അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ഒ ആൻഡ് ജി (ഒബ് സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി) പ്രവർത്തനത്തിനു തുടക്കമായി. നവജാതശിശുക്കൾക്കും അമ്മമാർക്കും മികച്ച പരിചരണം ലഭ്യമാക്കുന്നതിന് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇതിന്റെ പ്രവർത്തനോദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു. വേദനരഹിത പ്രസവം, ഒരേസമയം ആറു പ്രസവത്തിന് ആവശ്യമായ സൗകര്യം, പ്രസവ വാർഡിൽ 24 കിടക്ക സൗകര്യങ്ങൾ, എമർജൻസി ഓപ്പറേഷൻ തിയറ്ററുകൾ, ഒബ്സർവേഷന് വിശാലമായ സൗകര്യം, മരുന്നുവിതരണത്തിനുള്ള സൗകര്യം എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നവജാത ശിശു വിഭാഗത്തിൽ മൂന്ന് ഐസിയു സംവിധാനമാണുള്ളത്.
17 കിടക്ക സൗകര്യങ്ങളുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾ, അണുബാധയേറ്റ കുട്ടികൾ, സാധാരണ നിലയിൽ മതിയായ ആരോഗ്യത്തോടെയുള്ള കുട്ടികൾ എന്നിവർക്കുള്ള ചികിത്സയ്ക്കും പരിചരണത്തിനുമായി പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. ഒപ്പം അമ്മമാർക്കും നവജാത ശിശുക്കൾക്കുമായി 20 കിടക്ക സൗകര്യങ്ങളുള്ള ഒരു വാർഡുമുണ്ട്. പ്രസവസംബന്ധമായ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനും സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന സംവിധാനങ്ങളാണ് ഇവ.
30 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ബഹുനില മന്ദിരം ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഗവ. ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, ആർഎംഒ ഡോ. പി. എൽ. ലക്ഷ്മി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീത മേനോൻ, അസോസിയേറ്റ് പ്രഫസർമാരായ ഡോ. ഒ. ജോസ്, ഡോ. പി.എസ്. അനസൂയ, ഡോ. റെയ്ച്ചൽ അലക്സാണ്ടർ, അസി. പ്രഫ. ഡോ. തോമസ് കോശി, അസോസിയേറ്റ് പ്രഫസർമാരായ ഡോ. എം. പി. സലിം, ഡോ. പി. ആർ. ശ്രീലത, ഡോ. ഗോമതി, ഡോ. പി. എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.