കോഴിക്കോട്: ജില്ലയിൽ തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവകവുമാക്കാൻ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിക്കും. വോട്ടെടുപ്പിന്റെ മുഴുവൻ ദൃശ്യങ്ങൾ സിസിടിവി കാമറ വഴി ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കും.
ഇതിനായി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ വോട്ടർപട്ടികയിൽ ചിലയിടങ്ങളിൽ ഇരട്ടവോട്ടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റർ ആപ്പിന്റെ സേവനം ബൂത്തുകളിൽ ഉപയോഗപ്പെടുത്തും.
വോട്ടർപട്ടികയിൽ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികൾ വോട്ട് ചെയ്യാനെത്തിയാൽ അവരുടെ ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാൾ വോട്ട് ചെയ്യാനെത്തുകയാണെങ്കിൽ അത് കണ്ടെത്താൻ ആപ്പിന്റെ സഹായത്തോടെ സാധിക്കും. വോട്ടെട്ടുപ്പ് സമാധാനപരമാക്കുന്നതിന് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രശ്നസാധ്യതാ ബൂത്തുകളായി കണ്ടെത്തിയ ഇടങ്ങളിൽ കേന്ദ്ര സേന ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
രണ്ടായിരത്തി അഞ്ചൂറോളം പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്. ജില്ലയിൽ വടകര മണ്ഡലത്തിൽ 120ഉം കോഴിക്കോട് മണ്ഡലത്തിൽ 21ഉം ബൂത്തുകൾ പ്രശ്നസാധ്യതാ ബൂത്തുകളായും വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണിയുള്ളവയായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി പോലിസ് സേനയ്ക്കു പുറമെ, എട്ട് കന്പനി സിഎപിഎഫിനെയും മൈക്രോ ഒബ്സർവർമാരെയും വിന്യസിക്കും. കോഴിക്കോട് ഒന്നും വടകരയിൽ ഏഴും സിഎപിഎഫ് കന്പനികളെയാണ് വിന്യസിക്കുക.
പരസ്യപ്രചാരണങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയ്യെടുക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ആലോചിച്ച് എടുത്ത തീരുമാനങ്ങൾ പൂർണമായ രീതിയിൽ നടപ്പിലാക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ ശക്തമായി നേരിടും. കൊട്ടിക്കലാശത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കള്ളവോട്ടുകൾ, ആൾമാറാട്ടം തുടങ്ങിയ കാര്യങ്ങളിലുള്ള തങ്ങളുടെ ആശങ്കകൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കുവച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എൻഎസ്എസ് വോളണ്ടിയർമാർ, ഹോം ഗാർഡുകൾ തുടങ്ങിയവർക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമ്മീഷന്റെ അനുമതിയോടെ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുക്കരുതെന്നുമുള്ള ആവശ്യങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു.
പോളിംഗ് ബൂത്തുകളായി ഉപയോഗിക്കുന്ന വിദ്യാലയങ്ങളുടെ ചുവരുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ച് വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കേന്ദ്ര പൊതു നിരീക്ഷക ഇർഫത് അറ, സുമീത് കെ. ജാറങ്കൽ, പോലിസ് നിരീക്ഷകരായ ഡോ. ഭൻവർ ലാൽ മീണ, അശോക് കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ, എഡിഎം കെ. അജീഷ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എ.പ്രദീപ് കുമാർ, ഇ.പ്രേംകുമാർ, വത്സൻ പനോളി (സിപിഎം), അഡ്വ. കെ. പ്രവീണ് കുമാർ, അഡ്വ. പി.എം. നിയാസ്, അഡ്വ. രാജേഷ് കുമാർ (കോണ്ഗ്രസ്), കെ.ഡി. അയ്യപ്പൻ, കെ. ദിലീപ് (ബിജെപി), എം.കെ. അരവിന്ദാക്ഷൻ നായർ, എം. ആനന്ദ ബേബി, പി.എസ്. ദിവാകരൻ (ബിജെകെപി), അറമുഖൻ (ബിഎസ്പി), കെ.എം. ബീവി (എസ്യുസിഐ കമ്മ്യൂണിസ്റ്റ്), അഡ്വ. കെ.പി. നിധീഷ്, പി.സി. ഷൈജു, സി.കെ. രാമചന്ദ്രൻ (സ്വതന്ത്ര സ്ഥാനാർഥികൾ) തുടങ്ങിയവർ പങ്കെടുത്തു.