കുറ്റിച്ചൽ: ആനയും കാട്ടുപോത്തും മേയുന്ന കൊടുംകാട്ടിൽ ഒരു പോളിംഗ് സ്റ്റേഷൻ. അഗസ്ത്യമലയിലെ വിവിധ കേന്ദ്രങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസികൾക്കുവേണ്ടിയാണ് ഈ പോളിംഗ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്.
പുറംനാട്ടിൽനിന്നും 14 കിലോമീറ്റർ അകലെയാണ് പൊടിയം. 26 കിലോമീറ്റർ അകലെയുള്ള പാറ്റാംപാറ സെറ്റിൽമെന്റ് മുതൽ അടുത്തുകിടക്കുന്ന ചോനംപാറ വരെയുള്ളവർക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ പോളിംഗ് ബൂത്ത്. കുറ്റിച്ചൽ പഞ്ചായത്തിലെ 1000 ളം വോട്ടർമാർ ഇവിടെയുണ്ട്. വോട്ടിംഗിന് തലേദിവസം പുലർച്ചെ കാട്ടിൽനിന്നും യാത്ര തിരിച്ചാലെ ഇവിടെ എത്താനാകൂ.
വോട്ട് ചെയ്തു കഴിഞ്ഞാൽ പുലർച്ചെ ഊരിലെത്തും. വരൾച്ച കാരണം കാട്ടുമ്യഗങ്ങൾ സദാ ഊരുചുറ്റുന്ന കാട്ടിലൂടെവേണം പോളിംഗ് ബൂത്തിലെത്താൻ. പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ജീപ്പിലാണ് ഇവിടെ എത്തുന്നത്. ഇപ്പോൾ വൈദ്യുതി എത്തിയതിനാൽ പ്രയാസവുമില്ല. രാത്രിയിൽ കാട്ടാന ശല്യമുള്ളതിനാൽ തീയിട്ട് ആനയെ ഓടിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ കാട്ടാനകൂട്ടം പോളിംഗ് സാധങ്ങളുമായി പോയ ഉദ്യോഗസ്ഥരെ വളഞ്ഞിരുന്നു. ആദിവാസികൾ ചില തന്ത്രങ്ങൾ ഉപയോഗിച്ചാണ് ആനകളെ ഓടിച്ചുവിട്ടത്.
ജില്ലയിലെ പ്രധാന ആദിവാസി മേഖലകളിലെങ്ങും നിലവിൽ പോളിംഗ് ബൂത്തുകളില്ല. കുറ്റിച്ചൽ പഞ്ചായത്തിലെ അണകാൽ, ആയിരംകാൽ, പാറ്റാംപാറ, എറുമ്പിയാട്, പൊത്തോട് ഊരുകളിലുള്ള ആദിവാസികൾ കിലോമീറ്ററുകൾ താണ്ടിയാണ് ഇവിടെ എത്തുന്നത്. ഇന്നലെ പോളിംഗ് ഡൂട്ടിക്കായി പോളിംഗ് ഉദ്യോഗസ്ഥർ കൊടുംകാട്ടിലെത്തിക്കഴിഞ്ഞു.
Tags : Local News Nattuvishesham Kollam Thiruvananthapuram