കാലം മായ്ക്കാത്ത ചുവരെഴുത്തിന് 40 വയസ്
കാലം മായ്ക്കാത്ത ചുവരെഴുത്തിന് 40 വയസ്
കായംകുളം: തെരഞ്ഞെടുപ്പുകൾ മാറിമാറി വന്നിട്ടും ഈ ചുവരെഴുത്തു മാത്രം മാഞ്ഞിട്ടില്ല. മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ വള്ളികുന്നം ചൂനാട് ചന്തമുക്കിലെ മാരൂർ കെട്ടിടത്തിനു മുകളിൽ 40 വർഷം മുമ്പെഴുതിയ ചുവരെഴുത്താണ് കാലത്തിനും മായ്ക്കാനാവാതെ നിൽക്കുന്നത്. ചുവരെഴുത്തിനു തിളക്കം കുറവാണെങ്കിലും നാട്ടുകാരുടെ മനസിൽ പക്ഷേ ഈ ചുവരെഴുത്ത് ആവേശം ജ്വലിപ്പിക്കും.

ഇന്ദിര കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിലെ എൻഡിപി സ്‌ഥാനാർഥിയായിരുന്ന തേവള്ളി മാധവൻ പിള്ളയ്ക്കുവേണ്ടി വോട്ടഭ്യർഥിച്ചുള്ളതാണ് ഈ ചുവരെഴുത്ത്. അന്ന് ഇടതു സഖ്യത്തിൽ ആന്റണി പക്ഷത്തുനിന്നു മത്സരിച്ച പ്രഫ. പി.ജെ. കുര്യനായിരുന്നു എതിർ സ്‌ഥാനാർഥി. 1980 ലെ നിർണായക രാഷ്ട്രീയ നിലപാടാണ് ചുവരെഴുത്തിൽ.

വാചകം ഇങ്ങനെ 80ൽ ഇന്ദിര ഇന്ത്യ ഭരിക്കും അതുകണ്ട് എം.എൻ പിന്നെയും വാലാട്ടും, ആന്റണി അതു കണ്ടു തൂങ്ങി മരിക്കും... നമ്പൂതിരി ഞെട്ടിവിറയ്ക്കും ഇന്ദിരയെ വിളിക്കൂ... ഇന്ത്യയെ രക്ഷിക്കൂ... എന്ന ആവേശം പകരുന്ന വാക്കുകളാണു ചുവരെഴുത്തിൽ മായാതെ നിൽക്കുന്നത്. തേവള്ളിക്കു ആന ചിഹ്നത്തിൽ വോട്ടഭ്യർഥിക്കുന്നതോടൊപ്പം പ്രഫ. പി.ജെ. കുര്യനെ കെട്ടു കെട്ടിക്കണമെന്നും ആഹ്വാനത്തിലുണ്ട് ഇടത് തട്ടിപ്പ് വെട്ടിപ്പ് കുറുക്കു കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക എന്നുമാണ് കാലം മായ്ക്കാത്ത വരികൾ.

തെരഞ്ഞെടുപ്പിൽ പക്ഷേ ,തേവള്ളി മാധവൻ പിള്ളയെ പ്രൊഫ പി.ജെ. കുര്യൻ പരാജയപ്പെടുത്തി. കാലം പിന്നിട്ടപ്പോൾ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് എൻഡിപി അപ്രത്യക്ഷമാകുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.