പൂക്കി സിഎമ്മിന്റെ വാഗ്ദാനങ്ങള്‍ കേട്ട് കിനാവ് കണ്ട പൂക്കികളെല്ലാം അല്പം ദുഃഖിതരാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ വിലാപങ്ങൾ അടയാളപ്പെടുത്തുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകള്‍ ജെന്‍ സികള്‍ ഏറ്റെടുത്തിരുന്നു.
തീ തുപ്പുന്ന സൈലന്‍സറുകളും കണ്ണഞ്ചപ്പിക്കുന്ന ഹെഡ് ലൈറ്റുകളും അലോയ് വീലുകളും വച്ച് വാഹനങ്ങള്‍ മോഡിഫൈ ചെയ്യാനായി കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നിയമതടസവുമില്ലാതെ നടത്താവുന്ന 18 തരത്തിലുള്ള മോഡിഫിക്കേഷനുകളുടെ ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചത്.
എന്നാല്‍ ഇതില്‍ പലതും കേരളത്തില്‍ നേരത്തെ തന്നെ അനുവദനീയമായവയാണെന്നാണ് ഒരു വിഭാഗം വാഹന പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല.
മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല.
ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ മുഖ്യമന്ത്രിക്ക് എംവിഡി കൈമാറുന്നത്.
എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്:
* സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്ളാപ്പുകള്.
* അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കാം.
* വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗ് ഉപയോഗിക്കാം.
*ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം വയ്ക്കാം.
*കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം.
*സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഘടിപ്പിക്കാം.
*ടൗ ഹൂക്കുകളും അനുവദനീയമാണ്.
*റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാം.
* 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം.
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:
* നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
* പുതിയ എഞ്ചിന് മാറ്റി വയ്ക്കുന്നതിന്.
* എല്‍പിജി/സിഎന്‍ജി തുടങ്ങിയ റെട്രോഫിറ്റ്മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന്.
* സാധാരണ വാഹനത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ ആയി മാറ്റുന്നതിന്.
* വാഹനത്തിന്റെ ചേസിസ് ഫ്രെയിം മാറ്റുന്നതിന്.
നേരത്തെ അനുവദനീയം
എന്നാല്‍ സീറ്റ് കവറുകള്‍, ഫ്ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്.
ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മാതാകള്‍ പുറത്തിറക്കാറുള്ളത്.
വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്ളാപ്പുകള് നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.
ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്.
റൂഫ് കാരയര്‍ മോഡിഫിക്കേഷന് നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.
എംവിഡി നല്കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്.
കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്. എംവിഡിയുടെ 18 തരം മോഡിഫിക്കേഷന് ലിസ്റ്റ് വരുന്നതിന് മുമ്പ് അപകടകരമല്ലാത്ത മോഡിഫിക്കേഷന് ഏതൊക്കെ ആയിരുന്നു, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തിയിരുന്നത്, ഏത് പ്രായത്തിലുള്ളവരാണ് മോഡിഫിക്കേഷന് ചെയ്യാന്‍ എത്തിയിരുന്നത് എന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന് നടത്തുന്ന ചില സ്ഥാപനങ്ങള്‍.
ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)
നിയമപരമായി മോഡിഫിക്കേഷന് ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും.
ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്. സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്കില്ലും കൂടി ഉണ്ടാകണം. എക്സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.
18-30 വയസ് വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍.
കോളജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്. റേസര്‍മാരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല.
നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന് നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന് ചെയ്ത് ഹിറ്റായി നില്ക്കുന്ന ആളുകളുണ്ട്.
കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന് ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന് ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.
സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)
മോഡിഫിക്കേഷന് അപകടകരമല്ല. നമ്മള് ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.
എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.
ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എന്ന അസോസിയേഷന് മെമ്പേഴ്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല.
നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന് നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
കാര്‍ സ്റ്റീരിയോ, ഹെഡ്ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്പോയിലേഴ്സ്, ബംപര്‍ മോഡിഫിക്കേഷന് ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
മോഡിഫിക്കേഷന് നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും. കൂടുതലും യംഗ്സ്റ്റേഴ്സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന് എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.
അതേസമയം, യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന് നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.
എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന് നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ.
Tags : Tech Car Modification