മണ്ണിനെയും കൃഷിയെയും ഏറെ സ്നേഹിക്കുന്ന രാജീവ് മാത്യു പാടത്തിലിന്റെ തോട്ടത്തിലുള്ളത് നാവിൽ തേൻ മധുരം പകരുന്ന വിവിധയിനം പഴങ്ങളുടെ വൻ ശേഖരം. ഇടുക്കി ജില്ലയിൽ കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയിലാണ് മധുരം വിളയും കൃഷിയിടം.
അഞ്ചേക്കറിൽ ശങ്കര, സിദ്ദു, രാമചന്ദ്ര, തായ്ലൻഡ് റെഡ്, ജെ-33, കംബോഡിയൻ ജാക്ക്, സീഡ്ലെസ് ജാക്ക്, ഡെംഗ്സൂര്യ എന്നീ ഇനങ്ങളിൽപ്പെട്ട പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. 2021ൽ നട്ട പ്ലാവിനങ്ങളിൽ നിറയെ കായ്ഫലങ്ങളുണ്ട്.
ജനുവരി-ജൂണ്‍ മാസങ്ങളാണ് ചക്കയുടെ സീസണ്. കംബോഡിയൻ ജാക്ക് മാത്രം നവംബറിൽ കായ്ഫലം നൽകാൻ തുടങ്ങും. ചക്കയുടെ വിപണനത്തിന് ഒരിടത്തേക്കും പോകേണ്ട. കച്ചവടക്കാർ തോട്ടത്തിലെത്തി ചക്ക ശേഖരിക്കുകയാണ് ചെയ്യുന്നത്.
കിലോയ്ക്ക് 30 രൂപ ലഭിക്കും. തോട്ടത്തിലെ ഏതാനും ഭാഗത്തെ റബർ വെട്ടിനീക്കിയ ശേഷമാണ് പ്ലാവ് ഉൾപ്പെടെയുള്ള പഴവർഗങ്ങളുടെ കൃഷി ആരംഭിച്ചത്.
ചക്ക പോഷകസമൃദ്ധം
പോഷക സമൃദ്ധമായ ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് രാജീവ് മാത്യു പറയുന്നു. ചക്കച്ചുളയിലെ നാരുകൾ കുടലിലെ കാൻസറിനെ പ്രതിരോധിക്കാൻ സഹായകമാണ്. ദഹനപ്രക്രിയയ്ക്കും ഇത് ഉത്തമമാണ്.
ചക്കപ്പഴത്തിലെ സെലീനിയം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പാകമായ ചുളയിൽ 74 ശതമാനം ജലാംശവും 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയിൽനിന്ന് 85 കലോറി ഉൗർജം ലഭിക്കും.
ഇരുന്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാനും നല്ലതാണ്. ആസ്ത്മക്കും തൈറോയ്ഡിനും ഗുണപ്രദമാണ്. ഹോർമോണ്‍ ഉത്പാദനം ക്രമപ്പെടുത്താനും സഹായകമാണ്. മഗ്നീഷ്യവും കാൽസ്യവും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും.
ഇതിലെ വൈറ്റമിൻ-സി കണ്ണുകളുടെ പരിരക്ഷയ്ക്കും പ്രയോജനകരമാണ്. ബാക്ടീരിയ സംബന്ധമായ രോഗങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായകമാണ്.
ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തിനും ഫലപ്രദമാണെന്നാണ് പഠന റിപ്പോർട്ട്. ചക്കയുടെ പോഷക ഗുണങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണവുമാണ് ഡിമാൻഡ് വർധിക്കാൻ കാരണം.

മറ്റു ഫലവൃക്ഷങ്ങൾ
മലേഷ്യൻ ഇനമായ ചെന്പടക്കാണ് കൃഷി ചെയ്തിരിക്കുന്ന മറ്റൊരിനം. ഏറെ സ്വാദിഷ്ഠമായ ഇതു നാലാം വർഷം കായ്ഫലം നൽകും. കിലോയ്ക്ക് 100 രൂപയാണ് വില.
ഇതിനുപുറമെ റംബുട്ടാൻ, മംഗോസ്റ്റിൻ, പുലാസാൻ, സീഡ്ലെസ് ലെമണ്‍, ഓറഞ്ച്, ദുരിയാൻ, ഞാവൽ, മട്ടോവ, അവക്കാഡോ, അച്ചാചെറു, മിൽക്ക് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, നാടൻ, റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായ, മാവ്, ഞാലിപ്പൂവൻ വാഴ എന്നിവയെല്ലാം തോട്ടത്തിൽ സമൃദ്ധമായ വിളവ് നൽകുന്നു.
ഇതര വിളകൾ
മൂന്നരയേക്കർ സ്ഥലത്ത് റബർ കൃഷിയുണ്ട്. കാസർകോഡൻ ഇനത്തിൽപ്പെട്ട കമുക്-500, ജാതി-200, കരിമുണ്ടയിനം കുരുമുളക്, തെങ്ങ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. കുരുമുളക് കൃഷി വിപുലീകരിക്കുന്നതിന് താങ്ങുകാലായി പയ്യാനി നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഒരേക്കർസ്ഥലത്ത് നെൽകൃഷിയുമുണ്ട്. വിത്ത് വിതയും കൊയ്ത്തുമെല്ലാം യന്ത്രം ഉപയോഗിച്ചാണ്. കിലോയ്ക്ക് 25-30 രൂപ നിരക്കിലാണ് നെല്ല് വിൽപന നടത്തുന്നത്.
നനയും വളപ്രയോഗവും
ചെടികൾക്ക് ആവശ്യാനുസരണം നന നൽകുന്നുണ്ട്. കുളത്തിൽനിന്ന് പന്പുചെയ്ത് പൈപ്പിലൂടെയാണ് വെള്ളം എത്തിക്കുന്നത്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ഇതുവരെയും ഒരുതരി രാസവളം പോലും ഉപയോഗിച്ചിട്ടില്ല.
രണ്ടു വെച്ചൂർ ഇനം പശുക്കളെ വളർത്തുന്നുണ്ട്. ഇതിന്റെ ചാണകമാണ് ചെടികൾക്ക് നൽകുന്നത്. ഇതിനുപുറമെ ചാണകം-10 കിലോ, ഗോമൂത്രം-10 ലിറ്റർ, പയർ പൊടി-2 കിലോ, ശർക്കര- രണ്ട് കിലോ എന്നിവ 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് തയാറാക്കുന്ന ജീവാമൃതമാണ് കൃത്യമായ അളവിൽ ചെടികൾക്ക് നൽകുന്നത്.
വിളകൾ ഉണങ്ങിയെടുക്കുന്നതിനായി ഒരു ഡ്രയർ യൂണിറ്റുമുണ്ട്. 75,000 രൂപ ചെലവഴിച്ചാണ് ഡ്രയർ വാങ്ങിയത്. 50 കിലോയോളം സാധനങ്ങൾ ഇതിൽ ഉണക്കിയെടുക്കാനാവും.
ഭാര്യ മറിയാമ്മയുടെയും മക്കളും എൻജിനിയർമാരുമായ അഞ്ജു, അലൻ, അരുണ്‍ എന്നിവരുടെയും പ്രോത്സാഹനം രാജീവിന് നൽകുന്ന ഊർജം ചെറുതല്ല.
ഫോണ്‍: 9495602705
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
Tags : Karshakan Agriculture