ബിനു തോമസ് മാളിയേക്കൽ
റംബുട്ടാൻ കൃഷിയിൽ നൂറുമേനി വിളവു കൊയ്തിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ് കവലയിലെ ബിനു തോമസ് മാളിയേക്കൽ എന്ന യുവകർഷകൻ. റബർ കൃഷിയെക്കാൾ മികച്ച വരുമാനം നൽകുമെന്ന് മനസിലാക്കിയാണ് രണ്ടുവർഷം മുമ്പ് റബർ മരങ്ങൾ മുറിച്ചു നീക്കി റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത്.
റബർ മുറിച്ചുമാറ്റി റംബുട്ടാൻ കൃഷി ചെയ്തപ്പോൾ സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ മനസ് നിറയെ സന്തോഷമാണ്. രണ്ടാം വർഷം തന്നെ മികച്ച വിളവ് ലഭിക്കുകയും ചെയ്തു. 18 കായയിൽനിന്നും ഒരു കിലോ തൂക്കം ലഭിക്കുമെന്ന് ബിനു പറയുന്നു.
നാലുവർഷം ആയ ഒരു ചെടിയിൽനിന്ന് 50 കിലോ മുതൽ 60 കിലോ വരെ കായ്കൾ ലഭിക്കുമെന്നും ഇപ്പോൾ 175 മുതൽ 200 രൂപ വരെ വില ലഭിക്കുന്നതായും അവകാശപ്പെടുന്നു. വീട്ടിൽ വന്നു തന്നെ ആവശ്യക്കാർ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഓർഗാനിക് രീതിയിലാണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ആവശ്യമായ ജലസേചനവും നൽകുന്നു.
വളപ്രയോഗം
10 കിലോ ജൈവവളം എങ്കിലും ഒരു വർഷത്തിൽ നൽകണം. പ്രായം കൂടുന്നതിനനുസരിച്ച് വളത്തിന്റെ തോതും വർധിപ്പിച്ചു കൊണ്ടുവരണം. ജനുവരി മാസത്തിൽ പൂവിടൽ തുടങ്ങുമെന്നതിനാൽ നന അല്പം കുറയ്ക്കേണ്ടതാണ്.
പഴുത്തു തുടങ്ങിയ കായികളെ പക്ഷിമൃഗാദികളിൽനിന്നും സംരക്ഷിക്കുന്നതിന് മരം പൂർണമായും വലയിട്ട് മൂടുന്ന പ്രക്രിയ കാണാറുണ്ട്. എന്നാൽ, ഇദ്ദേഹം ഇങ്ങനെ ചെയ്യാറില്ല. പക്ഷികളും പ്രകൃതിയുടെ ഭാഗമാണെന്നും അവയ്ക്കായി കുറച്ചു കായകൾ നീക്കിവെച്ചാലും വലിയ നഷ്ടം സംഭവിക്കില്ലെന്ന് പറയുന്നു.
ട്രൈക്കോഡെർമ ചാണകപ്പൊടി ഇവ നൽകുന്നത് വേരു രോഗങ്ങൾ കുറയ്ക്കും. മണ്ണ് അറിഞ്ഞുള്ള വളപ്രയോഗമാണ് മികച്ച വിളവിന് ഏറ്റവും അത്യുത്തമം.
കായ്പിടിത്തം കൂട്ടാൻ
കായ്പിടിത്തം കുറയുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാന കാരണം പൂവിടുന്ന കാലത്തെ കൂടിയ താപനിലയാണ്. വേണ്ടത്ര പരാഗകാരികൾ ഇല്ലാത്തതും ചില സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പിടുത്തത്തെ ബാധിക്കാം.
റംബുട്ടാൻ പൂക്കുന്ന സമയം ആകുമ്പോഴേക്കും നന നിർത്തണം. പൂത്തതിനുശേഷം വീണ്ടും നന തുടരാം. സാധാരണ ചെയ്യുന്ന വളപ്രയോഗത്തോടൊപ്പം പൊട്ടാഷ് വളം അല്പം കൂടുതൽ നൽകുന്നത് പൂക്കുന്നതിന് സഹായിക്കും.
പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കിൽ ഇലകളുടെ അരികിൽനിന്ന് ഉള്ളിലേക്ക് കരിഞ്ഞു വരുന്നതായി കാണാം. എൻ 18 ഇനത്തിലുള്ള റംബുട്ടാൻ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇത് മികച്ച വിളവ് തരുന്ന ഇനമാണ്.
റംബുട്ടാൻ കൃഷി ചെയ്യുന്ന കർഷകർക്ക് ആവശ്യമായ പിന്തുണയും പ്രൂണിങ് ഉൾപ്പെടെ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്. കൂടുതൽ കർഷകർ റംബുട്ടാൻ കൃഷിയിലേക്ക് തിരിയണം എന്നാണ് ബിനുവിന്റെ ആഗ്രഹം. ഇപ്പോൾ ഡ്രാഗണ് ഫ്രൂട്ട് കൃഷിയും ചെയ്തു വരുന്നു.
ഫോണ്: 9526270595
Tags : Rambutan Agriculture