വന്യമൃഗങ്ങളുടെ ആക്രമണമില്ലാതെ അവയുടെ ഭീകരശബ്ദമില്ലാതെ സമാധാനത്തിലൊരു കാടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, അങ്ങനെയൊരു വനം കോന്നി എലിയറയ്ക്കൽ കല്ലേലി റൂട്ടിൽ പത്തേക്കർപടിയിലുണ്ട്, ന്ധഹരിതഗിരി ജീവനം തപോവനം’.
തന്റെ ഏഴ് ഏക്കർ സ്ഥലത്തു ഓക്സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുകയാണ് ജി എന്ന് അറിയപ്പെടുന്ന വേഗവരക്കാരൻ അഡ്വ. എസ്. ജിതേഷ്.
തപോവന ആശയത്തിനു പിന്നിൽ...
പരിമിതികൾക്കു വിലക്ക് കൽപ്പിക്കാതെ വിശാലമായി തുറന്നിട്ടിരിക്കുന്ന ലോകം മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത്. മണിക്കൂറുകളുടെ ആയുസോടെ പുത്തൻ മഴയിൽ വിരിയുന്ന കുമിളുകൾക്കും പച്ചത്തുള്ളൻമാർക്കും ആന മുതൽ ഉറുന്പുകൾവരെ എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തിലാണ് നാട്ടിലൊരു കാടെന്ന തിരിച്ചറിവിലേക്ക് ജിതേഷ് ജി എത്തിയത്.
ഈ വലിയ ലോകത്തെ ചെറിയ മനുഷ്യരായ നമ്മൾ സഹജീവികളെ സ്നേഹിക്കണമെന്ന ചിന്തയാണ് ജിതേഷ്ജിക്ക് പ്രകൃതി തേടിയിറങ്ങാനുള്ള മൂലഹേതു. ഭൂമിയിൽ താൻ ജീവിക്കുന്ന കാലമത്രയും അതു മറ്റുള്ള ആളുകൾക്കുകൂടി ഉപകാരപ്പെടണമെന്ന ചിന്തയിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.
അരയാൽ, പേരാൽ, വ്യത്യസ്ത മുളയിനങ്ങൾ എന്നിവയാൽ നിബിഡമായ വനത്തിൻറെ പേര് ന്ധഹരിതഗിരി ജീവനം തപോവന’മെന്നാണ്. ഈ ആശയത്തിനു പിന്നിലുമൊരു കൗതുകമുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അക്കീര മിയാവാക്കിയുടെ "മിയാവാക്കി വനമാതൃക’യാണ് "ഹരിതഗിരി ജീവനം തപോവനം’ എന്ന ആശയത്തിനു പ്രചോദനം.
ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്കോസോഫിസെന്ററാണ് ന്ധഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഇക്കോ പ്രോജക്റ്റുകളിലൊന്നാണു ഹരിതഗിരി "ജീവനം തപോവനം’ എന്ന സ്വകാര്യ തപോവനം.
പാരിസ്ഥിതിക തത്വചിന്തകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മണ്ണ് മര്യാദ ഗുരുകുലം നിലകൊള്ളുന്നത്. മണ്ണുമര്യാദയും വനവിജ്ഞാനവും ജലസാക്ഷരതയും സഹസൃഷ്ടിഭാവനയും സഹ ജീവികളോടുള്ള സ്നേഹവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം ആരംഭിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായും സന്ദർശനത്തിനുമൊക്കെയായി ദിവസേന ധാരാളം ആളുകൾ അവിടേക്ക് എത്തുന്നുണ്ട്. ജീവിത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം സന്ദർശിക്കണമെന്ന് ജിതേഷ് ജി പറയുന്നു.
ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ നവലോകത്ത് ജീവിക്കുന്ന പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനുമൊക്കെ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

റബർ മുറിച്ച് മാറ്റാനുള്ള കാരണം..
ഏഴ് ഏക്കറിലെ രണ്ടായിരത്തോളും റബർതൈകളാണ് ഇതിനായി മുറിച്ചുമാറ്റിയത്. ജൈവവൈവിധ്യങ്ങളെ ആഘോഷമാക്കുക എന്ന ആപ്തവാക്യത്തിൻമേലാണ് റബർ വെട്ടിമാറ്റി തൽസ്ഥാനത്ത് ഓക്സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകളായ മുള, പാലകൾ, അരയാൽ, പേരാൽ, കള്ളാൽ പോലെയുള്ള വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുന്നത്.
പരിസ്ഥിതി സംരക്ഷണമെന്ന് പ്രസംഗിച്ചാൽ മാത്രം പോരാ അതോടൊപ്പം പ്രവർത്തിയും വേണം. എല്ലാ വർഷവും ജൂണ് അഞ്ച് എന്നതു കേവലമൊരു വഴിപാടുപോലെയാണ് ആഘോഷിക്കുന്നത്. വർഷാവർഷം തൈകൾ നടുന്നുണ്ട്.
പിന്നെ അതിനെ തിരിഞ്ഞുനോക്കാൻ പോലും ആളുകൾ മുതിരുന്നില്ല. അത്തരം സാഹചര്യങ്ങൾക്ക് അറുതിയെന്നോണമാണ് ഹരിതഗിരി ജീവനം തപോവനം നിലകൊള്ളുന്നത്.
ഹരിതഗിരി ജീവനം തപോവനം നൽകുന്ന സന്ദേശം...
പ്രകൃതിയാണ് ഏറ്റവും വലിയ ആരാധനാലയം. ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചുവീഴുന്പോൾ എങ്ങനെ പരിചരിക്കുന്നുവോ സമാനപരിചരണവും സംരക്ഷണവും ഒരു തൈ നടുന്പോൾ നൽകണം. പ്രകൃതിയെ സ്നേഹിക്കണമെന്ന ബാലപാഠങ്ങൾ സ്കൂളുകളിൽനിന്നുതന്നെ സ്വായത്തമാക്കണം.
ഒരു മരം വെട്ടിക്കളയുന്പോൾ തൽക്ഷണം മറ്റൊരു തൈ തൽസ്ഥാനത്ത് വച്ചുപിടിപ്പിക്കുക എന്നുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കുകയാണ്് ഹരിതഗിരി ജീവനം തപോവനം.
ന്ധനമ്മൾ മനുഷ്യരെ മാത്രം കേട്ടാൽ പോരാ! കാടിനെ കേൾക്കണം... മഴയെ കേൾക്കണം... പുഴയെ കേൾക്കണം... മണ്ണിനെ കേൾക്കണം. സഹജീവികളെ കേൾക്കണം... വെറുതെയങ്ങ് ചെവി കൊണ്ട് കേട്ടാൽപ്പോരാ...ഹൃദയം കൊണ്ട് കേൾക്കണം ന്ധമണ്ണുമര്യാദ’ യുടെ പ്രചാരകൻ ജിതേഷ്ജി പറയുന്നു.
Tags : Karshakan Agriculture