സ്വന്തം പരീക്ഷണങ്ങളും ശാസ്ത്രീയ പരിപാലനവുംകൊണ്ടു മൂന്നര ഏക്കറിലെ കുരുമുളക് കൃഷിയിൽനിന്ന് നേട്ടം കൊയ്തു താരമാകയുമാണ് ജോണിച്ചേട്ടൻ. കോട്ടയം നീഴൂർ വിലങ്ങുപാറയിൽ വി.ഡി. ജോണി ഏഴു വർഷത്തോളമായി കുരുമുളക് കൃഷിയിൽ സജീവമാണ്.
ആദ്യം റബർ കൃഷിയാണ് ചെയ്തിരുന്നതെങ്കിലും റബറിനു വില കുറഞ്ഞത് തിരിച്ചടിയായി. പരിപാലന ചെലവിനനുസരിച്ച് ലാഭം കിട്ടാതെ വന്നതും കുരുമുളകിനു വിലയുള്ളതും കുരുമുളകു കൃഷിയിലേക്കു തിരിയാൻ കാരണമായി.
അങ്ങനെ റബർ വെട്ടിമാറ്റി പുരയിടത്തിനോടു ചേർന്നുള്ള അഞ്ചേക്കറിൽ മൂന്നര ഏക്കർ സ്ഥലത്തു കുരുമുളക് കൃഷിയും ഒന്നര ഏക്കറിൽ തെങ്ങു കൃഷിയും വ്യാപിപ്പിച്ചു.
കുറഞ്ഞ ചെലവിലൂടെയും നൂതന ആശയങ്ങളിലൂടെയും കുരുമുളകിനെ ലാഭമാക്കി മാറ്റിയ ജോണിച്ചേട്ടന്റെ കൃഷിവിദ്യ പുതിയ കർഷകർക്ക് ഒരു മാതൃകയാണ്.
മികച്ചത് കുതിരവാലി
മൂന്നര ഏക്കറിൽ കുതിരവാലി, കരിമുണ്ട, കാണിക്കാടൻ എന്നിവയാണ് പരിപാലിച്ചുവരുന്നത്. പുതിയ ഇനങ്ങളിൽ പന്നിയൂർ-5, മഞ്ഞമുണ്ടി, ചോലമുണ്ടി എന്നിവയും നട്ടിട്ടുണ്ട്. ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും നല്ലതും കുതിരവാലിയാണ്. കോട്ടയത്തെ കാലാവസ്ഥക്ക് ഇവ വളരെ അനുയോജ്യമാണ്.
വളർച്ചയുള്ള തിരികളാണ് കുതിരവാലിയുടേത്. പറിക്കാനും എളുപ്പമാണ്. മറ്റൊന്ന് കാണിക്കാടൻ ആണ്. നല്ല കൊടിയാണെങ്കിലും എല്ലാ സമയവും വേണ്ടപോലെ കായിക്കാറില്ല. കരിമുണ്ടയെക്കുറിച്ച് പറഞ്ഞാൽ എല്ലാ സീസണിലും ഉണ്ടാകും, പക്ഷെ അതൊരു പോരായ്മയാണ്.
ഗുണമേ·യില്ലാത്ത കായ്കളാണ് പലപ്പോഴും കിട്ടുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പറിക്കാൻ ചെന്നാലും തിരിയിൽ കായ്കൾ നിറച്ചു കാണണമെന്നില്ല.
ഏതൊരു വിളയ്ക്കും നടീൽകാലം പ്രധാനമാണ്. കുരുമുളകിനെ സംബന്ധിച്ചു വർഷത്തിൽ ഏതു സമയവും അനുയോജ്യമാണ്. എങ്കിലും മഴ കൂടുതൽ ലഭ്യമാകുന്ന ജൂണ്, ജൂലൈ മാസങ്ങളിലാണ് തൈകൾ നടാറുള്ളത്.
മണ്ണിൽ ഈർപ്പമുള്ള സമയമായതിനാൽ തൈകൾ കൂടുതൽ കാര്യക്ഷമതയോടെ വളരും. ജലസേചനവും എളുപ്പമാണ്. പുതിയ തൈകൾ നടുന്പോൾ കുഴിയിലെ മണ്ണിൽ ചാണകപ്പൊടിയോ, വേപ്പിൻപിണ്ണാക്കോ നന്നായി മിക്സ് ചെയ്തിട്ടുവേണം തൈകൾ നടാൻ.
മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ കുമ്മായമോ ഡോളോമൈറ്റോ ഇടയ്ക്കിടക്ക് ഇട്ടുകൊടുക്കണം. ചൂടു കൂടിയ സമയങ്ങളിൽ തൈകൾ നട്ടാൽ വളർത്തിയെടുക്കാൻ അല്പം പ്രയാസമാണ്.
താങ്ങു മഹാഗണിയും പയ്യാനിയും
താങ്ങുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. മഹാഗണിയും പയ്യാനിയുമാണ് കുരുമുളക് വള്ളികളുടെ വളർച്ചക്ക് നല്ലത്. മഹാഗണിയുടെ തടിക്ക് കേടുവരാറില്ല. കുരുമുളകിന് അതിവേഗം പിടിച്ചു വളരാൻ എളുപ്പം മഹാഗണിയാണ്.
കുരുമുളക് നടുന്നതിനു മുൻപ് തന്നെ മഹാഗണി നട്ടു പാകമാക്കി എടുക്കാറുണ്ട്. എല്ലാ ജൂണ് മാസത്തിനും മുന്നോടിയായി ഇവയുടെ കന്പിറക്കാറുണ്ട്. മഹാഗണി കഴിഞ്ഞാൽ പിന്നെ പയ്യാനിയാണ് താങ്ങായി ഉപയോഗിക്കുന്നത്.
കേടുവന്നാലും ഇവയുടെ തടി മുറിച്ചുകളയാൻ കഴിയും. മുൻപ് പൊങ്ങല്യവും താങ്ങായി ഉപയോഗിച്ചിരുന്നു. എന്നാൽ പുഴു ശല്യം ഉള്ളതുകൊണ്ട് തടിക്കു കേടുവരാറുണ്ട്. വിളയെ ബാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.
പരിപാലനവും വളപ്രയോഗവും
മറ്റു വിളകളെ പോലെ കുരുമുളക് ചെടിക്ക് ശരിയായ പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് കൊടി (കുരുമുളക് ചെടി) വളരുന്പോൾ താങ്ങുമരത്തിന്റെ ഷെയ്ഡ് ഇറക്കികൊടുക്കണം.
വളർന്നു പന്തലിച്ചു തുടങ്ങിയാൽ വളർച്ച മന്ദഗതിയിലാകും. മാത്രമല്ല മറ്റു കൊടികൾ കൊഴിഞ്ഞുപോകാനും അവയ്ക്ക് കേടുവരാനും സാധ്യതയുണ്ട്. ഷെയ്ഡ് ഇറക്കാൻ പ്രത്യേക സമയമില്ല, വളർന്നു പടർന്നുകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം.
കുരുമുളക് ചെടിയുടെ പരിപാലനത്തിനായി ജൈവവളവും രാസവളവും സന്തുലിതമായി ഉപയോഗിക്കുകയാണ് പതിവ്. ജൈവവളമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. മുൻതൂക്കം ചാണകപ്പൊടിക്കാണ്.
രാസവളമായി 16:16 ചജഗ, 10:26 എന്നിവയാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ടുതവണമാത്രമാണ് രാസവളപ്രയോഗം നടത്തുന്നത്. 16:16 ചജഗ മേയ്മാസത്തിലും 10:26 നവംബർ മാസത്തിലുമാണ് പ്രയോഗിക്കുന്നത്.
വളർന്നുവരുന്ന കൊടികളിൽ കേടുവരാൻ സാധ്യതകളേറെയാണ്. മഞ്ഞളിപ്പും കാലാപുഴുവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗബാധ. ഇവയെ പ്രതിരോധിക്കാൻ തിപ്പിലയിൽ ഗ്രാഫ്റ്റിംഗ് നടത്താറുണ്ട്.
തിപ്പിലയ്ക്ക് പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊടിതൈകൾ ശക്തമായി തഴച്ചുവളരും. വളപ്രയോഗത്തിലൂടെ പരിധിവരെ രോഗബാധ തടയപ്പെടാറുണ്ട്.

വിളവും വരുമാനവും
കുരുമുളക് ചെടി നട്ടുകഴിഞ്ഞാൽ നീണ്ട മൂന്നുവർഷം വിളവെടുപ്പിനായി കാത്തിരിക്കണം. മൂന്നുവർഷം മുതൽ ഏഴു വർഷം പ്രായമുള്ള കൊടികൾ വരെ തോട്ടത്തിലുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആദായം കുറവായിരുന്നു.
1,200 കിലോ ഉണക്കമുളക് മാത്രമാണ് ലഭിച്ചത്. 2025ൽ 1,500 കിലോ ഉണ്ടായിരുന്നു, 2024ൽ 1625 കിലോയും ആദായം കിട്ടി. മുളക് പറിച്ചെടുക്കാനും മാർക്കറ്റിലെത്തിക്കാനും ആറ് തൊഴിലാളികൾ ഒപ്പമുണ്ട്. ആദ്യം പഴുക്കുന്ന മുളക് ആദ്യം പറിച്ചെടുക്കുകയാണ് പതിവ്.
കൊടികൃഷി അല്പം ചെലവേറിയതാണ്. തോട്ടത്തിൽ 2,400 കൊടികളാണ് ഉള്ളത്. വർഷംതോറും 4 മുതൽ 5 ലക്ഷം വരെ രൂപ വളപ്രയോഗത്തിനും പരിപാലനത്തിനുമായി മുതൽ മുടക്കാറുണ്ട്.
വിപണിയിൽ ഇപ്പോൾ കിലോയ്ക്ക് 700 രൂപയാണ് വില. മുതൽമുടക്കിനെക്കാൾ കൂടുതൽ വരുമാനം കിട്ടുന്നതുകൊണ്ട് കൊടികൃഷി ലാഭകരമാണ്.
ശരിയായ പരിപാലനത്തിലൂടെയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും ആർക്കും കൊടികൃഷി ലാഭമാക്കിമാറ്റാം. പുതുതായി കൊടികൃഷിയിലേക്ക് ഇറങ്ങുന്നവരോട് ഒന്ന് മാത്രമാണ് പറയാനുള്ളൂ, കൊടിയുടെ വളർച്ചയിൽ ഏറ്റവും സുപ്രധാനം അനുയോജ്യമായ താങ്ങുകളുടെ തെരഞ്ഞെടുപ്പാണ്.
പറന്പിൽ തന്നെ ചെലവ് കുറഞ്ഞ രീതിയിൽ വളർത്തിയെടുക്കാൻ കഴിയുന്ന മഹാഗണിയും പയ്യാനിയും പോലുള്ള മരങ്ങളാണ് കൊടിക്ക് താങ്ങായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമെന്ന് ജോണിച്ചേട്ടൻ പറഞ്ഞു.
മുതൽമുടക്കിലെ വലുപ്പത്തിലല്ല ശരിയായ മുതൽമുടക്കിലൂടെയും നൂതന ആശയങ്ങളിലൂടെയും ഏതൊരു സംരംഭത്തെയും വിജയകരമാക്കിമാറ്റാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കർഷകൻ.
ഫോണ്: 9847946024
Tags : Agriculture Karshakan