മലപ്പുറം: വർഷക്കാലത്ത് പടർന്നുപിടിക്കുന്ന രോഗങ്ങളെ ചെറുക്കാൻ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മലപ്പുറത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാലവർഷത്തെ നേരിടാൻ സുസജ്ജമാണെന്നും ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു. എഡിഎം സി.എസ്.രാജേഷ്, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, സബ് കളക്ടർമായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്.വാര്യർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ഉരുൾപൊട്ടലിനെതിരേ മുൻകരുതലുകൾ
മഴക്കാലത്ത് അതീവ ജാഗ്രത പുലർത്തേണ്ട തീരദേശ മേഖലകൾ, മത്സ്യത്തൊഴിലാളികൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ, മലയോര മേഖലകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ മന്ത്രി യോഗത്തിൽ പ്രത്യേകം അവലോകനം ചെയ്തു.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, ഓടകൾ വൃത്തിയാക്കൽ എന്നിവയിലുള്ള പുരോഗതിയും മന്ത്രി ആരാഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, കണ്ട്രോൾ റൂമുകൾ, എൻഡിആർഎഫ് സംഘം എന്നിവ ജില്ലയിൽ സജീവമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന തലത്തിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും മന്ത്രി വിലയിരുത്തി.
പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകും വിധം സ്വകാര്യവ്യക്തികളുടെ പറന്പുകളിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് മന്ത്രി നിർദേശിച്ചു.
എലിപ്പനിയെ
പ്രതിരോധിക്കാൻ നടപടി
ജില്ലയിൽ മഴക്കാല രോഗങ്ങളിൽ ഭീഷണിയായി നിൽക്കുന്ന എലിപ്പനിയെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കി, മഞ്ഞപ്പിത്തം, മഴക്കാലത്ത് പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരേ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സജ്ജമാണെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും പൂർണതോതിൽ സജ്ജമാണെന്നും ഡിഎംഒ അറിയിച്ചു.