പൂനിത രാജൻ
കൃഷി വെറും ഉപജീവന മാർഗം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും വഴികൂടിയാണെന്നു തെളിയിക്കുകയാണ് വയനാട്ടിലെ വീട്ടമ്മയായ പൂനിത രാജൻ. നാടൻ കൂണിന്റെ രുചി ഇഷ്ടപ്പെടുന്നവർക്കായി അതേ സ്വാദും കൂടുതൽ സുരക്ഷിതത്വവും ഉറപ്പാക്കി ചിപ്പിക്കൂണ്‍ ഉത്പാദന രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയിരിക്കുകയാണ് സുൽത്താൻബത്തേരി ചുള്ളിയോട് ആനപ്പാറ സ്വദേശിയായ ഈ സംരംഭക.
വയനാട്ടിന്റെ കാർഷിക സംസ്കാരവുമായി ചേർന്നുനിൽക്കുന്ന നിരവധി സംരംഭങ്ങൾ ഇന്നു വളർന്നുവരുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തത കൊണ്ടും സ്ഥിരതകൊണ്ടും ശ്രദ്ധേയമാണ് പൂനിതയുടെ ചിപ്പിക്കൂണ്‍ കൃഷി. ചെറിയ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംരംഭം ഇന്നു പ്രദേശത്തെ ഉപഭോക്താക്കൾ വിശ്വാസത്തോടെ തേടിയെത്തുന്ന ബ്രാൻഡായി മാറിക്കഴിഞ്ഞു.
ഏകദേശം 500 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡിൽ സജ്ജീകരിച്ചിരിക്കുന്ന കൃഷിയിടത്തിൽ നിന്നാണ് ദിവസേന 50 മുതൽ 80 പാക്കറ്റ് വരെ ചിപ്പിക്കൂണ്‍ ഉത്പാദിപ്പിക്കുന്നത്. വയനാട്ടിലെ വിവിധ ഗ്രാമപ്രദേശങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും ഇവ എത്തുന്നുണ്ട്.
പുതുമയും ഗുണനിലവാരവും നിലനിർത്തുന്നതിനാൽ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് പൂനിത പറയുന്നു.
കൗതുകത്തിൽനിന്ന് സംരംഭകത്വത്തിലേക്ക്
യാദൃച്ഛികമായാണ് പൂനിതയ്ക്ക് കൂണ്‍കൃഷിയോട് താൽപര്യം തോന്നിയത്. ആരോഗ്യത്തിനു ഗുണകരമായ ഭക്ഷ്യവിളകളെക്കുറിച്ചുള്ള പഠനവും പരിശീലന പരിപാടികളിൽ പങ്കെടുത്തതുമാണ് ചിപ്പിക്കൂണ്‍ കൃഷിയിലേക്കു നയിച്ചത്. തുടക്കത്തിൽ ചെറിയ അളവിൽ ഉത്പാദനം ആരംഭിച്ചു.
കൂണ്‍കൃഷിക്ക് ആവശ്യമായ താപനില, ഈർപ്പം, ശുചിത്വം എന്നിവ കൃത്യമായി പാലിക്കേണ്ടതിനാൽ തുടക്കത്തിൽ ചില വെല്ലുവിളികൾ നേരിട്ടു. എന്നാൽ, നിരന്തരമായ പഠനവും അനുഭവപരിചയവും വഴി അവയെല്ലാം അതിജീവിക്കാൻ സാധിച്ചു.
വയനാട്ടിലെ കാലാവസ്ഥ വ്യതിയാനങ്ങൾ പല വിളകളെയും ബാധിക്കാറുണ്ട്. എന്നാൽ, ചിപ്പിക്കൂണ്‍ കൃഷിയുടെ പ്രധാന പ്രത്യേകത, മഴയോ വെയിലോ എന്ന വ്യത്യാസമില്ലാതെ വർഷം മുഴുവൻ കൃഷി ചെയ്യാനാകുമെന്നതാണ്.
ആവശ്യമായ അന്തരീക്ഷം ഷെഡിനുള്ളിൽ നിയന്ത്രിക്കാൻ കഴിയുന്നതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ല. ഇതാണു മറ്റു കൃഷിരീതികളിൽനിന്നു ചിപ്പിക്കൂണ്‍ കൃഷിയെ വ്യത്യസ്തമാക്കുന്നത്.
കുറഞ്ഞ സ്ഥലത്തും താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലും ആരംഭിക്കാവുന്ന സംരംഭമാണിതെന്നും തൊഴിൽ തേടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച സാധ്യതകൾ ഈ മേഖലയിലുണ്ടെന്നും പൂനിത ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യവും രുചിയും
ഇന്ന് ആരോഗ്യബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂണിന്റെ ആവശ്യകതയും ഉയരുകയാണ്. പ്രോട്ടീൻ, ഫൈബർ, വിവിധ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ ചിപ്പിക്കൂണ്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ ഭാഗമായാണ് പലരും സ്വീകരിക്കുന്നത്.
നാടൻ കൂണിന്റെ സ്വാദിനോടു സാമ്യമുള്ള രുചി ലഭിക്കുന്നതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചിപ്പിക്കൂണ്‍ ഇഷ്ടപ്പെടുന്നു. കറികളിലും ഫ്രൈയിലും ബിരിയാണിയിലും വിവിധ വിഭവങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതും ആവശ്യകത വർധിക്കാൻ കാരണമായിട്ടുണ്ട്.
ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശുചിത്വത്തിനും ഗുണനിലവാരത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നതിനാൽ ഉപഭോക്താക്കൾ വീണ്ടും വീണ്ടും തേടിയെത്തുന്നുവെന്ന് പൂനിത പറയുന്നു.
കരുത്തായി കുടുംബം
ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണ വലിയ ഘടകമാണ്. പൂനിതയുടെ സംരംഭത്തിലും അത് വ്യക്തമാണ്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഭർത്താവ് രാജൻ വർഗീസ് സജീവമായി ഒപ്പമുണ്ട്.
അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ വിപണന പ്രവർത്തനങ്ങൾ വരെയുള്ള പല മേഖലകളിലും രാജന്റെ പിന്തുണ ലഭിക്കുന്നുണ്ട്. സംരംഭത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണെന്ന് പൂനിത പറയുന്നു.
""ഒരു കുടുംബസംരംഭമായി തന്നെയാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഒരാളുടെ മാത്രം പരിശ്രമം കൊണ്ടല്ല, പരസ്പര സഹകരണത്തിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്,'' എന്ന് അവർ പറയുന്നു. മക്കളായ ആക്ഷിതരാജ്, ആക്ഷിത എന്നിവരുടെ പൂർണപിന്തുണയുമുണ്ട്.
സ്ത്രീകൾക്ക് മാതൃക
ഗ്രാമീണ മേഖലകളിൽ കുടുംബ ചുമതലകൾക്കൊപ്പം വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച മാതൃകയാണ് പൂനിത രാജൻ. വലിയ ഭൂമിയോ വലിയ നിക്ഷേപമോ ഇല്ലാതെയും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയകരമായ സംരംഭങ്ങൾ കെട്ടിപ്പടുക്കാനാകുമെന്ന് അവരുടെ ജീവിതം തെളിയിക്കുന്നു.
സ്വന്തം വീട്ടുവളപ്പിൽനിന്ന് ആരംഭിച്ച A to Z Madonna Mushrooms ഇന്ന് പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്. കൂണ്‍കൃഷിയെക്കുറിച്ച് അറിയാൻ നിരവധി പേർ ഇവരെ സമീപിക്കാറുണ്ട്.
ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയും പൂനിതയ്ക്കുണ്ട്. ഉണക്കിയ കൂണ്, കൂണ് പൊടി തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.
ഫോണ്‍: 9025095250
Tags : Karshakan Agriculture