സ്വീഡൻ ഡിജിറ്റൽ ഇടപാടുകളിൽ
സ്റ്റോക്ക്ഹോം: പൂർണമായും പണരഹിത സമ്പദ്വ്യവസ്ഥ കൈവരിക്കാനൊരുങ്ങിയ സ്വീഡൻ ഡിജിറ്റൽ ഇടപാടുകളിൽനിന്ന് വീണ്ടും പരമ്പരാഗത പേപ്പർ കറൻസികളിലേക്കും നാണയങ്ങളിലേക്കും തിരിച്ചുപോകാനൊരുങ്ങുന്നു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആവശ്യത്തിന് നോട്ടുകളും നാണയങ്ങളും കൈവശം സൂക്ഷിക്കാൻ സ്വീഡിഷ് സർക്കാർ ജനങ്ങൾക്ക് ഔദ്യോഗിക നിർദേശം നൽകിക്കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും ജീവിക്കാൻ ആവശ്യമായ നോട്ടുകളും നാണയങ്ങളും വീട്ടിൽ കരുതിവയ്ക്കാനാണു സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകത്തിൽ ഏറ്റവും കുറഞ്ഞ തോതിൽ മാത്രം കറൻസി ഉപയോഗിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു സ്വീഡൻ.
റഷ്യ-യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ യൂറോപ്പിലുണ്ടായ ഭൗമരാഷ്ട്രീയ മാറ്റങ്ങളാണു സ്വീഡനെ ഇത്തരമൊരു പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളിലോ ശത്രുരാജ്യങ്ങളുടെ സൈബർ ആക്രമണങ്ങളിലോ രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ പൂർണമായും തകരാറിലാകാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ രാജ്യം നിശ്ചലമാകാതിരിക്കാൻ ഭൗതികമായി പണം കൈയിൽ കരുതേണ്ടത് അനിവാര്യമാണെന്ന് രാജ്യം തിരിച്ചറിയുന്നു.
വൈദ്യുതി തടസപ്പെടുകയോ ഇന്റർനെറ്റ് ശൃംഖലകൾ തകരുകയോ വലിയതോതിലുള്ള ഹാക്കിംഗ് നടക്കുകയോ ചെയ്താൽ ഓൺലൈൻ പേമെന്റുകൾ പൂർണമായും പരാജയപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ കറൻസിയും നാണയങ്ങളും മാത്രമേ വിനിമയത്തിന് സഹായിക്കൂവെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ബാങ്കിംഗ് പൂർണമായും ഡിജിറ്റലായതോടെ സ്മാർട്ട്ഫോണുകളും ആപ്പുകളും ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും വലിയരീതിയിൽ പാർശ്വവത്കരിക്കപ്പെട്ടുവെന്നതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഇവർക്കു ദൈനംദിന പണമിടപാടുകൾ സുഗമമാക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.
Tags : Sweden to return paper currency