ഒരേക്കറോളം പറമ്പ്. അതിൽ 350 ഇനം കുരുമുളക്. 22 ഇനം കാപ്പി. ഇതിനിടയിൽ മറ്റു കൃഷികൾ. കുടുംബം പോറ്റുന്നതിനും ഭേദപ്പെട്ട തുക മിച്ചം പിടിക്കുന്നതിനും ഉതകുന്ന വാർഷിക വരുമാനം. ഇതൊരു ഇല്ലാക്കഥയല്ല. വയനാട് മുട്ടിൽ വാര്യാടുകുന്നിലെ പുതുക്കുടി മുഹമ്മീദ് അലി കൃഷിയിടത്തിലെത്തിയാൽ അനുഭവിച്ചറിയാം കൃഷിയിടത്തിലെ ഇന്ദ്രജാലം.
അഞ്ചാംക്ലാസിൽ പഠിപ്പുനിർത്തി കൈക്കോട്ടും കത്തിയുമായി മണ്ണിലേക്ക് ഇറങ്ങിയതാണ് മുഹമ്മദ് അലി. അത് വെറുതെയായില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ വയനാടിനാകെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന കർഷകരിൽ ഒരാളായി മുഹമ്മദ് മാറി. ഈ നേട്ടത്തിനു മുന്പിൽ ആരാധനയോടെ ശിരസ് നമിക്കുകയാണ് കാർഷികരംഗത്തെ പ്രമുഖർ.
തൊടിയിലെ കുരുമുളക്, കാപ്പി ഇനങ്ങളിൽ പലതും ഇരുത്തംവന്ന ഗവേഷകന്റെ സാമർഥ്യത്തോടെ മുഹമ്മദ് സ്വയം വികസിപ്പിച്ചതാണ്. കുരുമുളക് ഇനങ്ങളിൽ ഏഴുവരയൻ, മൈലാടുമുണ്ടി, ബോൾട്ട് എന്നിവയ്ക്ക് പേറ്റന്റ് സ്വന്തം പേരിൽ കുറിക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
നാലുവർഷംമുന്പ് മുഹമ്മദ് അലിയുടെ കൃഷിഭൂമിയിൽ 126 ഇനം കുരുമുളക് ചെടികളാണ് ഉണ്ടായിരുന്നത്. ഇതാണ് നിരന്തര അധ്വാനത്തിലൂടെ 350 ആയി ഉയർത്തിയത്. ഇതിൽ 80 എണ്ണം കുറ്റിക്കുരുമുളക് ഇനങ്ങളാണ്.
ജ്വാല, വനമുണ്ടി, പന്നിയൂർ മോഹി, പാമ്പൻ, വൈഗ, വൈശാലി, പിബി വണ്, മുത്തുമണി, മേൻമ, സൂപ്പർ ബോൾട്ട്, ജീവ, യവനപ്രിയ, ഗരുഡമുണ്ടി, വൈരമുണ്ടി, ഇലനാന്പൻ, വീരമുണ്ടി, വാലി, സൂപ്പർ ഗോൾഡ്.... ഇങ്ങനെ നീളുന്നതാണ് മുഹമ്മദ് വികസിപ്പിച്ച കുരുമുളക് ഇനങ്ങൾ.
രണ്ടു മാസം ഇടവിട്ട് വിളവെടുക്കാവുന്നതാണ് പല കരുമുളക് ഇനങ്ങളും. ആണ്ടുതോറും കുറ്റിക്കുരുമുളക് ചെടികളിൽനിന്നു ഏകദേശം രണ്ടര ക്വിന്റലും മറ്റിനങ്ങളിൽനിന്നു അഞ്ച് ക്വിന്റലിനടുത്തും വിളവ് ലഭിക്കുന്നുണ്ടെന്ന് മുഹമ്മദ് പറയുന്നു.
അറബിക്ക, റോബസ്റ്റ, കാളിന്ദി, എച്ച്ആർസി തുടങ്ങിയവ പറന്പിലെ കാപ്പി ഇനങ്ങളാണ്. 37 ചാക്ക് ഉണ്ടക്കാപ്പിയാണ് ഒരു വർഷം ശരാശരി വിളവ്. പതിറ്റാണ്ടുകൾ മുന്പ് മുഹമ്മദ് പുൽപ്പള്ളിക്കടുത്ത് പാടിച്ചിറയിൽ കുരുമുളക് വിളവെടുപ്പ് ജോലിക്കു പോയിരുന്നു.
അക്കാലത്ത് മനസിൽ നാന്പിട്ടതാണ് സ്വന്തമായി ഇത്തരി മണ്ണുണ്ടാകുന്പോൾ കുരുമുളക് കൃഷി നടത്തണമെന്ന ആഗ്രഹം. 21-ാം വയസിൽ വിവാഹിതനായതിനു പിന്നാലെയാണ് മുഹമ്മദ് അലി ഭൂവുടമയായത്.
ഭാര്യവീട്ടുകാർ വിവാഹ സമ്മാനമായി 50 സെന്റ് ഭൂമിയാണ് നൽകിയത്. പിന്നീട് മാണ്ടാടിൽ കുടുംബസ്വത്തിന്റെ വിഹിതമായും കുറച്ചു ഭൂമി ലഭിച്ചു.
സ്വന്തം മണ്ണിൽ വിയർപ്പൊഴുക്കുന്നതിനിടെ കുടകിൽ ഇഞ്ചിക്കൃഷിക്കു പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് പുതിയ കാപ്പി, കുരുമുളക് ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലേക്ക് നയിച്ചതെന്നു മുഹമ്മദ് ഓർക്കുന്നു.

ഇഞ്ചിക്കൃഷിക്കു പാട്ടത്തിനെടുത്ത സ്ഥലത്തിന്റെ ഉടമ കാപ്പിച്ചെടികളിൽ ഗ്രാഫ്റ്റിംഗ് നടത്തുന്നത് മുഹമ്മദ് ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. ഇഞ്ചിക്കൃഷി നഷ്ടത്തിലായതിന്റെ വേദനയുമായി കുടകിൽനിന്നു മടങ്ങുമ്പോൾ സ്ഥലം ഉടമ ഏതാനും കാപ്പിത്തൈകളും രണ്ടു സ്റ്റംപും മുഹമ്മദിനു നൽകി.
മാണ്ടാടിലെ ഭൂമിയിൽ നട്ടുപരിപാലിച്ച ഇവയിൽനിന്നാണ് പുത്തൻ കാപ്പി ഇനങ്ങൾ വികസിപ്പിച്ചത്. കാപ്പിച്ചെടികളിൽ 18 അടിയോളം ഉയരം വയ്ക്കുന്നതും ഉയർന്ന വിളവ് ലഭിക്കുന്നതുമായ ഇനങ്ങളുണ്ട്. കാപ്പിയിലെ പരീക്ഷണങ്ങൾക്കുശേഷമാണ് പുതിയ കുരുമുളക് ഇനങ്ങൾ വികസിപ്പിക്കുന്നതിനു പദ്ധതിയിട്ടത്.
രാസ വളം-കീടനാശിനികളെ അകറ്റിനിർത്തിയാണ് മുഹമ്മദിന്റെ കൃഷി. സ്വന്തമായി ഉത്പാദിപ്പിച്ച വളങ്ങളാണ് കൃഷിയിടത്തിൽ പയോഗിക്കുന്നത്. ഭാര്യ റംലയും മക്കൾ റംഷീന, ജുബൈരിയ, ഹന്ന ഫാത്തിമ എന്നിവരുമാണ് കൃഷിയിലും ഗവേഷണത്തിലും 51കാരനായ മുഹമ്മദിന്റെ സഹായികൾ. കൃഷിഭവനിലെത്തി ഉപദേശങ്ങൾ തേടുന്നതിൽ അദ്ദേഹം മടികാട്ടാറില്ല.
2018ലെ പ്രളയത്തിൽ മുഹമ്മദിന്റെ കുരുമുളകുകൃഷി അപ്പാടെ കഥാവശേഷമായിരുന്നു. പിന്നീടു നട്ടുവളർത്തിയതാണ് ഇപ്പോഴുള്ളത്. വികസിപ്പിച്ച കുരുമുളക് ഇനങ്ങളുടെ നാമമാത്ര വിൽപ്പന മാണ്ടാടിലെ കൃഷിയിടത്തിൽ മുഹമ്മദ് അലി നടത്തുന്നുണ്ട്.
പുതിയ കുരുമുളക് ഇനങ്ങൾ വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്ന വിദ്യയെക്കുറിച്ചറിയാൻ പലരും അടുത്തുകൂടിയെങ്കിലും അവർക്കുമുന്പിൽ ഇദ്ദേഹം മനസ് തുറന്നിട്ടില്ല.
കാപ്പി, കുരുമുളക് കൃഷികളിൽ കർഷക സമൂഹത്തിനു ബോധവത്കരണം നൽകാൻ പെപ്കോഫ് ലാൻഡ്(pepcofland)എന്ന യുട്യൂബ് ചാനൽ മുഹമ്മദ് അലി നടത്തുന്നുണ്ട്.
ഫോണ്: 7012246157
Tags : Karshakan Agriculture