തൃശൂർ: പനിച്ചൂടിൽ വിറച്ച് ജില്ല. പത്തു ദിവസത്തിനുള്ളിൽ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത് 11,330 പേർ. 99 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഒരാൾ മരിച്ചു. ഒന്പതുപേർക്കു എലിപ്പനി സ്ഥിരീകരിച്ചു; രണ്ടുപേർ മരിച്ചു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുവായൂരിൽ വയോധിക മരിച്ചതോടെ കടുത്ത ആശങ്കയിലാണ് ജില്ല.
കോർപറേഷൻ പരിധിയിൽനിന്നുമാത്രം 37 പേർക്കാണ് കഴിഞ്ഞ പത്തുദിവസത്തിനകം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിയും മറ്റു പകർച്ചവ്യാധികളും സംശയിച്ച് ചികിത്സയിൽ കഴിയുന്നവർ ഇതിലുമിരട്ടിയാണ്.
ഏറ്റവും കൂടുതൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതു തൃശൂർ കോർപറേഷൻപരിധിയിലായതിനാൽ കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം പാളിയെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ 11ന് മരിച്ച, എലിപ്പനിബാധിതനെന്ന് സംശയിക്കുന്ന 47 കാരനും 20ന് എലിപ്പനി ബാധിച്ചു മരിച്ച 48കാരനും കോർപറേഷൻപരിധിയിലുള്ളവരാണ്. നാട്ടിക സ്വദേശിയായ 67 വയസുള്ളയാളാണ് ഡെങ്കി ബാധിച്ച് മരിച്ചത്. ഇതിനുപുറമേയാണ് ഷിഗെല്ലയും ജില്ലയിൽ പടരുന്നത്. വടക്കാഞ്ചേരി, കൊടകര, വള്ളത്തോൾനഗർ, ചേലക്കര എന്നിവിടങ്ങളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഷിഗെല്ല ബാധിച്ച് കൊടകരയിൽ 47 കാരൻ മരണപ്പെട്ടത് ആശങ്ക ഇരട്ടിയാക്കി.
ജില്ലയിൽ ഏറെക്കുറെ എല്ലാപ്രദേശത്തും പകർച്ചവ്യാധികൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അടാട്ട്, നടത്തറ, തോളൂർ, തൃക്കൂർ, വലപ്പാട്, പുത്തൂർ, അരിന്പൂർ, കൊടകര, അന്തിക്കാട്, അവണൂർ, വെള്ളാങ്ങല്ലൂർ, കോലഴി, പാണഞ്ചേരി, നാട്ടിക, പുന്നയൂർക്കുളം, പറപ്പൂക്കര, ചേലക്കര, ഗുരുവായൂർ തുടങ്ങിയ മേഖലകളിൽനിന്നാണ് പകർച്ചവ്യാധികൾ ഏറെയും റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്.
വൈറൽപനി, ഡെങ്കി, എലിപ്പനി, ഷിഗെല്ല എന്നീ രോഗവ്യാപനം ഉയരുന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ അറിയിച്ചു.
Tags : fever Nattuvishesham district news