മട്ടന്നൂർ (കണ്ണൂർ): ചാവശേരി കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോളാരിയിലെ ഇല്ലത്ത് വളപ്പിൽ വീട്ടിൽ പി. വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവരാണു മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനമായ ഇന്നലെ അച്ഛനൊപ്പം ഇരിട്ടിയിൽ സാധനം വാങ്ങാൻ പോകുന്നതിനിടെയാണ് ഇരുവരുടെയും ജീവൻ നഷ്ടമായ അപകടമുണ്ടായത്.
ഇന്നലെ രാവിലെ 10.15ഓടെ കൂരൻമുക്ക് സ്റ്റോപ്പിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇരുപത്തിയൊന്നാം മൈലിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വിനോദും മകനും സഞ്ചരിച്ച സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിനൊപ്പം ഫിറോസ് എന്നയാൾ സഞ്ചരിച്ച മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും ചേർന്നു ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസ് ഉയർത്തുന്നതിനായി ക്രെയിൻ എത്തിക്കേണ്ടി വന്നു. ഉടൻതന്നെ ഇരുവരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെത്തുടർന്നു പ്രകോപിതരായ നാട്ടുകാർ സ്ഥലത്ത് മറ്റു ബസുകൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി വൈകുന്നേരം ആറരയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം പൊറോറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. ബിന്ദുവാണ് വിനോദിന്റെ ഭാര്യ. മകൾ: സാനിഹ.
Tags :