്നു കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ മാതാവ് തൽക്ഷണം മരിച്ചു. രക്ഷണ ഓടിരക്ഷപെട്ടപ്പോൾ രക്ഷന് ആനയുടെ തട്ടേറ്റ് പരിക്കേൽക്കുകയായിരുന്നു. ഇവരുടെ പിതാവ് രാജൻ ഒരു വർഷം മുൻപ് മരിച്ചതാണ്.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം പിതൃസഹോദരൻ മുനിയാണ്ടിയും ഭാര്യ മുനിയമ്മയും ഏറ്റെടുത്തു. മുനിയമ്മ മരിച്ച മാരിയുടെ സഹോദരിയാണ്. ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്. ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷണ.
കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വനംമന്ത്രി ഷിബു ബേബി ജോണ്‍ മെഡിക്കല്‍ കോളജിലെത്തി സര്‍ക്കാര്‍ കുട്ടികളുടെ പേരില്‍ സ്ഥിരം നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രി മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എന്‍. വാസവന് അടക്കമുള്ളവർ രക്ഷനെ സന്ദര്‍ശിച്ചിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സതീഷ് ചന്ദ്ര, ഡോ. ടിനു രവി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
Tags : hospital Nattuvishesham district news