തൃശൂർ: തെരുവുനായയുടെ ആക്രമണത്തിന് ഇരയായ 98 പേർക്ക് 63 ലക്ഷം രൂപ നഷ്ടപരിഹാരം ശിപാർശ ചെയ്ത് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി. തൃശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പാറളം, ചേർപ്പ്, കൊരട്ടി പഞ്ചായത്തുകളുടെ പരിധിയിലാണു നഷ്ടപരിഹാരം നൽകേണ്ടത്.
പേവിഷബാധയ്ക്കെതിരായ കുത്തിവയ്പിനു സ്വകാര്യ ആശുപത്രിയിൽ 21,000 രൂപ ചെലവുവരും. നഷ്ടപരിഹാരവും ഇതിനൊപ്പം ഉയരും. ജില്ലയിലാകെയുള്ള കേസുകൾ പരിഗണിച്ചാൽ നഷ്ടപരിഹാരം കോടികളാകും. അതാതു തദ്ദേശസ്ഥാപനങ്ങളാണു തുക നൽകേണ്ടത്.
ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 109 അപേക്ഷകളാണു പരിഗണിച്ചത്. സമിതി ചെയർപേഴ്സണും ഡിഎൽഎസ്എ സെക്രട്ടറിയുമായ ടി.പി. വിൻസി, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, മൃഗസംരക്ഷണ ഓഫീസർ ദീന ആന്റണി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എസ്. ശ്യാമളാലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആകെ 62,95,955 രൂപ നഷ്ടപരിഹാരം നൽകാനാണു ശിപാർശ.
Tags : Nattuvisesham District News