സ്വന്തമായി ഒരു തുണ്ടു കൃഷി ഭൂമി പോലുമില്ലാത്ത പാലക്കാട്ടെ നെല്ലറയിലെ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്യാർക്കുന്നത്ത് മോഹനൻ ഓരോ സീസണിലും നെൽകൃഷി ചെയ്യുന്നത് 50 ഏക്കർ സ്ഥലത്ത്.
മംഗലം തെക്കേത്തറയിലും അണക്കപ്പാറ ചല്ലുപടിയിലുമായാണ് ഇക്കുറി രണ്ടാം വിള കൃഷി ചെയ്തിട്ടുള്ളത്. ഇത്രയും പ്രദേശത്തെ നടീൽ പൂർത്തിയായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി 63 കാരനായ മോഹനന്റെ കൃഷി രീതികളാണ് ഇത്.
ചെറുപ്പം മുതലെ ട്രാക്ടർ ഓടിക്കാനായിരുന്നു മോഹനന് മോഹം. ഈ ഇഷ്ടക്കൂടുതലിലാണ് പഞ്ചായത്തിലെ തൊഴിൽ സേനയിൽ ചേർന്നത്. അതിൽ ട്രാക്ടർ ഡ്രൈവറായി. പക്ഷേ, സേനയ്ക്ക് ദീർഘായുസുണ്ടായില്ല. പ്രവർത്തനങ്ങൾ നിലച്ചു.
എന്നാൽ, പാടങ്ങളിലെ കുറഞ്ഞ കാലത്തെ ഡ്രൈവർ ജോലിയിൽ മോഹനന്റെ മനസ് നെൽകൃഷിയിലുടക്കി. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത താൻ എങ്ങനെ കൃഷി ചെയ്യും എന്നതായി മുന്നിലെ പ്രതിസന്ധി.
അങ്ങനെ മംഗലം പാലത്തിനടുത്ത് ഒരേഏക്കറോളം സ്ഥലം ഏറെ വർഷങ്ങളായി പൊന്തക്കാടു മൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ഥലമുടമയോട് അനുമതി വാങ്ങി ചെറിയ പാട്ടത്തുകയിൽ ഭൂമിയെടുത്തു.
കാടുവെട്ടിയൊതുക്കി നിലം ഉഴുതു മറിച്ച് കൃഷിയിറക്കാൻ സ്ഥലമൊരുക്കി. നെൽകൃഷി ചെയ്തു. അന്പരപ്പിക്കുന്ന വിളവ്. ആദ്യ പരീക്ഷണം തന്നെ വിജയം. പിന്നെ മറ്റൊന്നും നോക്കിയില്ല. നാട്ടിൽ എവിടെയെല്ലാം തരിശായി കൃഷിഭൂമി കണ്ടാലും മോഹനൻ ഉടമയെ കണ്ട് കൃഷിക്കായുള്ള സമ്മതം വാങ്ങും.
വടക്കഞ്ചേരിയിലെ കൃഷി ഓഫീസറായിരുന്ന രശ്മിയും കൃഷി അസിസ്റ്റന്റായിരുന്ന ജോണ്സനും മോഹനന്റെ പുതിയ സംരംഭങ്ങൾക്കെല്ലാം സർവ പിന്തുണയും നൽകി കൂടെ നിന്നു.
നെൽകൃഷി വലിയ നഷ്ടമാണെന്നു പറഞ്ഞ് കർഷകരെല്ലാം കൃഷി ഉപേക്ഷിക്കുമ്പോഴും മോഹനൻ ഓരോ സീസണിലും കൂടുതൽ തരിശുഭൂമി കണ്ടെത്തി കൃഷി ഇറക്കുന്ന തിരക്കുകളിലാണിപ്പോൾ.
നെൽകൃഷിയെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന അപൂർവം കർഷകരിലൊരാളാണ് തരിശു മോഹനൻ എന്നറിയപ്പെടുന്ന മോഹനൻ. ഒരു വിളയിൽ നഷ്ടം വന്നാൽ അത് അടുത്തതിൽ പരിഹരിച്ച് മുന്നോട്ടുപോകും.
ഒന്നുമില്ലായ്മയിൽനിന്ന് എല്ലാ സൗകര്യങ്ങളും സന്പത്തും ഉണ്ടായത് നെൽകൃഷിയിൽ നിന്നാണെന്ന് നിറഞ്ഞ സംതൃപ്തിയോടെ മോഹനൻ പറയുന്നു. ഭാര്യ സരസ്വതിയും പിഎസ്സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന മകൻ മനുവും മോഹനന് ഒപ്പമുണ്ട്.
ചെളിയിലും പൊടിയിലും അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ കൃഷിയെപ്പോലെ ലാഭകരമായ ജോലി വേറെയില്ലെന്നാണ് വലിയ അക്കാദമിക് യോഗ്യതകളൊന്നുമില്ലാത്ത മോഹനന്റെ കൃഷി ശാസ്ത്രം. പാടവരന്പിൽ കുട ചൂടിനിന്ന് തൊഴിലാളികൾക്കു നിർദേശം നൽകുന്ന കർഷകനാണെങ്കിൽ നെൽകൃഷി നഷ്ടമാകും.
തൊഴിലാളികൾക്കൊപ്പം തൊഴിലാളിയാകണമെന്ന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കൃഷി അനുഭവങ്ങളിലൂടെ മോഹനൻ പറയുന്നു. നാട്ടിലെ തരിശുഭൂമിയെല്ലാം ഓടിനടന്ന് കൃഷിഭൂമിയാക്കുന്ന മോഹനനെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
എല്ലാവർഷവും ചിങ്ങമാസം ഒന്നിന് കൃഷിഭവൻ ആദരിക്കുന്ന കർഷകരിൽ ഒരാൾ മോഹനനാകും. സാധിക്കാവുന്ന കാലം കൃഷിയുമായി മുന്നോട്ടു പോകണം എന്നുതന്നെയാണ് മോഹനന്റെ ആഗ്രഹം.
എന്നാൽ, സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണന പലപ്പോഴും ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് മോഹനൻ ഉൾപ്പെടെയുള്ള നെല്ലറയായ പാലക്കാട്ടെ കർഷകർ കൂട്ടത്തോടെ പറയുന്നു.
ശേഷിച്ചിട്ടുള്ള കർഷകരെയും കൃഷി ഭൂമിയും സംരക്ഷിക്കാൻ സർക്കാർ ഭാഗത്തുനിന്നു സത്വര നടപടി ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ഭാവിയിൽതന്നെ നെല്ലറ കല്ലറയാകുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും എന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്.
ഓരോ വിളവെടുപ്പും നടീലും ഏതു സമയത്തു നടക്കും എന്നൊക്കെ നേരത്തെതന്നെ അറിയാവുന്നതാണ്. ഇതിനനുസരിച്ച് നെല്ല് സംഭരണ നടപടികളും നെല്ലിന്റെ വില തത്സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും നടപടി ഉണ്ടാകേണ്ടതാണ്.
അതല്ലെങ്കിൽ നെൽക്കൃഷിയിൽനിന്നു കർഷകർ കൂട്ടത്തോടെ പിന്മാറാൻ കാരണമാകും. അധ്വാനിച്ചുണ്ടാക്കിയ നെല്ലു വിറ്റാൽ അതിന്റെ വില കിട്ടാൻ മാസങ്ങളേറെ കാത്തിരിക്കേണ്ടി വരുന്നത് അസംഘടിതരായ കർഷകരോടു കാണിക്കുന്ന വലിയ ചതിയാണ്.
നെല്ലിന്റെ വില ബാങ്കിൽനിന്നു വായ്പ എടുക്കുന്നത് പോലെ നൽകുന്ന സംവിധാനം തന്നെ മാറ്റണം. മറ്റു ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ ഔദാര്യമോ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട.
കൃഷി ചെയ്തുണ്ടാക്കുന്ന നെല്ലിനു ന്യായമായ വിലയും വിപണിയും ഉണ്ടായാൽ സ്വയമേവ കൂടുതൽ പേർ കൃഷിയിലേക്ക് തിരിച്ചു വരും.
അത്തരം മിനിമം സഹായമെങ്കിലും കർഷകരോട് ചെയ്യണം എന്നതാണ് പാലക്കാട്ടെ നെൽകർഷകർക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.
ഇക്കുറി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നതിനാൽ ഒന്നാം വിള നെല്ലിന്റെ വില ഏറെ മാസങ്ങൾ വൈകാതെ കുറേ കർഷകർക്കെങ്കിലും കിട്ടി.
തെരഞ്ഞെടുപ്പില്ലെങ്കിൽ കൊടുത്ത നെല്ലിന്റെ വില കിട്ടാൻ ഏറെ കാലത്തെ കാത്തിരിപ്പു വേണമായിരുന്നെന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കർഷകരുടെ അനുഭവം.
Tags : Karshakan Agriculture