കൽപ്പറ്റ: സുഗന്ധഗിരിയിൽ നടന്ന അനധികൃത മരം മുറി വിവാദമായതിനെത്തുടർന്ന് വയനാട്ടിൽ കർഷകർക്കും മരം കച്ചവടക്കാർക്കും വനം വകുപ്പിന്റെ ഇരുട്ടടി. ഒരു മാസത്തിലധികമായി വനം വകുപ്പിന്റെ അപ്രഖ്യാപിത മരം മുറി, കടത്ത് നിരോധനം നേരിടുകയാണ് കർഷകരും കച്ചവടക്കാരും. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ കൃഷിയിടങ്ങളിൽ മുറിച്ച 50 ലോഡോളം മരം കടത്താനാകാതെ കിടക്കുകയാണ്.
കർഷകർക്ക് അഡ്വാൻസ് നൽകി വാങ്ങി കച്ചവടക്കാർ മുറിച്ചതാണ് മരങ്ങൾ. ഏകദേശം നാല് കോടി രൂപ വില വരുന്നതാണ് കടത്താനാകാതെ കൃഷിയിടങ്ങളിൽ കിടിക്കുന്ന മരങ്ങളെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ, ജനറൽ സെക്രട്ടറി കെ.സി.കെ. തങ്ങൾ, ട്രഷറർ വി.ജെ. ജോസ്, കോ ഓർഡിനേറ്റർ ജാബിർ കരണി എന്നിവർ പറഞ്ഞു.
മരങ്ങളുടെ വിലത്തകർച്ച ഉൾപ്പെടെ കാരണങ്ങളാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് കച്ചവടക്കാർ. ഇതിനിടെയാണ് കൃഷിയിടങ്ങളിൽ മരങ്ങൾ മുറിക്കുന്നതിനും മുറിച്ചത് കടത്തുന്നതിനും അപ്രഖ്യാപിത വിലക്ക്. ഇത് ഉപജീവനത്തിനു ടിന്പർ വ്യവസായ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളെയും ഗതികേടിലാക്കി. മരം മുറി, ഒരുക്കൽ, വലി, അളവ്, കയറ്റിറക്ക്, കടത്ത് വിഭാഗങ്ങളിലായി പതിനായിരത്തിൽപരം തൊഴിലാളികൾ ജില്ലയിലുണ്ട്.
ജൻമം പട്ടയഭൂമികളിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നിലവിലുള്ള നിയമം ജില്ലയിൽ വനം അധികാരികൾ പാലിക്കുന്നില്ലെന്നു കർഷകരും കച്ചവടക്കാരും പറയുന്നു. മരം മുറിക്കുന്നതിനു ഭൂവുടമ നൽകുന്ന അപേക്ഷ 20 ദിവസത്തിനകം തീർപ്പാക്കണമെന്നാണ് 2005ലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം വ്യവസ്ഥ ചെയ്യുന്നത്.
അപേക്ഷ സ്വീകരിച്ചാൽ രസീത് നൽകണമെന്ന് സേവനാവകാശ നിയമം അനുശാസിക്കുന്നുണ്ട്. നൽകി 20 ദിവസത്തിനകം തീർപ്പാക്കുന്നില്ലെങ്കിൽ അപേക്ഷയോ രസീതോ പാസ് ആയി ഉപയോഗിക്കാമെന്നു നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ജില്ലയിലെ വനം ഉദ്യോഗസ്ഥർ ഇതെല്ലാം കാറ്റിൽപ്പറത്തുകയാണ്. അപേക്ഷ സ്വീകരിച്ചതിനു രസീത് നൽകാനും ഉദ്യോസ്ഥർ കൂട്ടാക്കുന്നില്ല.
ജൻമം ഭൂമിയിൽനിന്നു ഈട്ടി, തേക്ക്, ചന്ദനം, ചടച്ചി, വെള്ളകിൽ, എബണി തുടങ്ങി 10 ഇനം മരങ്ങൾ മുറിക്കുന്നതിനു ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ഡിക്ലറേഷൻ പൂരിപ്പിച്ചുനൽകിയാൽ മതി. എന്നാൽ ഇത് ജില്ലയിൽ വിലപ്പോകുന്നില്ല. മുറിക്കാനുള്ള അനുമതിയും പാസും നൽകാതെ കർഷകരെയും കച്ചവടക്കാരെയും വനം ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണ്.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്ററുടെ വാക്കാൽ നിർദേശം ഉണ്ടെന്നാണ് ഇതിനു കാരണമായി പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ സംരക്ഷിക്കാൻ ചുമതയുള്ളവർ കൃത്യനിർവഹണത്തിൽ വരുത്തിയ വീഴ്ചയുടെ തിക്തഫലമാണ് തങ്ങൾ അനുഭവിക്കുന്നതെന്നു കർഷകരും കച്ചവടക്കാരും പറയുന്നു.
മരം കയറിപ്പോകാത്തതിനാൽ അഡ്വാൻസ് കഴിച്ചുള്ള തുക കർഷകനു ലഭിക്കുന്നില്ല. അത്യാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പലരും മരങ്ങൾ വിറ്റത്. കച്ചവടക്കാരാകട്ടെ മുടക്കിയ പണമത്രയും വെള്ളത്തിലായ അവസ്ഥയിലാണ്. പ്രശ്നത്തിനു അടിയന്തര പരിഹാരം ഉണ്ടാകാത്ത പക്ഷം സമരത്തിന് നിർബന്ധിതരാകുമെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മരങ്ങൾ മുറിക്കുന്നതിനും കടത്തുന്നതിനുമുള്ള തടസം നീക്കുന്നതിനു നിയമത്തിന്റെ വഴി തേടാനുള്ള ആലോചനയിലാണ് കർഷകരിൽ ചിലർ.