കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റൽ ബാലറ്റും വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേന്ദ്ര സർവകലാശാലയിലെത്തിച്ചു.
ഇവ പ്രത്യേകം സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. മുറി പുറത്തുനിന്നും പൂട്ടി സീൽ ചെയ്തു. മണ്ഡലം വരണാധികാരിയായ കളക്ടർ കെ.ഇമ്പശേഖറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷകൻ റിഷിരേന്ദ്ര കുമാറും സീൽ ചെയ്ത വാതിലിനു മുകളിൽ ഒപ്പുവച്ച് സാക്ഷ്യപ്പെടുത്തി.
വോട്ടെണ്ണൽ ദിനത്തിൽ സീൽ പൊട്ടിച്ച് മുറി തുറക്കുന്നതുവരെ വാതിലിനു പുറത്ത് 24 മണിക്കൂറും കേന്ദ്രസേനയുടെ കാവലുണ്ടാകും.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും കേന്ദ്ര സർവകലാശാലയിലെ ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും കാവേരി ബ്ലോക്കിലും പോസ്റ്റല്‍ ബാലറ്റുകൾ സബര്‍മതി ബ്ലോക്കിലുമാണ് പ്രത്യേകം സ്ട്രോംഗ് റൂമുകളിലായി സൂക്ഷിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തി
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊതു നിരീക്ഷകൻ റിഷിരേന്ദ്രകുമാറിന്റെയും വരണാധികാരി കെ.ഇമ്പശേഖറിന്റെയും നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തി. പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥികളും ഏജന്റുമാരും സഹ വരണാധികാരികളായ ജെഗ്ഗി പോള്‍, പി.ബിനുമോന്, നിര്‍മല്‍ റീത്ത ഗോമസ്, സൂഫിയാന് അഹമ്മദ്, പി.ഷാജു, സ്ക്രൂട്ടിനി ഓഫീസര്‍ കെ.ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.
ബൂത്തുകളിലെ പ്രവര്‍ത്തനം, പോളിംഗ് ശതമാനം എന്നിവയും വിലയിരുത്തി. പൊതുനിരീക്ഷകന്റെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും റിപ്പോര്‍ട്ടുകളും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയും വിശകലനം ചെയ്തു.
വീട്ടിലെ വോട്ട് വന്നിട്ടും ഓപ്പൺ വോട്ടിന് കുറവില്ല
കാസർഗോഡ്: പ്രായാധിക്യമുള്ളവർക്ക് പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്യുന്നതിനുള്ള വിഷമത കണക്കിലെടുത്താണ് ഇത്തവണ വീട്ടിൽവച്ചുതന്നെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.
്രപ്രായാധിക്യവും അവശതകളുമുള്ളവർക്ക് വീട്ടിലെ വോട്ട് ഏർപ്പെടുത്തിയതോടെ പോളിംഗ് ബൂത്തുകളിൽ ഓപ്പൺ വോട്ടുകളുടെ തിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ദിനത്തിൽ തെളിഞ്ഞു.
സാധാരണ വോട്ടർമാർ മണിക്കൂറുകൾ ക്യൂനിന്ന് കഷ്ടപ്പെടുന്നതിനിടയിൽ അടിക്കടി ഓപ്പൺ വോട്ടുകളുമായി രാഷ്ട്രീയ നേതാക്കൾ അകത്തുകയറി.
പതിവുപോലെ ഇക്കാര്യത്തിലും എൽഡിഎഫിനു തന്നെയായിരുന്നു ഏറെ മുൻതൂക്കം.
ഓപ്പൺ വോട്ട് ചെയ്യാൻ മാത്രം അവശതകളുണ്ടെങ്കിൽ ഇവരെയെല്ലാം വീട്ടിലെ വോട്ടിനുള്ള പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം മിക്കയിടങ്ങളിലും ഉയർന്നുവന്നു.
പെട്ടെന്ന് വോട്ടുചെയ്യുന്നതിനും സ്വന്തം പാർട്ടിക്കുതന്നെ വോട്ട് ഉറപ്പുവരുത്തുന്നതിനുമുള്ള കുറുക്കുവഴിയായാണ് ഓപ്പൺ വോട്ട് സംവിധാനത്തെ ഉപയോഗിച്ചതെന്നാണ് പരാതി.
ഒന്നിനു പിറകെ ഒന്നായി ഓപ്പൺ വോട്ടുകൾ വന്നപ്പോൾ പൊരിവെയിലത്ത് ക്യൂനിന്ന മറ്റു വോട്ടർമാർ നിസ്സഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയായിരുന്നു മിക്ക ബൂത്തുകളിലും. ഓരോ ഓപ്പൺവോട്ടും ചെയ്യാൻ ഏറെ നേരമെടുക്കുകയും ചെയ്തു.
ഉണ്ണിത്താന്റെ കണക്കിൽ ഒരു ലക്ഷം; സിപിഎമ്മിന് അരലക്ഷം
കാസർഗോഡ്: തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുകൾ സ്ട്രോംഗ് റൂമുകളിലായതോടെ മുന്നണികൾ ഓരോ മണ്ഡലത്തിലെയും ബൂത്തിലെയും പോളിംഗ് ശതമാനം വച്ച് കണക്കുകൂട്ടലുകൾ തുടങ്ങി.
പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്യുകയും യുഡിഎഫ് ഏജന്റുമാരെ ഒഴിവാക്കി ബൂത്തുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം.
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും ഈ രീതിയിൽ കനത്ത പോളിംഗും മറ്റിടങ്ങളിൽ യുഡിഎഫ് വോട്ടർമാർക്കും സാധാരണക്കാർക്കും വോട്ടുചെയ്യാനാവാത്ത വിധത്തിലുള്ള മെല്ലെപ്പോക്കും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമവിധേയമായി ചെയ്യാനുള്ളതെല്ലാം ചെയ്യും.
എന്നാൽ എൽഡിഎഫ് ഇത്രയൊക്കെ ചെയ്തിട്ടും ഒരു ലക്ഷം വോട്ടിനെങ്കിലും തനിക്ക് ജയിക്കാനാകുമെന്നാണ് ഉണ്ണിത്താന്റെ ആത്മവിശ്വാസം.
മണ്ഡലത്തിലുടനീളം ഉറച്ച പാർട്ടി വോട്ടുകൾ ഒഴികെയുള്ളതെല്ലാം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ പരമ്പരാഗത സിപിഎം, ബിജെപി വോട്ടുകൾ പോലും തനിക്ക് കിട്ടിയിട്ടുണ്ടെന്നുമാണ് വിശ്വാസം. അതേസമയം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ അരലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.പി.സതീഷ് ചന്ദ്രന്റെ അവകാശവാദം.
മണ്ഡലം തിരിച്ചുപിടിക്കുമെന്ന കാര്യം ഉറപ്പാണെന്ന് സ്ഥാനാർഥി എം.വി.ബാലകൃഷ്ണനും പറഞ്ഞു. മണ്ഡലത്തിലുടനീളം എൽഡിഎഫ് സ്വാധീന ബൂത്തുകളിൽ പോളിംഗ് ശതമാനം വർധിച്ചതാണ് ഈ അവകാശവാദത്തിന്റെ പിൻബലം.
എൽഡിഎഫ് വോട്ടുകളെല്ലാം അതാത് പ്രാദേശിക കമ്മിറ്റികളുടെ കണക്കുകൂട്ടലുകൾ പ്രകാരം എല്ലായിടങ്ങളിലും കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതേസമയം യുഡിഎഫ് വോട്ടർമാർ പലരും വോട്ട് ചെയ്തിട്ടില്ലെന്നുമാണ് മണ്ഡലത്തിലെ പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരമെന്നും നേതാക്കൾ പറയുന്നു.
വിജയമായാലും പരാജയമായാലും വികസനം ആഗ്രഹിക്കുന്ന കാസർഗോഡ് ജനതയ്ക്കുവേണ്ടി ശബ്ദിക്കാനും പ്രവർത്തിക്കാനും തുടർന്നും കൂടെ ഉണ്ടാവുമെന്ന ഉറപ്പാണ് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി നല്‍കുന്നത്. പാർട്ടിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിൽ പോലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായിട്ടുണ്ടെന്നാണ് അശ്വിനിയുടെ വിശ്വാസം.