ഏറ്റുമാനൂർ: സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാൾ ഭക്ഷണത്തിന് പ്രശസ്തി. ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അതിദയനീയം. ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പിൽ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു.
അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്.
ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പിൽ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു. ഇന്നലെ ഷാപ്പ് അടഞ്ഞുകിടന്നു.
കള്ളുഷാപ്പില്‍ പരിശോധന
കോട്ടയം: ഷാപ്പില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച കുമരകം സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ പരിപ്പ് തൊള്ളായിരം ചിറ കള്ളുഷാപ്പില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്നലെ രാവിലെ 11നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമീഷണര്‍ എ. എ. അനസിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിലെത്തിയത്.
കുമരകം സ്വദേശിയുടെ മരണം: അണുബാധ മൂലമെന്ന് പ്രാഥമിക വിവരം
ഗാന്ധിനഗർ: കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല.
ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽ
ഏറ്റുമാനൂർ: ഷാപ്പുകളിൽ ബഹുഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ബിനാമികൾക്ക്. 25 ശതമാനത്തിൽ താഴെ ഷാപ്പുകൾ മാത്രമാണ് യഥാർഥ ലൈസൻസികൾ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ ബിനാമികൾ ഷാപ്പുകൾ കൈയടക്കിയിരിക്കുന്നത്.
നടത്തിപ്പുകാരായ ബിനാമികൾക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തിൽ ഷാപ്പുകൾ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു.
ഭക്ഷണത്തിന്റെ നടത്തിപ്പ് ഇവർ മറ്റാളുകൾക്ക് കരാർ നൽകുകയാണ് പതിവ്. ഭക്ഷണത്തിന്റെ ഗുണനിലവാരമോ പാചക സ്ഥലത്തെ വൃത്തിയോ ബിനാമി നടത്തിപ്പുകാർ ശ്രദ്ധിക്കുന്നില്ല. വർഷങ്ങളായി ഷാപ്പ് നടത്തിപ്പ് ബിനാമികൾ കൈയടക്കിയിരിക്കുന്നത് അറിയാമെങ്കിലും എക്സൈസ് അധികൃതർ കണ്ണടയ്ക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പരിശോധനകൾ ഷാപ്പുകളിൽ നടക്കുന്നേയില്ല. ഷാപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്.
"ബിനാമി ഇടപാടുകൾ പരിശോധിക്കണം'
കോട്ടയം: അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച് യുവാവ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ആവശ്യപ്പെട്ടു. എല്ലാ ഷാപ്പ് ലൈസൻസിന്റെയും ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്നും അബ്കാരി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഷാപ്പുകൾക്കെതിരേ ശക്തമായ നടപടി എക്സൈസ് വകുപ്പ് കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Mercy in action Nattuvishesham district news