ചാരുംമൂട്: റോഡ് പുനർനിർമാണം വൈകുന്നതുമൂലം താമരക്കുളം പഞ്ചായത്തിലെ ഗുരുനാഥൻകുളങ്ങര-കണ്ണനാകുഴി പാലയ്ക്കൽ റോഡിൽ ദുരിതയാത്ര. മാസങ്ങൾക്കു മുമ്പ് റോഡ് നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല.
റോഡിലെ നിലവിലുള്ള ടാറിംഗ് ഇളക്കിമാറ്റിയശേഷം മെറ്റൽവിരിച്ച റോഡിലൂടെയുള്ള യാത്ര ഇപ്പോൾ നാട്ടുകാർക്ക് ദുരിതപൂർണമാണ്. മെറ്റൽ വിരിച്ചിട്ട് പണി പാതിവഴിയിൽ നിർത്തിയതാണ് ദുരിതത്തിനു കാരണം. റോഡിൽ വിരിച്ച മെറ്റലുകളെല്ലാം ഇളകിക്കിടക്കുകയാണ്.
ടെൻഡറെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കാതെ കൈയൊഴിഞ്ഞ മട്ടാണ്. നാലുമീറ്റർ വീതിയിൽ റോഡു പുനർനിർമിക്കാൻ 2.25 കോടി രൂപയാണ് അനുവദിച്ചത്. പുതിയ ഓടകൾ, ജംഗ്ഷനുകളിൽ ഇന്റർലോക്ക്, മാർക്കിംഗ് ലൈനുകൾ, സ്റ്റഡുകൾ, സൈൻബോർഡുകൾ തുടങ്ങിയവ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കാനായിരുന്നു തീരുമാനം.
മഴപെയ്താൽ റോഡ് ചെളിക്കുളവും വെയിലായാൽ പൊടിശല്യവുമാണ്. ഇരുചക്രവാഹനയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും പ്രായമായവർക്കും റോഡിലൂടെ യാത്രചെയ്യാൻ പേടിയാണ്. രാവിലെ സ്കൂളിൽ പോകുന്ന കുട്ടികൾ സൈക്കിളിൽനിന്നു വീഴുന്നതും രോഗികളുമായി ആംബുലൻസുകൾ റോഡിൽ കുടുങ്ങുന്നതും പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രധാന റോഡുചുറ്റി അഞ്ചു കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് നൂറുകണക്കിനു കുടുംബങ്ങൾ.
തെരഞ്ഞെടുപ്പുകാലത്ത് റോഡുപണിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ ഫോട്ടോപതിച്ച ഫ്ലെക്സ് ബോർഡുകൾ റോഡിൽ വച്ചിരുന്നു. എന്നാൽ, ഇപ്പോൾ റോഡിന്റെ അവസ്ഥയെപ്പറ്റി ജനപ്രതിനിധികൾക്കു പരാതികൾ കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
Tags :