കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി ഓടിയ ഒരു വീഡിയോ കാണുവാനിടയായി.ഒരു വലിയ വീട്... കോടികൾ മുടക്കി പണിതതാണ് എന്ന് കണ്ടാൽ മനസ്സിലാകും.വീടിനകത്തും പുറത്തും നിറയെ പൊലീസുകാരും നാട്ടുകാരും...അകത്തു കയറിയിട്ടു പുറത്തിറങ്ങുന്ന എല്ലാവരും തൂവാല കൊണ്ട് മൂക്കും വായും പൊത്തി പിടിച്ച് പുറത്തേക്ക് ഓടിവരുന്നു... ചിലർ ഛർദ്ദിക്കുന്നു...
ഉത്തരേന്ത്യയിൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ വീട്...
എന്താണ് സംഭവം എന്ന് അറിയാമോ...ആ വീട്ടിൽ ഒരു ദാരുണ സംഭവം നടന്നു... വീട്ടിൽ നിന്നും കനത്ത ദുർഗന്ധം പടർന്നപ്പോൾ നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്... പൊലീസ് വന്ന് നോക്കുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!
അച്ഛനും അമ്മയും മരിച്ച് അഴുകി കിടക്കുന്നു..അച്ഛൻ മരിച്ചിട്ട് 30 ദിവസവും അമ്മ മരിച്ചിട്ട് 20 ദിവസവും ആയത്രേ....
കൂട്ടുകാരേ...ഈ അച്ഛനുമമ്മയ്ക്കും ഒരേയൊരു മകനേ ഉള്ളൂ... അയാൾ അമേരിക്കയിലാണത്രേ...വാർഷിക വരുമാനം ഒരുകോടിയോളം വരും എന്നാണ് കേട്ടത്...എന്നാലും രണ്ടു ജീവിതങ്ങൾ സമ്പൂർണമായി സമർപ്പിച്ച് വളർത്തിയ പുന്നാരമകൻ മരണ നേരത്ത് പുതക്കാൻ ആ മാതാപിതാക്കൾക്ക് ഒരു കോടിമുണ്ടുപോലും കൊടുത്തില്ല... സ്വന്തം കാര്യം സെറ്റ് ആയിക്കഴിഞ്ഞപ്പോൾ അവൻ സ്വന്തം മാതാപിതാക്കളെ മറന്നു പോയി.
വാർധക്യം ബാധിച്ച്... രോഗം വന്ന് അവശരായി സഹായത്തിനായി ഒറ്റക്കിരുന്നു നിലവിളിച്ച ആ മാതാപിതാക്കളുടെ അവസ്ഥ കൂട്ടുകാർ നിങ്ങളുടെ ചിന്തയ്ക്ക് വിഷയമാക്കണം.
ഏക മകൻ പിറന്നുവീണ നിമിഷം മുതൽ അമ്മിഞ്ഞപ്പാലും അച്ഛന്റെ നെഞ്ചിൻചൂടും വാസനാസോപ്പുകളും സുഗന്ധചാമരവും തേച്ചു കുളിപ്പിച്ച്...വാത്സല്യത്തേനും ചക്കരയുമ്മകളും നൽകി വളർത്തിയ ഓർമകൾ അവരുടെ മിഴികൾ നനയിച്ചിട്ടുണ്ടാകാം.
വീട് ഇൻഡോറിലാണെങ്കിലും മകന്റെ ഹൃദയത്തിന്റെ ഔട്ട്ഡോറിൽ ആയിരുന്നു ആ അച്ഛനുമമ്മയും!
അതുകൊണ്ടാണ്, മാതാപിതാക്കളുടെ ശരീരം വീട്ടിൽ കിടന്നു അഴുകിയപ്പോൾ നാട് മുഴുവൻ നിറഞ്ഞത് ആ മകന്റെ മനസിന്റെ ദുർഗന്ധമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞത്...
എന്തായിരിക്കും അവസാനം വരെ അവർ ഓർത്തത്...എന്തായിരിക്കും ആ അച്ഛന്റെ അവസാനത്തെ വാക്കുകൾ..? മരിച്ചുകിടക്കുന്ന ആ പാവം അച്ഛന്റെ ശരീരം പുഴുവരിക്കുന്നത് കണ്ടുകൊണ്ട് മകനെ വിളിച്ചു കരഞ്ഞു കരഞ്ഞു, മരിച്ചു വീഴുന്ന ഒരമ്മ!
ഇതെല്ലാം ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങളാണ് കൂട്ടുകാരേ....
നാട്ടുകാരും പോലീസും വന്നപ്പോൾ രണ്ടുപേരുടെയും ശരീരം പുഴുവരിക്കുന്നത് കണ്ടുകൊണ്ട് കണ്ണുപൊത്തിക്കരഞ്ഞുപോയത്രേ...
കൊച്ചേട്ടന്റെ കത്ത് വായിക്കുന്ന എല്ലാ കൂട്ടുകാരും ഇപ്പൊൾ വായന അവസാനിപ്പിച്ച് സ്വന്തം അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് ഒന്ന് നോക്കാമോ... ആ മുഖത്ത് സ്നേഹത്തോടെ ഒരു ചക്കര ഉമ്മ കൊടുക്കാമോ? ഞാൻ എവിടെ എല്ലാം പോയാലും എത്രവലുതായാലും ആരായി തീർന്നാലും എത്ര വലിയ കോടീശ്വരൻ ആയാലും എന്നെ ഞാനാക്കിയ എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഒരിക്കലും മറക്കില്ല എന്ന് ആ മുഖത്തുനോക്കി പറയാമോ.
പ്രിയ കൂട്ടുകാരെ ഈയൊരു കാലം ഉപഭോഗസംസ്കാരത്തിന്റെ രാക്ഷസവാഴ്ചക്കാലമാണ്. ഉപയോഗമില്ലാത്തതിനെ ഉപേക്ഷിക്കാനുള്ള പ്രലോഭനത്തിന് അടിമപ്പെടുന്നവരുടെ കാലമാണ്. അതുകൊണ്ടാണ് പല വീടുകളിലും എത്ര സ്നേഹിച്ചു വളർത്തിയ മക്കൾ ആണെങ്കിലും മക്കൾ വലുതായി കഴിയുമ്പോൾ മാതാപിതാക്കളെ കൊണ്ട് ഇനി ഉപയോഗമില്ല എന്ന് തോന്നുന്നത് .
നല്ല മക്കൾ മാതാപിതാക്കളെ മറക്കില്ല. എത്ര അസൗകര്യം ഉണ്ടായാലും എത്ര നഷ്ടങ്ങൾ ഉണ്ടായാലും മാതാപിതാക്കളാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാനുള്ള ധൈര്യവും ബോധ്യവും നല്ല മക്കളുടെ സമ്പാദ്യമാണ്. അത്തരത്തിലുള്ള സമ്പന്നരാകാൻ കൂട്ടുകാർക്ക് കഴിയുമ്പോൾ മാതാപിതാക്കളുടെ നന്മയുടെയും മക്കളുടെ സ്നേഹത്തിന്റെയും സുഗന്ധം കൊണ്ട് വീടും നാടും നിറയും അങ്ങനെ നിങ്ങളുടെയും വീട്ടിലും നാട്ടിലും സ്നേഹ സുഗന്ധം നിറയട്ടെ എന്ന് ആശംസിക്കുന്നു.
സ്വന്തം കൊച്ചേട്ടൻ
Tags : DCL Kochettan's Letter