കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള ആവേശപ്പോരാട്ടം അന്ത്യത്തോടടുക്കുകയാണ്! അമേരിക്കയിലെ മിയാമി സ്റ്റേഡിയം 2026 ഫിഫ വേൾഡ് കപ്പിലെ ഏറ്റവും വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്.
ജനകോടികളുടെ രോമാഞ്ചമായ കാൽപ്പന്തുകളിയുടെ മഹാരാജാവ് ലയണൽ മെസിയുടെ അഞ്ചിലധികം ഷോട്ടുകളാണ് കരിങ്കൽഭിത്തിയിലിടിച്ച് തെറിക്കുന്നതുപോലെ ഗോൾമുഖത്തിന്റെ നാനാവശങ്ങളിലേക്കും ചിതറി വീഴുന്നത്! അവസാനം അർജന്റീന കഷ്ടിച്ചു കടന്നുകൂടുന്പോൾ, തന്റെ ഏറ്റവും കൂടുതൽ ബോളുകൾ തടഞ്ഞുതെറിപ്പിച്ച, ആ ഗോൾകീപ്പറിന് സ്വന്തം ജേഴ്സി ഊരി നൽകി ലയണൽ മെസി ആദരിക്കുകയാണ്!
കുറ്റിത്താടിയും ചുളുങ്ങിയ മുഖവുമായി ഒരു മനുഷ്യൻ നിന്നു കരയുകയാണ്. അഞ്ചുലക്ഷത്തിലധികം മാത്രം ജനങ്ങളുള്ള തന്റെ കൊച്ചു രാജ്യത്തിന്റെ വിലാസം ആകാശത്തോളമുയർത്തിയ കളിക്കളത്തിലെ ആ കാരണവരുടെ പേര്, ജോസിമർ ജോസേ എവോറ ഡയസ് എന്നാണ്. എന്നാൽ അയാൾ ഇന്നു ലോകമെന്പാടും അറിയപ്പെടുന്നത് "കുഞ്ഞുമുത്തശ്ശി' എന്ന് അർത്ഥം വരുന്ന "വൊസീഞ്ഞോ' എന്ന ഓമനപ്പേരിലാണ്.
1986-ജൂൺ മൂന്നിന്, കേപ് വെർദെ രാജ്യത്തിലെ സാവോ വിസെന്റ് ദ്വീപിൽ അതി ദരിദ്രനായി ജനിച്ച വൊസീഞ്ഞോയാണിത്! പിതാവ് പട്ടാളത്തിലും അമ്മ കൂലിവേലയ്ക്കും പോയതിനാൽ മുത്തശ്ശനും മുത്തശ്ശിയും വളർത്തിയതിന്റെ പേരിൽ "കുഞ്ഞുമുത്തശ്ശി' എന്ന കളിപ്പേര് സ്വന്തം ഔദ്യോഗിക പേരാക്കി മാറ്റിയ വൊസീഞ്ഞോയാണിത്!
ഫുട്ബോൾകളിയോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം കളിക്കളം കിടപ്പാടമാക്കിയെങ്കിലും, ഉയരക്കുറവുമൂലം പരിശീലകർ പരിഹസിച്ചിറക്കിവിട്ട വൊസീഞ്ഞോയാണിത്!
കാൽപന്തുകളിയുടെ വൈഭവം പാദങ്ങളിൽ തുടുതുടുത്തപ്പോഴും ഉപജീവനത്തിനായി ബസ് ഡ്രൈവറായും ഇലക്ട്രീഷ്യനായും കൂലിപ്പണിയെടുത്ത വൊസീഞ്ഞോയാണിത്!
എന്നാൽ, 20-ാം വയസിനു മുന്നേതന്നെ 6.3 അടി ഉയരം നേടി, അംഗോള, മൽഡോവ,. സൈപ്രസ്, സ്ലോവാക്യ, പോർച്ചുഗൽ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ടീമുകളിൽ കളിച്ചുജയിച്ച്, 2026 ഫിഫ ലോകകപ്പിന്റെ രോമാഞ്ചമായ സൂപ്പർ ഗോൾകീപ്പർ വൊസീഞ്ഞോയാണിത്!
പ്രിയ കൂട്ടുകാരേ, വൊസീഞ്ഞോ എന്ന കാൽപ്പന്തുകളിക്കാരന് തന്റെ കൈകൾകൊണ്ട് തട്ടിയെറിഞ്ഞത്, മെസിയുൾപ്പെടെയുള്ള ലോകതാരങ്ങളുടെ ചാട്ടുളിപ്പന്തുകളായിരുന്നോ? അല്ലേയല്ല!
കളിക്കളത്തിൽ അയാൾ സാകൂതം സശ്രദ്ധം ഗോൾമുഖത്ത് മിഴിപൂട്ടാതെനിന്ന് നാനാവശങ്ങളിൽനിന്നും, പലരും വീശിയടിച്ച പന്തുകൾ കൃത്യമായി തട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ, അതിനു മുന്നേതന്നെ അയാൾ, തന്റെ നേരേ പലരും വലിച്ചെറിഞ്ഞ പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും ആരോപണങ്ങളെ തട്ടിമാറ്റിയിട്ടുണ്ട്.
കൗമാരത്തിൽ കളിക്കളത്തിലെ കുള്ളൻവിളികളെ അയാൾ തെട്ടിത്തെറിപ്പിച്ചു!
പൊക്കക്കുറവിന്റെ കളിപ്പേരുകൾക്കൊപ്പം, മുത്തശ്ശനെയും മുത്തശ്ശിയെയും ദൈവത്തെപ്പോലെ അനുസരിച്ചപ്പോൾ കൂട്ടുകാർ വിളിച്ച കുഞ്ഞുമുത്തശ്ശി എന്ന പരിഹാസപ്പേരുകൊണ്ടയാൾ തന്റെ ജീവിത മധുരത്തിന്റെ പായസമുണ്ടാക്കി. തന്നെ തളർത്താനും പരാജയപ്പെടുത്താനുമായി അരികിലുള്ളവർ വലിച്ചെറിഞ്ഞ ആക്ഷേപങ്ങൾ അയാൾ തന്റെ പ്രതിരോധശേഷിയുടെ ആഹാരമാക്കി!
കൂട്ടുകാരേ, ജീവിക്കാനും അതിജീവിക്കാനും നിങ്ങൾ പരിശ്രമിക്കുന്പോൾ നിങ്ങളുടെ പരിസരത്തുനിന്നും ഉയരുന്ന പരിഹാസങ്ങളെ പായസംപോലെ രുചിച്ചിറക്കാൻ നിങ്ങൾക്കു കഴിയും. ഗാലറികളിൽ ഇരുന്നു കമന്റടിക്കുന്നവർ മെയ്യനങ്ങി കളിക്കുന്നവരല്ല, വെറും കാണികൾ മാത്രമാണെന്നോർക്കുക! നിങ്ങളുടെ വിജയത്തിനായി കളിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ എന്നറിയുക. വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
Tags : Kochettan's letter DCL Vosinja
DCL (Deepika Children’s League)
DCL (Deepika Children’s League)