കർഷകരോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിലും കടക്കെണിയിലും നെൽകൃഷിയെ തള്ളിപ്പറയാതെ മക്കളെയെന്നപ്പോലെ കൃഷിയെ താലോലിക്കുന്ന നെൽക്കർഷകർ ഇന്നും നെല്ലറയായ പാലക്കാട്ടുണ്ട്.
ന്യൂനപക്ഷമായി ചുരുങ്ങുന്ന ഈ കർഷക കൂട്ടായ്മയാണ് ഇന്നും പഴയ പ്രതാപം കാത്തുസൂക്ഷിക്കുന്നത്. രാപ്പകൽ അധ്വാനിച്ച് പാടങ്ങളിൽ കനകം വിളയിക്കുന്നവരാണ് ഇവർ.
നഷ്ടക്കണക്കുകൾ കുറിച്ചുവയ്ക്കാതെ പാരന്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരാണ് ഇന്നു നെല്ലറയിൽ ശേഷിക്കുന്നത്. നെല്ലറയുടെ മുഖം മിനുക്കുന്ന ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി ടൗണിനടുത്ത് പടിഞ്ഞാറെ കളത്തിലെ സഹോദരങ്ങളായ രാമകൃഷ്ണസ്വാമിക്കും ശങ്കരൻ സ്വാമിക്കും ജീവനാണ് നെൽകൃഷി.
അത് തങ്ങൾ ധരിക്കുന്ന വെള്ള വസ്ത്രം പോലെ പരിശുദ്ധമാകണമെന്ന് ഇരുവർക്കും നിർബന്ധവുമാണ്. ജൈവ ഉത്പന്നങ്ങൾ പോലെ ശുദ്ധമാണ് ഈ സ്വാമിമാരുടെ മനസുകളും.
77 വയസുള്ള രാമകൃഷ്ണസ്വാമിയാണ് മൂത്തയാൾ. 73 വയസുണ്ട് അനുജൻ ശങ്കരൻ സ്വാമിക്കും. നെൽകൃഷി ഇല്ലാതെയുള്ള ജീവിതത്തെക്കുറിച്ച് ഇവർക്ക് ചിന്തിക്കാനേ കഴിയില്ല.
അതുകൊണ്ടുതന്നെയാണ് വലിയ ആറക്ക നന്പർ ശന്പളമുള്ള വൈറ്റ് കോളർ ജോലിയെല്ലാം ഉപേക്ഷിച്ച് ഇരുവരും കൃഷിയിലേക്ക് തിരിഞ്ഞതും. കൃഷിയോടുള്ള മോഹം മൂത്ത് ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അരനൂറ്റാണ്ടു മുമ്പ് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാമകൃഷ്ണസ്വാമി ഈ രംഗത്തെ ത്തുന്നത്.
ബിഎസ്സി ഫിസിക്സിൽ ബിരുദമുള്ള ശങ്കരൻ സ്വാമിയെ ബാങ്കുജോലി തേടിയെത്തിയെങ്കിലും കൃഷി വിട്ടു ബാങ്ക് ജോലിക്ക് പോകാൻ ശങ്കരൻ സ്വാമിക്കും മനസു വന്നില്ല.
മണ്ണിന്റെ മണവും ശുദ്ധവായുവും ഇല്ലാതെ എങ്ങനെ ഇത്രയും മണിക്കൂറുകൾ ഓഫീസിൽ ഇരിക്കുമെന്ന ആധിയായിരുന്നു ജോലി നിയമനവുമായി ബാങ്കുകാർ വീട്ടിൽ വരുന്പോഴെക്കെ ശങ്കരൻ സ്വാമിയെ അലട്ടിയിരുന്നത്.
ജൈവകൃഷിയുടെ മുന്നോക്കകാരാണ് ഈ ബ്രാഹ്മണ സഹോദരങ്ങൾ. ഇവരുടെ വീടിനു പിറകിലുള്ള വടക്കഞ്ചേരി പാടശേഖരത്തിൽ 18 ഹെക്ടറിലുള്ള ജൈവ നെൽകൃഷിക്ക് ചുക്കാൻ പിടിക്കുന്നതും ഇവർ തന്നെയാണ്.
ഇതിൽ കൂടുതൽ കൃഷിഭൂമിയും സ്വാമിമാരുടെതാണ്. വർഷങ്ങളേറെയായി പാടശേഖര സമിതിയുടെ പ്രസിഡന്റു കൂടിയാണ് ശങ്കരൻ സ്വാമി. കൃഷിപോലെ ഇത്രയും ശ്രേഷ്ഠമായ ജോലി വേറെ എന്താണുള്ളതെന്നാണ് രാമകൃഷ്ണസ്വാമി ചോദിക്കുന്നത്.
പ്രകൃതിയോട് സല്ലപിച്ച് കൂട്ടിരിക്കുന്പോൾ കിട്ടുന്ന അനുഭൂതി മറ്റെവിടെനിന്നു കിട്ടും. ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷി ജീവിതമാർഗമാക്കിയതിൽ ഇന്നും നിരാശയോ വിഷമമോ ഉണ്ടായിട്ടില്ലെന്ന് സ്വാമിമാർ ഒരേ സ്വരത്തിൽ പറയുന്നു.
വെച്ചൂർ, കാസർഗോടൻ കുള്ളൻ തുടങ്ങി കുട്ടികൾ ഉൾപ്പെടെ 23 പശുക്കളും ഇവരുടെ പഴയ പത്തായപ്പുരക്കു പിറകിലുണ്ട്. ഔഷധ സസ്യങ്ങളെ കുറിച്ച് വളരെ ആഴത്തിൽ അറിവുള്ള കാട്ടുശേരി സ്വദേശി മണിയാണ് പണികളിലെ സഹായി.
പാടത്തെ ജൈവ കൃഷിയുടെയെല്ലാം കരുത്ത് ചാണകവും ഗോമൂത്രവുമാണെന്ന് ഇവർ സമർഥിക്കുന്നു. 2007 മുതൽ തുടർച്ചയായി പൂർണമായും ജൈവരീതിയിലാണ് പാടശേഖരത്തിലെ നെൽകൃഷി.
2008 ൽ ജൈവ നെൽകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും വടക്കഞ്ചേരി പാടശേഖരത്തിന് ലഭിച്ചിരുന്നു. ജൈവ നെല്ല് അരിയാക്കി വില്പനയുമുണ്ട്. പുട്ടുപൊടിയും അവിലും ഇവിടുന്നുള്ള ഉത്പന്നങ്ങളാണ്.
വിദേശത്തുള്ളവർ നാട്ടിലെത്തി തിരിച്ചു പോകുമ്പോൾ സ്വാമിമാരുടെ വീട്ടിൽനിന്നു തവിടുകളയാത്ത അരി വാങ്ങിയാണ് തിരിച്ചു പോവുക. പാടശേഖരത്തിന് ഓർഗാനിക് കൗണ്സിലിന്റെ പിജിഎസ് (പാർട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റംസ്) സർട്ടിഫിക്കറ്റുമുണ്ട്.
നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗിന്റെ അംഗീകാരം ലഭിക്കുന്നതും സംസ്ഥാനത്തു തന്നെ വളരെ കുറച്ചു പാടശേഖരങ്ങൾക്കാകും. ഉത്പന്നത്തിൽ വിഷാംശമോ മറ്റു കെമിക്കലുകളോ ഇല്ലെന്നതിന്റെ സർക്കാർ സാക്ഷ്യപത്രമാണിത്. 202 തരം കെമിക്കൽസും ഇല്ലെന്നുള്ളത് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം.
18 വർഷത്തോളമായി രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ പഴയ കാലത്ത് പാടങ്ങളിൽ സുലഭമായി കാണപ്പെട്ടിരുന്ന നീർക്കോലി പാമ്പും നാടൻ മത്സ്യങ്ങളും അന്യം നിന്നുപോകുന്ന നാടൻ തവളകൾ, ഞണ്ട്, ഞവിഞ്ഞി, മറ്റു ജലജീവികൾ, മണ്ണിര തുടങ്ങി എല്ലാം ഇവിടെ സമൃദ്ധമാണ്.
മഞ്ഞളിപ്പ്, ഓലകരിച്ചിൽ, മുഞ്ഞബാധ, ചാഴിക്കേട് തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറില്ലെന്ന് സ്വാമിമാർ പറഞ്ഞു. കൃഷിയിലൂടെ യഥാർഥ സഹോദര സ്നേഹത്തിന്റെ മാതൃക കൂടി നാട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ഈ കർഷക സഹോദരങ്ങൾ.
പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ആദരിച്ചുമാണ് ഇവരുടെ ജീവിത യാത്രകളും. എന്താണ് അങ്ങനെ ചെയ്തത് എന്നൊരു വാക്ക് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാകില്ല.
കൃഷി വിജയങ്ങളുടെയും ഒന്നിച്ചുള്ള സംതൃപ്തമായ കുടുംബ ജീവിതത്തിന്റെയും രഹസ്യവും ഇതുതന്നെയാകണം. അവിവാഹിതനാണ് മൂത്തയാൾ രാമകൃഷ്ണസ്വാമി. അനുജൻ ശങ്കരൻ സ്വാമി വിവാഹിതനാണ്.
ഭാര്യ: ലക്ഷ്മി. നരസിംഹനും പത്മയും മക്കൾ. കുസാറ്റിൽ നിന്നും ഫിസിക്സിൽ പിജി കഴിഞ്ഞിട്ടുള്ള മകൻ അച്ഛനൊപ്പം കൃഷിപണികളിലുണ്ട്. മകൾ പത്മ അസിസ്റ്റന്റ് ഫ്രഫസറായി ചേർത്തലയിലെ കോളജിൽ ജോലി ചെയ്യുന്നു.
Tags : Karshakan Agriculture