വെറും ഒരുകുപ്പി പാൽ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഗ്രാമത്തിലെ ഒട്ടേറെപ്പേർ സന്ദർശിക്കുന്ന ഒരു കടയായിരുന്നു അയാളുടേത്. പാലും മുട്ടയും ബട്ടറും ഇറച്ചിയും ചീസും ആ കടയിൽ കിട്ടുമായിരുന്നു. നല്ല ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളായതിനാലാണ് ഗ്രാമത്തിലെല്ലാവരുംതന്നെ ആ കടയിൽ എത്തിയിരുന്നത്. ഒരു സായാഹ്നം. കടയുടെ ഉള്ളിൽ ആളു കുറഞ്ഞപ്പോൾ കടയുടമ ഒരു സിഗരറ്റു വലിച്ച് അതിന്റെ കുറ്റി നിലത്തേയ്ക്കിട്ടതാണ്. കടലാസും മറ്റും ഇട്ടിരുന്ന വേസ്റ്റ് ബോക്സിലേയ്ക്കാണ് സിഗരറ്റ് കുറ്റി വീണത്. പെട്ടെന്നാണതു സംഭവിച്ചത്.
ഫാനിന്റെ കാറ്റേറ്റ് സിഗരറ്റിന്റെ തീ കടലാസുകളിലേയ്ക്ക് പടർന്നു. തീയും പുകയും ഉയരുന്നതു കണ്ടപ്പോൾ കടയുടമ അലറിക്കൊണ്ട് വെള്ളം വച്ചിരുന്ന ജാറിനടത്തേക്കോടി. നോക്കിയപ്പോൾ ജാറുകളിൽ ഒരു തുള്ളി വെള്ളം പോലുമില്ല. അയാൾ ബക്കറ്റുമെടുത്തുകൊണ്ട് പുറത്തേയ്ക്കോടി. സഹായത്തിനായി നിലവിളിച്ചു. എന്നാൽ ആൾക്കാർ ഓടിക്കൂടിയപ്പോഴേയ്ക്കും തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീ കെടുത്തുന്പോൾ അയാളുടെ കടയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
തലയിലും വയറിലും കാലിലും പൊള്ളലും മുറിവുമേറ്റ് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് ഒരു ഫയർഫോഴ്സുകാരൻ ചോദിച്ചു, ""എന്തുകൊണ്ട് തീ ചെറുതായി കത്തിത്തുടങ്ങിയ സമയത്ത് നിങ്ങൾക്ക് അത് കെടുത്താൻ കഴിഞ്ഞില്ല?'' ""അപ്പോൾ കടയിൽ വെള്ളമുണ്ടായിരുന്നില്ല.'' താടിക്ക് കൈത്താങ്ങ് കൊടുത്ത് അയാൾ വിതുന്പിക്കരഞ്ഞു. ""നിങ്ങൾ പാൽ വിൽക്കുന്ന ആളല്ലേ, കടയിൽ പാൽ ഉണ്ടായിരുന്നില്ലേ. വെറും ഒരുകുപ്പി പാലുകൊണ്ട് തുടക്കത്തിലേ ചെറിയ തീ ഈസിയായി കെടുത്താമായിരുന്നില്ലേ?'' അയാൾ വീണ്ടും നിലവിളിച്ചുകൊണ്ട് പറഞ്ഞു. ""ഞാനെന്തൊരു വിഡ്ഢിയാണ്, പാൽ വിലകൊടുത്തു വാങ്ങുന്നതുകൊണ്ട് അത് ഒഴിച്ചുകളയരുത് എന്നു ഞാൻ തീരുമാനിച്ചു! വെള്ളംകൊണ്ടു തീ കെടുത്താമെന്നു കരുതി. ഒരു കുപ്പി പാലിനു വിലയായി എന്റെ കടയും ജീവിതവും കൊടുക്കേണ്ടി വന്നല്ലോ?''
കൂട്ടുകാരേ, നമ്മളിൽ ചിലർ ഇങ്ങനെയാണ്. സൂചികൊണ്ടെടുക്കേണ്ടത് തൂന്പകൊണ്ടെടുക്കും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കില്ല. വെറുതെ വച്ചു താമസിപ്പിക്കും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും കാരണങ്ങളുണ്ട്. ചില സമയത്ത് ചില തെറ്റായ തീരുമാനങ്ങളെടുക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ വെറുതെ വിഡ്ഢികളാകും. ഏതു തീരുമാനമെടുക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നമുക്ക് സ്വാതന്ത്ര്യമില്ല.
ഈ കട നമ്മുടെ ജീവിതമാണെന്നു സങ്കല്പിക്കുക. സിഗരറ്റുവലി, നമ്മുടെ തെറ്റായ ശീലമാണ്, വീഴ്ചകളാണ്. തുടക്കത്തിൽ തീ വളരെ ചെറുതാണ്. ഒരു കുപ്പി പാൽ ധാരാളം മതി തീ കെടുത്താൻ! ഈ "ഒരു കുപ്പി പാൽ' നമ്മുടെ അഡിക്ഷൻസും ഇഷ്ടങ്ങളുമാണ്. കടയ്ക്കും കടയിലെ എല്ലാ സാധനങ്ങൾക്കും വില കൊടുക്കാതെ നമ്മളും ചിലപ്പോൾ ഇത്തരത്തിലുള്ള പാൽകുപ്പിക്കുവേണ്ടി, കട കത്താൻ കാരണമാകാറുണ്ട്! അത് ആനമണ്ടത്തരമാണ്.
ഹൊ, അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ... അയാളെ കാണാൻ പോയില്ലായിരുന്നെങ്കിൽ, അത് ഞാൻ തിന്നില്ലായിരുന്നെങ്കിൽ... ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ എന്നെല്ലാം ചിലപ്പോൾ നമ്മൾ ചിന്തിക്കും. സമയം കഴിഞ്ഞുള്ള വീണ്ടുവിചാരം കൊണ്ട് ഒരു കാര്യവുമില്ല. നളചരിതം ആട്ടക്കഥയിലെ ഉണ്ണായിവാര്യരുടെ വിഖ്യാത ചോദ്യം മറക്കാതിരിക്കാം.
""പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?''
വെള്ളം ഒഴുകിപ്പോയിട്ട് അണകെട്ടാൻ ശ്രമിക്കുന്നതെന്തിനാണ്? ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യാതെ പിന്നീട് ദുഃഖിച്ചിട്ടെന്തുകാര്യം? നമ്മുടേത് ഉചിതമായ തീരുമാനങ്ങളായിരിക്കട്ടെ. അത് ഉചിതമായ സമയത്തു തന്നെയുമായിരിക്കട്ടെ
സ്നേഹപൂർവം
സ്വന്തം കൊച്ചേട്ടൻ
Tags : Kochettan's Letter DCL