അൻവിൻ, സുധീഷ്, സുബീഷ്
കൊരട്ടി: മേലൂർ പൂലാനിയിലെ കള്ളുഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയുംചെയ്ത കേസിൽ രണ്ട് സ്റ്റേഷൻ റൗഡികളടക്കം മൂന്നുപേരെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള മേലൂർ പൂലാനി സ്വദേശി തെക്കൂടൻ വീട്ടിൽ അൻവിൻ(35), കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം സ്വദേശി സുധീഷ്(36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ്(40) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിലെത്തിയ പ്രതികൾ കള്ള് ആവശ്യപ്പെട്ടെങ്കിലും കൈയിൽ പണമില്ലെന്ന് മനസിലാക്കിയ ഷാപ്പ് മാനേജർ പണംനൽകിയശേഷം കള്ള് നൽകാമെന്ന് അറിയിക്കുകയായിരുന്നു.
ഇതിലുള്ള വിരോധത്തെ തുടർന്ന് പ്രതികൾ ഷാപ്പിൽ സൂക്ഷിച്ചിരുന്ന കള്ള് മറിച്ചുകളയുകയും കുപ്പികൾ പൊട്ടിക്കുകയും വാതിൽ ചവിട്ടിപ്പൊളിക്കുകയുംചെയ്തു. ഏകദേശം 5,000 രൂപയുടെ നഷ്ടംവരുത്തിയതായി പോലീസ് പറഞ്ഞു.
സംഭവം തടയാൻ ശ്രമിച്ച ഷാപ്പ് മാനേജർ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി മനോഹരനെ(65) പ്രതികൾ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്നുതന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സുധീഷ് 19 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പോലീസ് അറിയിച്ചു. അൻവിൻ 15 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
കൊരട്ടി എസ്എച്ച്ഒ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ, സി.എസ്. ഷിബു, എഎസ്ഐമാരായ നാഗേഷ്, ജോയ്, സിപിഒ ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.