തിരക്കിട്ട കോർപ്പറേറ്റ് ജീവിതത്തിന്റെ ചുഴിയിൽപ്പെട്ട് നെടുവീർപ്പിടുന്ന യുവജനങ്ങളോട് നല്ല നാടൻ വിജയത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് കോട്ടയംകാരനായ അജീഷ്. ഏസിയുടെ തണുപ്പിൽ ടൈയും കോട്ടുമിട്ട് വൈറ്റ് കോളർ ജോലി സ്വപ്നം കാണുന്ന എല്ലാവരോടും അജീഷിനു പറയാനുള്ളതും സ്വസ്ഥതയാണ് മുഖ്യം എന്നാണ്.
ഉയർന്ന സാലറിയും വൻ പദവിയും ഉപേക്ഷിച്ചാണ് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതിൽ എൻ. അജീഷ് കുമാർ ക്ഷീരകർഷകനാകാൻ നിശ്ചയിച്ചത്. ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നേടാൻ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുന്പോൾ അജീഷിന് മുന്നിലേക്കെത്തിയത് ക്ഷീരമേഖലയിൽ നാടൻ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.
കോർപ്പറേറ്റ് മേഖലയിലെ ജോലി ചെയ്താൽ മാത്രമേ ജീവിക്കാനാകൂ എന്ന ചിന്തയാണ് ഇന്നു പല യുവാക്കൾക്കുമുള്ളത്. അതൊന്നും ഇല്ലെങ്കിലും പശുവിനെ വളർത്തിയാലും വരുമാനവും ജീവിതവും കെട്ടിപ്പടുക്കാനാകുമെന്നും അജീഷ് പറയുന്നു. വസുധ ഫാംസ് ആൻഡ് ഡയറി പ്രോഡക്ടസ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേരിട്ടിരിക്കുന്നത്.
നാലു വർഷം മുൻപായിരുന്ന അത് നടന്നത്... ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിയതിനെക്കുറിച്ച് അജീഷ് പറയുന്നു. ന്ധന്ധകോർപ്പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്.
മായം കലരാത്ത പാലും പാൽ ഉത്പന്നങ്ങളും നാട്ടുകാർക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, ക്ഷീര കർഷകനാകുക എന്ന തീരുമാനമങ്ങനെയാണ് എടുക്കുന്നത്. 20 സെന്റിലാണ് ഫാം പ്രവർത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. സഹോദരീഭർത്താവിനൊപ്പമാണ് ഈ മേഖലയിലേക്ക് എത്തുന്നത്.’’
നാടൻ പശുക്കളായതിനാൽ വലിയ ചെലവ് ഇല്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വെച്ചൂർ, കാസർകോട് കുള്ളൻ, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ പ്രധാനമായുള്ളത്.
20 പശുക്കളുള്ളതിൽ മൂന്നു വെച്ചൂർ പശുക്കളും അഞ്ചു കാസർകോട് കുള്ളൻമാരും ഒരു ചെറുവള്ളിയും ഒരു ഗീർ പശുവുമാണുള്ളത്. കാസർകോട് കുള്ളന്റെ വംശവർധന നടത്തുന്നതിന് ഒരു മേറ്റിംഗ് ബുള്ളും അജീഷിന്റെ ഫാമിലുണ്ട്.
പശുക്കൾക്ക് പുറമേ പാലുത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അജീഷ്. ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെർമി കന്പോസ്റ്, ചാണകപ്പൊടി എന്നിവയും വരുമാനസ്രോതസുകളാണ്.
നാടൻ കോഴികളും പച്ചക്കറി, വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ് ഇഞ്ചി, മഞ്ഞൾ എന്നിവയും മഞ്ഞൾപ്പൊടി പോലുള്ള മുല്യവർധിത ഉത്പന്നങ്ങളും അജീഷിന്റെ പക്കലുണ്ട്. നാടൻ കന്നുകുട്ടികളെ ആവശ്യമുള്ളവർക്ക് വില്പനയും നടത്തുന്നുണ്ട്.
അജീഷ് കോർപ്പറേറ്റ് ജോലി വിട്ടപ്പോൾ മുതൽ എല്ലാ പിന്തുണയുമായും കുടുംബവുമൊപ്പമുണ്ട്. ഫാമിലെ കാര്യങ്ങളിൽ സഹായിക്കുന്നതിൽ പ്രധാനികളും ഇവരാണ്. ഭാര്യ: ശ്രീവിദ്യ (ബാങ്ക് ജീവനക്കാരി). ദേവദർശ, ദർശിത്, ദക്ഷിത് എന്നിവരാണ് മക്കൾ.
Tags : Agriculture Karshakan