സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.

നെൽകൃഷിയിലേക്ക്
പിറ്റേവർഷം 15 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. ഭയത്തോടെയാണെങ്കിലും ആ പദ്ധതിക്കു ഭർത്താവ് സുകേഷ് കിരണും ഒപ്പം അമ്മാവൻ വിപിൻ കീക്രോടത്ത് എന്നിവരും വൃന്ദയ്ക്ക് സാന്പത്തികമായും മാനസികമായും പൂർണ പിന്തുണ നൽകിയതോടെ കൃഷിയിലേക്ക് ഇറങ്ങി.
അതുവരെയും കണ്ടിരുന്ന കൃഷിപാഠമായിരുന്നില്ല പാടത്തിലേക്ക് ഇറങ്ങിയപ്പോൾ വൃന്ദയ്ക്ക് ലഭിച്ചത്. പ്രത്യാശ എന്ന ഇനം നെല്ല് കൃഷി ചെയ്തായിരുന്നു വൃന്ദ കൃഷിക്കു തുടക്കമിട്ടത്. മൂന്ന് മാസം കഴിഞ്ഞ് ആദ്യ വിളവ്.
വയലിൽ നിറഞ്ഞ സ്വർണനിറം അവൾക്ക് ഒരു പുതിയ തിരിച്ചറിവായിരുന്നു. അക്കൗണ്ട്സ് ബുക്കിൽ കണ്ട കണക്കു കൂട്ടലുകളെക്കാൾ, സ്വന്തം കൈവെപ്പിൽ വളർന്ന നെല്ലായിരുന്നു ആ ദിനത്തിലെ ഏറ്റവും വലിയ ലാഭം. മൂന്നു മാസത്തോടെ സ്വർണനിറത്തിൽ നെല്ല് വിളഞ്ഞുകണ്ടതോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനനിമിഷത്തിലൂടെയാണ് വൃന്ദ കടന്നുപോയത്.
മുല്ലക്കൊടി പാടശേഖര സമിതി സെക്രട്ടറി കെ. രാഘവൻ കൈവയൽ, പാടശേഖര സമിതി പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ, കൈവയൽ പാടശേഖര സമിതി സെക്രട്ടറി പി.ടി ഭാസ്കരൻ എന്നിവരുടെ പൂർണ പിന്തുണയും മുല്ലക്കൊടി സ്വദേശിയും കൃഷിക്കാരനും സുഹൃത്തുമായ കെ. വിജേഷിന്റെ കൃഷിയെക്കുറിച്ചുള്ള അറിവും പകർന്നു നൽകിയതോടെ ഘട്ടം ഘട്ടമായി കൃഷി വ്യാപിപ്പിച്ചു.
15 സെന്റിൽ നിന്നാരംഭിച്ച യാത്ര ഇപ്പോൾ എട്ട് ഏക്കറിൽ കൃഷി ചെയ്യുന്ന തലത്തിലേക്ക് എത്തി നിൽക്കുകയാണ്. കൃഷിവകുപ്പിന്റെ സഹായത്തോടെ ഒന്നാം വിള വിത്ത് ലഭിക്കുകയും പണിക്കാരും മറ്റു യന്ത്രങ്ങളുടെ സഹായവും പാടശേഖര സമിതിയുടെ സഹായത്തോടെ ലഭിക്കുന്നതിനാൽ വൃന്ദയ്ക്ക് കൃഷിയിലേക്ക് എടുത്തു വച്ച കാൽ പിന്നോട്ട് വയ്ക്കേണ്ട ആവശ്യം ഇതുവരെയും വന്നില്ല.
രണ്ടാം വിളയ്ക്കായി വിത്ത് ശേഖരിച്ചു കൃഷി ചെയ്യുകയാണ് ചെയ്യുന്നത്. നെല്ല് കൃഷിക്ക് ഒരു ഏക്കറിന് ഏകദേശം 25,000 രൂപയാണ് ചെലവ്. സർക്കാർ സബ്സിഡി ഏകദേശം 8,000 രൂപ ലഭിക്കും. ശരാശരി 10,000 രൂപ വരെയാണ് ലാഭം കിട്ടുക. സാന്പത്തികമായി വലിയ നേട്ടമല്ലെങ്കിലും, ആത്മവിശ്വാസത്തിന്റെ ലാഭം അതിലേറെയാണ്.
വെള്ളപ്പൊക്കം, പന്നിശല്യം, ചൂട് കാലത്ത് നെല്ല് കത്തിപ്പോകുക ഇത്തരം ഭീഷണിയും ഇതിനിടയിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കൃഷി ഒരിക്കലും ഉറപ്പുള്ളതല്ല. പക്ഷേ പാടശേഖര സമിതിയുടെ യന്ത്രസഹായവും ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായവും കുടുംബത്തിന്റെ പിന്തുണയും എല്ലാം ചേർന്ന് ഓരോ വെല്ലുവിളിയും ഒരു പാഠമായി മാറി.
പച്ചക്കറി കൃഷി സീസണിൽ
എട്ട് ഏക്കറിൽ കൃഷി വ്യാപിപ്പിച്ചതോടെ നെല്ലിനൊപ്പം വെള്ളരി, കക്കിരി, ചെറുപയർ തുടങ്ങിയ ഇടവിളകളും പരീക്ഷിക്കുന്നു. പച്ചക്കറി കൃഷിയും സീസണ് അനുസരിച്ചു കൃഷിചെയ്യാനും വൃന്ദ പഠിച്ചെടുത്തു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവും സ്വന്തമായി കൃഷി ചെയ്തു വരുന്നുണ്ട്.
ഇതിനിടയിൽ ജീവനി കാർഷിക വിപണിയിലൂടെ മറ്റു കർഷകരുടെ ഉത്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. 2024-25 മയ്യിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ യുവ കർഷകയ്ക്കുള്ള പുരസ്കാരവും വൃന്ദയെ തേടിയെത്തിയിട്ടുണ്ട്.
39 വയസായ വൃന്ദ അശ്വിൻ കിരണ്, ദക്ഷ് കിരണ് എന്നീ രണ്ടു ആണ്കുട്ടികളുടെ അമ്മയാണ്. മയ്യിലിന്റെ മരുമകൾ എന്ന ലേബൽ മാറ്റി ഇന്ന് വൃന്ദ മയ്യിൽ പ്രദേശവാസികളുടെ സ്വന്തം മകളായും മാറിയിരിക്കുകയാണ്.
ഫോണ്: 9495852615
Tags : Agriculture Karshakan