രണ്ടുമാസത്തെ അവധിക്കാലം തുടങ്ങുകയായി. ഇനി കളിച്ചു തിമിർത്തു നടക്കുന്ന സമയം. കുളത്തിലും പുഴയിലും ഒക്കെ നീന്തൽ അറിയില്ലെങ്കിലും ഇറങ്ങാൻ വെമ്പുന്ന കാലം.
നീന്തൽ അറിയാത്തതുകൊണ്ട് നിലയില്ലാ വെള്ളത്തിലേക്ക് ആണ്ടു പോയി ജലംകൊണ്ട് മുറിവേറ്റവർ നിരവധി. നീന്തൽ പഠിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും ശീലവും ആക്കേണ്ട കാലം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഗൾഫിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾ നിർബന്ധമായും തെരഞ്ഞെടുത്ത പരിശീലനം നേടേണ്ട രണ്ട് സംഭവങ്ങളുണ്ട്. ഒന്നു നീന്തൽ രണ്ട് ഫുട്ബോൾ.
ഇതിൽ ഏതെങ്കിലും ഒരെണ്ണം കുട്ടികൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് സ്കൂളിൽ ചേരുമ്പോൾ തന്നെ അധികൃതർ പറയാറുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ ഈ നിബന്ധന ഇല്ലെങ്കിലും കുട്ടികൾ നിർബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് പറയുന്ന ഒരാളുണ്ട്.
തൃശൂർ ജില്ലയിലെ ആളൂർ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാൽ മൂത്തേടത്ത്. എം. എസ്. ഹരിലാൽ വലിയ അപകടങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് പേര് രക്ഷിച്ചിരിക്കുന്നത്.
നീന്തൽ അറിയാത്തതുമൂലം സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ നീന്തൽ സാക്ഷരരാക്കി മാറ്റിയ ഹരിലാൽ മാഷ് ചെയ്ത കാര്യം നിറഞ്ഞ നന്ദിയോടെ മാത്രമേ വിവരിക്കാനാകൂ.
വർഷങ്ങളായി നിരവധി ആളുകളെയും നീന്തൽ പഠിപ്പിക്കുക എന്ന ദൗത്യം ആവേശം ഒട്ടും കുറയാതെ ഏറ്റെടുത്ത് മുന്നോട്ടു നീന്തി കുതിക്കുകയാണ് ഹരിലാൽ.

വളരെ എളുപ്പത്തിൽ ശാസ്ത്രീയമായി നീന്തൽ പഠിതാക്കൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഹരിലാൽ മാഷ് നീന്തൽ പഠിപ്പിക്കാറുള്ളത്. അതും വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഏതു കുളത്തിലും പുഴയിലും നീന്താൻ ആളുകളെ പ്രാപ്തരാക്കുന്ന ടെക്നിക്കുകളും ഹരിലാൽ മാഷിന്റെ കൈയിൽ ഉണ്ട്.
പഴയ സ്കൂട്ടറിന്റെ ടയറിന്റെ ട്യൂബ് ഉപയോഗശൂന്യമായപ്പോൾ കുളത്തിലേക്ക് വലിച്ചെറിഞ്ഞത് പൊങ്ങിക്കിടക്കുന്നത് കണ്ടപ്പോഴാണ് ഹരിലാലിനെ നീന്തൽ ഇങ്ങനെ പഠിപ്പിച്ചു കൂടെ എന്നൊരു ഐഡിയ തോന്നിയത്.
രണ്ടര വയസുള്ള മകനെ തന്നെ ആദ്യം കുളത്തിൽ ഇട്ട ട്യൂബിൽ താഴത്തെ പൊങ്ങിക്കിടക്കുമോ എന്ന് പരീക്ഷിച്ചു നോക്കി. സംഗതി വിജയിച്ചു. നീന്തൽ അറിയാത്തവർക്ക് നീന്തൽ പഠിക്കാൻ ഇത് നല്ല മാർഗമാണെന്ന് ഹരിലാൽ അന്ന് മനസ്സിലാക്കി.
അങ്ങനെ നീന്തൽ പഠിപ്പിക്കാൻ തുടങ്ങിയ ഹരിലാൽ നാട്ടുകാരെയും നാട്ടിലെ കുട്ടികളെയും നീന്തൽ അറിയാത്ത മറ്റുള്ളവരെയും പല സ്കൂളിലെ കുട്ടികളെയും നീന്തൽ പഠിപ്പിച്ച് സാധാരണ കുളങ്ങളിൽ നീന്തൽ ചരിത്രം കുറിച്ചു.
പഞ്ചായത്തുകളിൽ നീന്തൽ പഠിപ്പിക്കൽ എന്ന പ്രോജക്ട് തന്നെ ഹരിലാൽ മാഷ് ആവിഷ്കരിച്ചു. പത്തു ദിവസം കൊണ്ട് പരമാവധി പേരെ നീന്തൽ സാക്ഷരത ഉള്ളവരാക്കി മാറ്റി.
പഞ്ചായത്തുകളിൽ ഉള്ള കുളങ്ങൾ തന്നെ ഹരിലാൽ തന്റെ ശിഷ്യരെ പഠിപ്പിക്കാനുള്ള സ്വിമ്മിംഗ് പൂൾ ആക്കി. കുട്ടികളെയും മുതിർന്നവരെയും നീന്തൽ അഭ്യസിപ്പിച്ചു.
ഇത്രകാലത്തെ നീന്തൽകുളത്തിലെ അനുഭവ പരിചയം വച്ച് ഹരിലാൽ മാഷ് പറയുന്നത് നീന്തൽ പഠിക്കാനും പഠിപ്പിക്കാനും കുട്ടികളെക്കാൾ പേടി രക്ഷിതാക്കൾക്കാണ്. അത് മാറണമെന്ന് മാഷ് പറയുന്നു. രക്ഷിതാക്കളുടെ പേടി മാറിയാൽ സ്വാഭാവികമായും കുട്ടികളുടെ പേടിയും മാറും.
അതുകൊണ്ട് രക്ഷിതാക്കൾക്കും കോച്ചിങ് കൊടുക്കാൻ എല്ലാ മാഷ് മുൻകൈയെടുത്ത് കുളത്തിലിറങ്ങി. ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും വീട്ടമ്മമാരും വരെ നീന്തൽ പഠിക്കാൻ എത്തുന്നുണ്ട്.
താൻ നീന്തൽ പഠിപ്പിക്കുന്നത് ഒരിക്കലും മത്സരത്തിനു വേണ്ടിയല്ലെന്നും രക്ഷാമാർഗം എന്ന നിലയിൽ ആണെന്നും വെള്ളത്തിൽ വീണാൽ എങ്ങനെ രക്ഷപ്പെടാം എന്നാണ് താൻ നീന്തലിലൂടെ പഠിപ്പിച്ചു കൊടുക്കുന്നതെന്ന് ഹരിലാൽ വ്യക്തമാക്കുന്നു.
സ്വിമ്മിംഗ് പൂളിൽ പഠിക്കുന്നവർക്ക് ചട്ടങ്ങളും നിയമങ്ങളും ഉണ്ടാകുമെന്നും എന്നാൽ തന്റെ കുളത്തിൽ പഠിക്കുന്നവർക്ക് എങ്ങനെ ജീവൻ രക്ഷിക്കാം എന്നതാണ് പ്രധാന പാഠം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. താൻ പഠിപ്പിച്ച ഒരാൾക്കും വെള്ളത്തിൽ നീന്തൽ അറിയാതെ അപകടം ഉണ്ടാവില്ലെന്ന് ഹരിലാൽ തറപ്പിച്ച് പറയുന്നു.
തന്റെ അടുക്കൽ നീന്തൽ പഠിക്കാൻ എത്തുന്ന വരെ എല്ലാ അപകടസാധ്യതകളും തരണം ചെയ്യാനുള്ള പരിശീലനം നൽകിയാണ് നീന്തലിൽ മികവുള്ളവരാക്കുന്നതെന്നും ഹരിലാൽ പറഞ്ഞു. കുട്ടികളെ മരത്തിനു മുകളിൽ നിന്നും കുളത്തിലേക്ക് ചാടിപ്പിച്ച് അവരുടെ സകല പേടിയും മാറ്റുന്ന നമ്പറുകളും ഹരിലാൽ മാഷിന്റെ കൈയിലുണ്ട്.
കുട്ടികൾക്കും ഇത് ആവേശം തന്നെ. മരത്തിൽ മുകളിൽ നിന്ന് കുളത്തിലേക്ക് എടുത്ത് ചാടി കുളത്തിൽ 25 മീറ്റർ നീന്തിയെത്തുന്നവർക്ക് സർട്ടിഫിക്കറ്റും കൊടുക്കാറുണ്ട്. ഹരിലാലിന്റെ ഭാര്യ ഹെഡ്മിസ്ട്രസ് ആയിരുന്നസ്കൂളിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിച്ച കഥയും നീന്തൽ മാഷ്ക്ക് പറയാനുണ്ട്.
മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ ഒരാൾക്ക് നീന്തൽ പഠിക്കാം എന്നും പത്തു മുതൽ 15 ദിവസത്തിനുള്ളിൽ നല്ല രീതിയിൽ ഒരാൾക്ക് നീന്താൻ കഴിയുമെന്നും ഈ സ്വിമ്മിംഗ് ഗുരു പറയുന്നു ഹരിലാൽ മാഷിന്റെ അടുത്ത് നീന്തൽ പഠിക്കാൻ എത്തുന്നവർ സ്വയം പര്യാപ്തരായിരിക്കണം.
എന്നുവച്ചാൽ കുളത്തിലേക്കോ പുഴയിലേക്കോ ഇറങ്ങുന്ന നിമിഷം മുതൽ നീന്തലിന്റെ എല്ലാ കാര്യങ്ങളും അവരവർ ഒറ്റയ്ക്ക് ചെയ്യണം. മാഷും മറ്റ് സഹായികളും എല്ലാം നിരീക്ഷിച്ചു നിൽക്കും. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യാൻ തുടങ്ങുന്നതോടെ വളരെ പെട്ടെന്ന് അവർ നീന്തലിന്റെ ട്രാക്കിലേക്ക് എത്തും.
ഹരിലാൽ മാഷിന്റെ നീന്തൽ പഠിപ്പിക്കലിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിലയില്ലാ വെള്ളത്തിലാണ് നീന്തൽ പഠനം എന്നതാണ്. നിലയില്ലാ വെള്ളത്തിൽ നീന്തൽ പഠിച്ചാൽ കുട്ടികൾക്ക് പേടി മാറും. പിന്നെ ഏതു കുളവും പുഴയും അവർക്ക് സിമ്പിൾ ആയിരിക്കും നീന്തികടക്കാൻ.
നീന്തൽ പഠിക്കാൻ പ്രായം ഒരു പ്രശ്നമേ അല്ലെന്നും ഏതു പ്രായക്കാർക്കും നീന്തൽ അഭ്യസിക്കാമെന്നും എങ്കിലും ഉത്തമം പ്രൈമറി ക്ലാസ് മുതൽ നീന്തൽ പരിശീലിക്കുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. തൃശൂർ സ്വദേശി ആണെങ്കിലും മറ്റു ജില്ലകളിലും നീന്തൽ പഠിപ്പിക്കാൻ ഹരിലാൽ പോകുന്നുണ്ട്.
വായു നിറച്ച റബ്ബർ ട്യൂബിന്റെ സഹായത്തോടെ പേടിച്ചു പേടിച്ച് നീന്താൻ തുടങ്ങുന്നവർ രണ്ടോ മൂന്നോ ദിവസം കൊണ്ട് ട്യൂബ് ഇല്ലാതെ തന്നെ സുഖമായി നീന്തുന്നത് കാണുമ്പോൾ ഹരിലാലിന്റെ മനസ് നിറയും.
അപ്പോഴേക്കും ആ റബർ ട്യൂബിന് പുതിയ അവകാശികൾ എത്തിയിരിക്കും. 20 വർഷത്തിലേറെയായി ഹരിലാൽ നീന്തൽ പഠിപ്പിക്കൽ തുടരുന്നു. പഞ്ചായത്തുകളിൽ പ്രോജക്ട് വച്ച് നീന്തൽ പഠിപ്പിക്കൽ ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞു.
ജിനേഷ് ഏരിമ്മൽ, നവീൻ ചന്ദ്രശേഖർ, സോണി ചുള്ളിപ്പറമ്പിൽ, സജീവൻ ആളൂപറമ്പിൽ, ബിജുമോൻ മൂത്തേടത്ത് എന്നിവരാണ് ഹരിലാൽ മാഷിനൊപ്പം നീന്തൽ കുളങ്ങളിൽ കൂടെ സഹായികളും സഹപ്രവർത്തകരുമായി പരിശീലനത്തിന് കൂടെയുള്ളത്.
ഇത്രയേറെ വർഷമായി ഒരുപാട് ആളുകളെ നീന്തൽ പഠിപ്പിച്ച എങ്കിലും താൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന ഹരിലാൽ പറയുന്നു. വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരാണ് നീന്തൽ പഠിക്കാൻ എത്തുന്നത്.
അവർ ഓരോരുത്തരും വെള്ളത്തിൽ ബാലൻസ് ചെയ്യുന്നതിൽ വ്യത്യാസങ്ങളുണ്ട്. അതിൽ പലതും പുതിയ പാഠങ്ങൾ ആവാറുണ്ട്. വെള്ളത്തിനോടുള്ള പേടി മാറാൻ വെള്ളത്തിൽ മുക്കുക കുളത്തിൽ ആഴമുള്ള ഭാഗത്ത് കൊണ്ടിടുക തുടങ്ങിയ കാര്യങ്ങളും വേണ്ടി വരാറുണ്ട്.
ഇത് ചെയ്യുന്നതോടെ എല്ലാവരുടെയും പേടി മാറും എന്നാണ് മാഷ് പറയുന്നത്. ഏതു വയസിലും നീന്തൽ പഠിക്കാം എന്ന് പറയുന്നതിനോടൊപ്പം വയസ് അല്ല മനസാണ് പ്രധാനമെന്നും ഹരിലാൽ ഓർമിപ്പിക്കുന്നു.
ഹരിലാൽ മാഷിന്റെ ശിക്ഷണത്തിൽ നീന്തി പഠിച്ചവർ ഇപ്പോഴും മാഷേ കാണാൻ എത്താറുണ്ട്. ട്യൂബിൽ കിടന്നു പഠിച്ച കുളത്തിൽ രണ്ട് റൗണ്ടെങ്കിലും നീന്താറുണ്ട്. നീന്തൽ പഠിക്കാൻ മനസുണ്ടെങ്കിൽ ആർക്കും ഹരിലാൽ മാഷെ സമീപിക്കാം.
നിങ്ങൾ നീന്തൽ പഠിച്ചുകഴിഞ്ഞാൽ നീന്തറിയാതെ അപകടത്തിൽപ്പെടുന്ന ഒരാളെ രക്ഷിക്കാൻ നിങ്ങൾ പ്രാപ്തരാകുന്നു എന്ന നേട്ടം കൂടി നിങ്ങളിലേക്ക് എത്തുകയാണ് എന്നോർക്കുക.
94465 25145 എന്ന പത്തു നമ്പറുകൾക്കപ്പുറം നീന്തലിന്റെ ഈ ദ്രോണാചാര്യർ നിങ്ങളെ മീനുകളെ പോലെ ആക്കാൻ തയാറായി ഇരിപ്പുണ്ട്.
Tags : swimming coach special news