ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) വിവരാവകാശ നിയമത്തിനു കീഴിൽ വരുന്ന പൊതുസ്ഥാപനമാണെന്ന നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. 2010ലെ ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് എൻഎസ്ഇ വിവരാവകാശ നിയമത്തിനു കീഴിൽ വരുന്നതാണെന്നു കോടതി വ്യക്തമാക്കിയത്. മുൻവിധി ചോദ്യം ചെയ്തുള്ള എൻഎസ്ഇയുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
കമ്പനീസ് നിയമങ്ങൾക്കു കീഴിൽ രൂപീകരിച്ചിട്ടുള്ള സ്വകാര്യ കമ്പനിയാണ് എൻഎസ്ഇയെങ്കിലും 1956ലെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് (റെഗുലേഷൻ) നിയമത്തിനു കീഴിൽ സ്റ്റോക്ക് എക്സ്ചേഞ്ചായി തിരിച്ചറിഞ്ഞിട്ടുള്ള എൻഎസ്ഇ പൊതുപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി 2010ൽ വിധിച്ചിരുന്നത്.
എൻഎസ്ഇ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്നും കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ 1956ലെ കമ്പനീസ് നിയമത്തിനു കീഴിൽ സ്ഥാപിക്കപ്പെട്ട എൻഎസ്ഇ ഒരു സർക്കാർ സ്ഥാപനമല്ലെന്നും രൂപീകരണം മുതൽതന്നെ സ്വകാര്യ കോർപറേറ്റ് സ്ഥാപനമായിരുന്നുവെന്നും വാദിച്ചാണ് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ എൻഎസ്ഇ ഹർജി നൽകിയിരുന്നത്.
Tags :