വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റുവീണ് തളർന്നു കിടപ്പിലായ സുധാകരൻ.
ചാലക്കുടി: ജോലി ചെയ്യുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മരത്തിൽനിന്നുവീണ തൊഴിലാളി 11 വർഷമായി തളർന്നു കിടക്കുന്നു. വീരഞ്ചിറ കല്ല്മട സുധാകരനാണ് (61) ദയനീയാവസ്ഥയിൽ കഴിയുന്നത്.
കൂലിപ്പണിക്കാരനായിരുന്ന സുധാകരൻ 11 വർഷം മുമ്പ് മാരാംകോട് ഒരു വീട്ടിൽ പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. മരത്തിന്റെ കൊമ്പ് വെട്ടി ഇറക്കികൊണ്ടിരുന്നപ്പോൾ ഒരു കൊമ്പ് മുറിഞ്ഞ് ഇലക്ട്രിക്ക് കമ്പിയിൽതട്ടി സുധാകരൻ ഷോക്കേറ്റ് നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ശരീരം തളർന്നു പോയിരുന്നു. ആശൂപത്രിയിൽനിന്നു വീട്ടിലേക്ക് കൊണ്ടുവന്നു.
അന്നുമുതൽ കിടപ്പിലാണ്. രണ്ടു കാലുകളും തളർന്നു. മല - മൂത്ര വിസർജനം കിടപ്പിൽതന്നെ നടത്തണം. ഭാര്യ വിജയ ജോലിക്കു പോയിരുന്നു. എന്നാൽ സുധാകരന്റെ അപകടത്തിനു ശേഷം ജോലിക്കുപോകാൻ കഴിഞ്ഞിട്ടില്ല. വളരെ പ്രയാസപ്പെട്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. ഇളയമകന്റെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സർക്കാരിൽ നിന്നു സഹായങ്ങൾ ലഭിക്കാൻ അപേക്ഷകൾ നൽകിയെങ്കിലും ഒന്നും കിട്ടിയില്ല.
കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ മാസംതോറും നടത്തിവരാറുളള രോഗീസന്ദര്‍ശനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോ. ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.എം.ജോസ്, വൈസ് പ്രസിഡന്റ് വർഗീസ് പൊറായ്, ട്രസ്റ്റി ഓമന ജോസ്, റാണി ജോഷി, മേഴ്സി പോളി എന്നിവർ സുധാകരന്റെ വീട് സന്ദര്‍ശിച്ച് ഓണസമ്മാനം കൈമാറി.