തൃശൂർ: മറ്റത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യപ്രതിഷേധവും നാടകീയരംഗങ്ങളും. മണ്ഡലം പ്രസിഡന്റായി പാർട്ടിയിൽ സജീവമല്ലാത്ത ആളെ നിയമിച്ചുവെന്ന് ആരോപിച്ച് ഒത്തുകൂടിയ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു.
ശശി നടുപ്പറന്പിൽ, മോളി തോമസ്, ജിജു ഡേവിസ്, പ്രദീഷ് പണ്ടാരത്തിൽ, നൈജോ ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഉപരോധം നീണ്ടതോടെ വനിതകളടക്കമുള്ള പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി.
മുന്പ് പാർട്ടിനടപടി നേരിട്ടിട്ടുള്ള വി.എം. ഹസനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർ രംഗത്തുവന്നതാണ് തർക്കങ്ങൾക്കു കാരണം.
പാർട്ടിയിൽ സജീവമല്ലാത്തയാളെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവന്ന ഡിസിസി പ്രസിഡന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും ഡിസിസി പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡിസിസി പ്രസിഡന്റിന്റെ പ്രതീകാത്മക കോലവുമായാണ് പ്രവർത്തകർ എത്തിയതെങ്കിലും കോലം കത്തിച്ചില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും തെറ്റായ നടപടിയോടുള്ള വിയോജിപ്പ് പ്രതീകാത്മകമായി രേഖപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.റോഡിൽ അല്പനേരം ഗതാഗതവും തടസപ്പെട്ടു.
സമരംചെയ്തവർക്കു ബിജെപി ബന്ധം: ജോസഫ് ടാജറ്റ്
തൃശൂർ: മറ്റത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ താത്കാലികനിയമനവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ കുത്തിയിരിപ്പുസമരം നടത്തിയവർക്കു കോൺഗ്രസ് പാർട്ടിയുമായി യാതൊ രു ബന്ധവുമില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.
മറ്റത്തൂരിൽ നടന്നതു പാർട്ടിയുടെ സ്വാഭാവികമായ സംഘടനാനടപടിയാണ്. അതിൽ പരാതിയുണ്ടെങ്കിൽ നേതൃത്വത്തെ രേഖാമൂലം അറിയിക്കുകയോ കെപിസിസിയെ സമീപിക്കുകയോ ആണ് ചെയ്യേണ്ടത്. അതുണ്ടാകാതെ പാർട്ടിയെ തെരുവിൽ അപമാനിക്കാനും വിഭാഗീയതയുണ്ടെന്നു വരുത്താനുമാണ് ഇവർ ശ്രമിക്കുന്നത്. പാർട്ടിയെ അവഹേളിക്കാൻ നടത്തുന്ന ഇത്തരം സ്പോൺസേഡ് പ്രതിഷേധങ്ങൾ അംഗീകരിക്കില്ലെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും ജോസഫ് ടാജറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.