സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ചീരാൽ കല്ലുമുക്ക് സ്വകാര്യ എസ്റ്റേറ്റിന് സമീപത്താണ് കാട്ടുപന്നിയെ ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് എസ്റ്റേറ്റ് തൊഴിലാളികളും കാട്ടുപന്നിയുടെ ജഢം കണ്ടെത്തിയ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്.വനപാലകരും വന്യജീവി വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. കാട്ടുപന്നിയുടെ ജഢത്തിന് സമീപം കണ്ടെത്തിയ കാൽപ്പാടുകളും മറ്റ് തെളിവുകളും പരിശോധിച്ച ഉദ്യോഗസ്ഥർ കടുവയുടെ ആക്രമണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ചീരാൽ, കല്ലുമുക്ക്, സമീപ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. കടുവ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തോടെ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർധിച്ചു. സംഭവസ്ഥലത്ത് വനവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവയുടെ നീക്കങ്ങൾ മനസിലാക്കുന്നതിനായി കാമറകളും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലുമുക്കിനും ചീരാലിനും സമീപമുള്ള കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും എസ്റ്റേറ്റ് ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് നിർദേശം നൽകി.
ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളിൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലേക്ക് പോകുന്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Wayanad