പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന്‍ ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന്‍ ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്‍ക്കും ഗ്രീന്‍ ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളിലാണ് ഗ്രീന്‍ ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്‍ത്തന മേഖല.
സ്കൂള്‍ കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള്‍ നട്ടിരുന്നത്. പിന്നീട് 2005ല്‍ ചങ്ങനാശേരി ബൈപ്പാസിലും 2006ല്‍ ഏറ്റുമാനൂര്‍ പാലാ റോഡിലും തൈകള്‍ നട്ടു. ഇന്ന് ആ റോഡില്‍ തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില്‍ ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്‍ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള്‍ കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള്‍ നട്ടും നട്ട മരങ്ങളെ സന്ദര്‍ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്‍ഡില്‍ സ്റ്റാന്‍ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Tags : Agriculture Karshakan