മേരി സ്റ്റെല്ല ഉൾപ്പടെയുള്ളവർ കൃഷിയിടത്തിൽ
തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തിലെ നെടിഞ്ഞല്‍, പാപ്പഞ്ചാണി, പാലപ്പൂര് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ പുഞ്ചിരിക്കുന്ന മുഖവുമായി മണ്ണിനോടു മല്ലടിക്കുന്ന വനിതകളെ കാണാം. പരന്നും ചെരിഞ്ഞും വിശാലമായി കിടക്കുന്ന ഹെക്ടര്‍ കണക്കിനു കൃഷിയിടങ്ങള്‍.
അത്ര വളക്കൂറുള്ള മണ്ണല്ല, എങ്കിലും കഠിനാധ്വാനം കൊണ്ട് മണ്ണില്‍ പൊന്നു വിളയിക്കുകയാണിവര്‍. ചീര, കത്തിരി, അമരപ്പയര്‍, വള്ളിപ്പയര്‍, പാവല്‍, വെണ്ട, വെള്ളരി, സലാട് വെള്ളരി, മത്തന്‍, പച്ചമുളക്, വാഴ, കോവല്‍, ചതുരപ്പയര്‍, പപ്പായ, മരച്ചീനി തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം തുടങ്ങിയവയും മണ്ണിന്റെ ഫലഭൂയിഷ്ഠി വര്‍ധിപ്പിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റ് പോലുള്ള വളങ്ങളും ഇവര്‍ ഉപയോഗിക്കുന്നു.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരി നാഷണല്‍ ഹൈവേയില്‍ പാപ്പനംകോട്, പുന്നമൂട് വഴി 20 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കല്ലിയൂര്‍ പഞ്ചായത്തിലെ പാപ്പഞ്ചാണി എന്ന സ്ഥലത്തെത്താം. ജൈവ കൃഷിരീതിയിലാണ് ഇവിടെ ഏറെയും കൃഷി ചെയ്യുന്നതെന്നു വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന മേരിസ്റ്റെല്ല പറയുന്നു. കൃഷിരീതികളെക്കുറിച്ച് വ്യക്തമായ ധാരണ വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയിലൂടെ ജീവിതം നയിക്കുന്ന മേരി സ്റ്റെല്ലയ്ക്കുണ്ട്. അനുകൂലമായ കാലാവസ്ഥ കൃഷിക്ക് വളരെ പ്രധാനമാണ്, എന്നാല്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന മഴ കൃഷിയെ ദോഷകരമായി ബാധിക്കും.
നല്ല വെയിലും നല്ല ജലസേചനവുമാണ് കൃഷിക്ക് വേണ്ടത്. എന്നാല്‍ വെയില് ഇല്ലാത്തതും ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കുന്നതും കൃഷിയെ ദോഷകമായി ബാധിക്കും. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും കല്ലിയൂര്‍ കൃഷി ഓഫീസില്‍ നിന്നും സഹായം ലഭിക്കുമെന്നും മേരി സ്റ്റെല്ല പറയുന്നു. മണ്ണിനെയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള ജൈവ കൃഷി രീതികളോടാണ് ഇവര്‍ക്കു പ്രിയം.
പുതുതലമുറ കൃഷിക്കാര്‍ക്ക് ഉപദേശവും സഹായവും നല്‍കുന്നതിനും ഇവര്‍ക്കു കഴിയുന്നു. ഒരു വര്‍ഷത്തില്‍ മൂന്നു തവണയായി വിവിധ കൃഷികളാണ് ഇവിടെ നടത്തുന്നത്.
പുലര്‍ച്ചെ കൃഷിയിടത്തിലേക്ക്
രാവിലെ 5.45ഓടെ കൃഷിയിടത്തിലെത്തുന്ന മേരി സ്റ്റെല്ല പുതിയ തൈകള്‍ നടാനുണ്ടെങ്കില് അതാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് പയറോ, ചീരയോ വിളവെടുക്കാനുണ്ടെങ്കില്‍ അതിലേക്കു കടക്കും. അതിനു ശേഷമാണ് വളപ്രയോഗം, നന, കളപറിക്കല്‍ തുടങ്ങിയ ജോലികള്‍. മണ്ണ് കിളച്ച് പരുവപ്പെടുത്തി രണ്ടു പകല്‍ മണ്ണ് ഉണങ്ങാനായി കാത്തിരിക്കും. അതിനു ശേഷം ചാരവുമായി ചേര്‍ത്താണ് ചീര വിത്ത് വിതയ്ക്കുക.
ഏഴ്, എട്ട് ദിവസമാകുമ്പോള്‍ ആദ്യ വളം നല്‍കും. 10-ാം ദിവസം കള പറിച്ചശേഷം കോഴിക്കാഷ്ടവും വളമായി നല്‍കും. 25 ദിവസം ആകുമ്പോള്‍ ചീര വിളവെടുക്കാം. രാവിലെ 5.45ന് ആരംഭിക്കുന്ന ജോലികള്‍ കഴിയുമ്പോള്‍ ഉച്ചയാകും. അതുവരെയുള്ള ഭക്ഷണവും വെള്ളവുമെല്ലാമായാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു കൃഷിയില്‍ മുന്നേറാന്‍ ദൈവാനുഗ്രഹം കൂടി വേണമെന്നു മേരി സ്റ്റെല്ല പറയുന്നു.
മരച്ചീനി നൂറുമേനി
ഈ വനിതാ കര്‍ഷകയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് മരച്ചീനി കൃഷി. നീണ്ടുപരന്നു കിടക്കുന്ന മരച്ചീനി തോട്ടം ആരെയും കൊതിപ്പിക്കും. ഇടയ്ക്ക് കുറച്ചു സ്ഥലങ്ങളില്‍ വാഴയും കൃഷി ചെയ്തിരിക്കുന്നു. പരിപാലനവും ശ്രദ്ധയും അധികം ആവശ്യമില്ലാത്ത കിഴങ്ങുവിളയാണ് മരച്ചീനിയെന്നാണ് ഈ വനിതാ കര്‍ഷകയുടെ സാക്ഷ്യം. വലിയ കീടബാധയില്ലെന്നതാണ് ഒരു പ്രത്യേകത. അടിവളമായി ഒരു തവണ വളമിടും. പിന്നീട് രണ്ടോ മൂന്നോ തവണ വളമിട്ടാല്‍ മതിയാകും.
കീടനാശിനികളൊന്നും തളിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ എലി ശല്യം സൂക്ഷിക്കണം. വര്‍ഷം മുഴുവന്‍ വിളവെടുക്കാവുന്ന തരത്തില്‍ മൂന്നായി തിരിച്ചാണ് ഇവിടുത്തെ കൃഷിരീതി. തമിഴ്നാട്ടില്‍ നിന്നും വരുന്ന മരച്ചീനി കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നു പറയാറുണ്ട്. എന്നാല്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മരച്ചീനിക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഇവര്‍ പറയുന്നു.
ശാസ്ത്രീയമായ രീതിയില്‍ മരച്ചീനി കൃഷി നടത്തിയാല്‍ നഷ്ടമുണ്ടാകില്ല. ഒരേക്കര്‍ സ്ഥലത്ത് 3000, മുതല്‍ 3500 വരെ മരച്ചീനി തണ്ടുകളാണ് നടുന്നത്. മൂന്നു മുളമൊട്ടുകള് മുകളില്‍ വരുന്ന തരത്തിലാണ് ഇവ നടുക. ഒരു തണ്ടില്‍ നിന്നും മുളച്ചു പൊന്തുന്ന രണ്ടു മുളമൊട്ടുകളെയാണ് വളര്‍ത്തുന്നത്. മറ്റുള്ളവയെ നുള്ളിക്കളയും. മഴക്കാലത്ത് ചുവട്ടില്‍ വെള്ളം കെട്ടാതെ നോക്കുകയും അതേസമയം വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണം.
കുമാരിയുടെ ചീരപ്പാടം
കല്ലിയൂര്‍ പഞ്ചായത്തിലെ പാലപ്പൂര് എന്ന ഗ്രാമത്തിലെത്തിയാല് പയറും ചീരയും വിളഞ്ഞു നില്ക്കുന്ന കുമാരിയുടെ കൃഷിയിടം കാണാം. ഏക്കറുകളോളം സ്ഥലത്ത് വിളഞ്ഞു നില്ക്കുന്ന പച്ചക്കറികള്‍. ഇതില്‍ ചീരയും പയറുമാണ് പ്രധാനം. ചീര 24-27 ദിവസം കൊണ്ട് വിളവെടുക്കാം എന്ന പ്രത്യേകതയുണ്ട്. പ്രധാനമായും കുമാരി തന്നെയാണ് ഇവയ്ക്ക് പരിചരണം നല്‍കുന്നത്. കുമാരിക്കൊപ്പം ശാന്തിയും അംബികയും സഹായത്തിനു കൂടും.
കാല് നൂറ്റാണ്ടിലേറെയായി കൃഷി ജീവിതവൃത്തിയായിട്ടെന്നു കുമാരി പറയുന്നു. മുന്‍പ് മരച്ചീനിയും ഏത്ത വാഴയും കൃഷി ചെയ്തിരുന്നു. പിന്നീട് അത് കുറച്ചു. കൃഷി ചെയ്യുന്ന ഇനങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നതാണ് നല്ലത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവ മാറിമാറി കൃഷി ചെയ്യുമെന്നും കുമാരി പറയുന്നു.
സംതൃപ്തി നല്‍കും പയര്‍ കൃഷി
കര്‍ഷകര്‍ക്ക് ഏറ്റവും അധികം സംതൃപ്തി നല്കുന്ന ഒരു കാര്‍ഷിക വിഭവമാണ് വള്ളിപ്പയര്‍ കൃഷിയെന്നു കുമാരി പറയുന്നു. അതുകൊണ്ടുതന്നെ പയര്‍ മാത്രം കൃഷി ചെയ്യുന്ന കൃഷിക്കാരുമുണ്ട്. മുന്‍പ് വെണ്ട കൃഷി ചെയ്തിരുന്നെങ്കിലും വിലക്കുറവും കീടശല്യവും മൂലം അത് കുറച്ചു. പയറിന് എല്ലാ കാലത്തും നല്ല മാര്‍ക്കറ്റുണ്ട്.
കായ്ചു തുടങ്ങിയാല്‍ ഒന്നര മാസത്തോളം വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. രാവിലെ തോട്ടത്തിലേക്ക് ഇറങ്ങിയില്‍ അഞ്ച് സെന്റില്‍ നിന്നും 20 കിലോ വരെ പയര്‍ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പയര്‍ വിളവെടുക്കാം. ഒരു കുലയില്നാലും അഞ്ചും പയറുണ്ടാകും. കല്ലിയൂര്‍ കൃഷി ഓഫീസറുടെ കൃത്യമായ നിര്‍ദേശപ്രകാരമാണ് കൃഷി നടത്തുന്നത്.
പയറില്‍ നിന്നും വള്ളികള്‍ നീണ്ടുവരും. അത് ചുറ്റിക്കൊടുക്കണം. എന്നാല്‍ അധികം നീളാതെ മുറിച്ചു കളയുകയും വേണം. അങ്ങിനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന പൂവിനും കായ്ക്കും വലുപ്പം കൂടും. അല്ലെങ്കില്‍ ചെറിയ കായ്കളാകും ഉണ്ടാകുക - കുമാരിയുടെ അനുഭവ സാക്ഷ്യം. കുട്ടിക്കാലം മുതല്‍ കൃഷിയില്‍ താല്പര്യമുണ്ട്. കൃഷിയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണെന്നും കുമാരി പറയുന്നു.
വളം പ്രധാനം
പയറിനു പ്രധാനമായും കോഴിക്കാഷ്ടമാണ് വളമായി നല്‍കുന്നത്. നടുന്നതിനു മുന്‍പായി കോഴിവളമിട്ടാണ് നിലം ഒരുക്കുന്നത്. ചാലുകീറി കോഴിവളം ഇടും. അങ്ങനെ ആദ്യം ഇട്ടു കഴിഞ്ഞാല്‍ പിന്നീട് വേറെ വളത്തിന്റെ ആവശ്യമില്ല. കോഴിവളം ഇടുന്നതുകൊണ്ട് കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും സാധിക്കും. ചാണകവും വളമായി ഉപയോഗിക്കാറുണ്ട്.
വിത്തു മുതല്‍ വിപണി വരെ എല്ലാം സജ്ജം
കല്ലിയൂര്‍ കൃഷിഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയാണ് ഈ വനിതാ കര്‍ഷക കൂട്ടായ്മയ്ക്കാവശ്യമായ ഹൈബ്രഡ് വിത്തുകള്‍ നഴ്സറിയില്‍ ഉത്പാദിപ്പിച്ചു നല്‍കുന്നത്. വിത്തു മുതല്‍ വിപണി വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ രൂപരേഖയുമായി കല്ലിയൂര്‍ കൃഷിഭവന് ഇവര്‍ക്കൊപ്പമുണ്ട്.
കൃഷിക്കാവശ്യമായ ജൈവ വളങ്ങള്‍ കൃഷിയിടത്തില്‍ തന്നെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്. എന്നാല്‍ ചീര വിത്തുകള്‍ കര്‍ഷകര്‍ തനിയേ നട്ട് ഉത്പാദിപ്പിക്കുന്നതാണ് രീതി. വിളവെടുക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലത്തു തന്നെ ചന്തകള്‍ നടത്തി വില്‍ക്കുന്നതാണ് ചിലരുടെ രീതി.
വാഴകള്‍ പലതരം
ഇവിടെ പലതരം വാഴകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഏത്തന്, റോബസ്റ്റ, ഞാലിപ്പൂവന് എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഞാലിപ്പൂവന് ഒരു തവണ കുഴിച്ചിട്ടാല്‍ പിന്നെ അതിന്റെ ചുവട്ടിലേക്ക് വിളവെടുപ്പിനു മാത്രം പോയാല്‍ മതിയെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
വെള്ളം നനയ്ക്കണ്ട, ഒടിഞ്ഞു പോകില്ല, കാര്യമായും കേടും ഇല്ല. ലൂസ് മണ്ണില്‍ വാഴ നട്ടാല്‍ നല്ല രീതിയില്‍ വിളവെടുക്കാം. എന്നാല്‍ മറ്റു വാഴകളുടെ കൃഷിക്കായി കന്നുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വാഴയില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന കൂര്‍ത്ത ഇലകള്‍ ഉള്ള കന്നുകളാണ് ആണ് നടുന്നതിനായി ഉപയോഗിക്കേണ്ടത്. കുലവെട്ടി 10-20 ദിവസത്തിനുള്ളില്‍ കന്നുകള്‍ പിരിച്ചെടുക്കണം.
ചാണകവും ചാരവും കൂട്ടിക്കലക്കിയ വെള്ളത്തില്‍ മൂന്നു നാലു ദിവസം മുക്കിയെടുത്ത് വെയിലത്ത് വച്ച് ഉണക്കണം. പിന്നീട് 10 ദിവസത്തോളം തണലില്‍ സൂക്ഷിച്ചശേഷമാണ് നടുന്നതിനായി എടുക്കുന്നത്. സ്ഥലം ഒരുക്കി രണ്ടു മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈവച്ചാല് ഹെക്ടറില്‍ 2500 വഴകള്‍ നടാം.
നടാനായി എടുക്കുന്ന കുഴിയില്‍ ജൈവ വളത്തോടൊപ്പം കുമ്മായവും ഇടും. മണ്ണിന്റെ അമ്ലത ഒഴിവാക്കാനാണ് ഇത്. ചാണകം, പച്ചിലവളം ജൈവവളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
പടര്‍ന്നു പന്തലിച്ച് പാവല്‍
ചില സീസണുകളില്‍ വലിയ വിളവു ലഭിക്കുമെന്നതാണ് പാവല്‍ കൃഷിയുടെ പ്രത്യേകത. പാവയ്ക്ക പന്തലില്‍ ആണ് നടുന്നത്. സ്ഥിരമായി ഒരു പന്തല്‍ ഇടുന്നതാണ് ഇതിന്റെ രീതി. ടെക്നോളജിയുടെ കൂട്ടുപിടിച്ചുള്ള കൃഷി വളരെ ലാഭം നല്‍കുന്നതാണെന്ന് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. തുള്ളിനന ഇതില്‍ പ്രധാനമാണ്.
ഈ വെള്ളത്തിലൂടെ തന്നെ വളവും കടത്തിവിടാനുള്ള സംവിധാനമുണ്ട്. അതിലൂടെ വളരെയേറെ ജോലി ലാഭിക്കാനാകും. ജൈവരീതിയിലുള്ള കീടനാശിനി പ്രയോഗങ്ങളിലൂടെ കീടങ്ങളെ തുരത്താം. തുള്ളിനനയ്ക്കായുള്ള പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി ഈ രീതിയില്‍ കൃഷി ചെയ്യാനും സാധിക്കും.
അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് കൃഷിയെങ്കില്‍ ആ കൃഷിയുടെ നട്ടെല്ലാണ് ഇന്ന് വനിതാ കര്‍ഷകര്‍. മണ്ണറിഞ്ഞ് പണിയെടുക്കുന്ന അവര്‍ കൃഷിയെ ഒരു ജീവിതമാര്‍ഗം മാത്രമായല്ല കാണുന്നത്. തന്റെ ജീവിതത്തിന്റെ സന്തോഷം കൃഷിയാണെന്നു മനസിലാക്കി ജീവിക്കുന്നവരാണ് ഇവര്‍.
Tags : Agriculture Thiruvananthapuram