നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കുറുന്തോട്ടത്ത് കനത്ത മഴയെ തുടർന്ന് റോഡിടിഞ്ഞ് തോട്ടിൽ പതിച്ചു. കഴിഞ്ഞദിവസം രാത്രി വെമ്പന്നൂർ - ചെറിയകൊണ്ണി റോഡിൽ കുറുന്തോട്ടം വെയിറ്റിംഗ് ഷെഡിനു സമീപത്തെ റോഡിന്റെ വശമാണ് ഇടിഞ്ഞ് സമീപത്തെ 20 അടിയോളം താഴ്ചയുള്ള തേട്ടിൽ പതിച്ചത്.
കരിങ്കല്ലുകൾ ഉപയോഗിച്ച് നിർമിച്ച സംരക്ഷണ ഭിത്തി തകർത്താണ് റോഡ് തോട്ടിലേയ്ക്ക് പതിച്ചത്. റോഡിനരികിൽ സ്ഥാപിച്ചിരുന്ന അയ്യാവൈകുണ്ഠസ്വാമിയുടെ സ്മൃതിമണ്ഡപവും തകർന്നു തോട്ടിൽ പതിച്ചു. അപകടം പതിയിരിക്കുന്ന റോഡിൽ ഇതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
റോഡിന്റെ ഒരു വശത്തുകൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ലോറികൾക്കും മറ്റു വലിയ ചരക്കുവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം തലസ്ഥാന നഗരിയിലേയ്ക്ക് കുടിവെള്ളം കൊണ്ടുപോകുന്ന 1400 എംഎം പൈപ്പുകൾ ഈ റോഡിനടിയിലൂടെയാണ് കടന്നുപോകുന്നത്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൾവ് ചേമ്പറും ഈ റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുണ്ട്. വീണ്ടും മണ്ണിടിഞ്ഞാൽ റോഡും വാൾവ് ചേമ്പറുമടക്കം തകർന്ന് വൻ ദുരന്തത്തിന് കാരണമാകും.
കുറുന്തോട്ടം- കല്ലുവരമ്പ് റോഡ് തുടങ്ങുന്നത് ഇപ്പോൾ റോഡിടിഞ്ഞ ഭാഗത്തിന് സമീപത്തു നിന്നാണ്. മണ്ണിടിഞ്ഞ് കരിങ്കല്ലുകളും ചെളിയും കുറുന്തോട്ടം തോട്ടിൽ കിടക്കുന്നതിനാൽ തോട്ടിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വീണ്ടും മണ്ണിടിയുകയോ മഴപെയ്ത് വെള്ളം പൊങ്ങുകയോ ചെയ്താൽ കുറുന്തോട്ടം- കല്ലുവരമ്പ് റോഡും തകരുമെന്ന അവസ്ഥയാണുള്ളത്. സമീപ ഏലകളിലെ കൃഷികൾക്കും വൻനാശം സംഭവിക്കും. ക്രഷർ യൂണിറ്റുകളിൽ നിന്നും ഭാരം കയറ്റിവരുന്ന നിരവധി ലോറികൾ
ഈ റോഡിലൂടെ നിരന്തരം സഞ്ചരിക്കുന്നുണ്ട്. ഇതുകാരണം റോഡുകൾ തകരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
Tags : local nattuvishesham garden