വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്ന ജില്ലാ കളക്ടർ പി. വിഷ്ണുരാജ്.
കണ്ണൂർ: നാടിന്റെ വികസന മുന്നേറ്റങ്ങളെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളും തങ്ങളുടെ പരാതികളും കത്തിലൂടെ കളക്ടറെ അറിയിച്ച് വിദ്യാർഥികൾ. കളം എന്ന പേരിൽ നടത്തി വരുന്ന കളക്ടറുമായുള്ള വിദ്യാർഥികളുടെ പ്രതിവാര സംവാദ പരിപാടിയിലാണ് കാഴ്ചപ്പാടുകളും പരാതികളും പോസ്റ്റു കാർഡിൽ എഴുതി കത്തായി നൽകാൻ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചത്. കക്കാട് അമൃത വിദ്യാലയത്തിലെയും കൊളവല്ലൂര്‍ പി.ആര് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും വിദ്യാഥികളായിരുന്നു ഇന്നലെ നടന്ന പ്രതിവാര പരിപാടിയിൽ കളക്ടറുമായി സംവദിക്കാനെത്തിയത്.
പുതിയ തലമുറയുടെ കാഴ്പ്പാടുകളും പൊതുബോധങ്ങളും ഒട്ടും കുറയാത്ത വിധത്തില്‍ കുട്ടികള്‍ ജില്ലാ കളക്ടറോട് പങ്കുവെച്ചു. എന്തിന്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളെല്ലാം ചെറുപ്പം തൊട്ടെ വളരണമെങ്കില്‍ പത്രമടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയും സഞ്ചരിക്കണമെന്നും സമൂഹത്തോട് നീതിയും ധാർമികതയും ഉയര്‍ത്തിപ്പിടിക്കണമെന്നും കളക്ടർ വിദ്യാർഥികളോട് നിർദേശിച്ചു. വളര്‍ന്നുവരുന്ന തലമുറകളിലാണ് നാളെയുടെ പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് കുട്ടികളോടായി പറഞ്ഞു. കാള്‍ടെക്സ് അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ മാലിന് ബിന്നുകള്‍ കുറവാണെന്ന് അമൃത വിദ്യാലയത്തിലെ കുട്ടികള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്കേറ്റിംഗ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ വേദി കുറവാണെന്നായിരുന്നു പി.ആര്.എം സ്കൂളിലെ വിദ്യാർഥിനിയുടെ പരാതിനിയുടെ പരാതി. ലഹരി ഉപയോഗം തുടങ്ങി വിവിധങ്ങളായ പരാതികളും കുട്ടികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെല്ലാം പരിഹരിക്കാമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കാമെന്നും കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ലോകത്തെ മാറ്റിമറിച്ച മലാല യൂസഫ്, ഡോ.ബി.ആര്.അംബേദ്കര്‍, റോസാ പാര്‍ക്ക്സ്, എ.പി.ജെ അബ്ദുള്‍കലാം എന്നിവരുടെ ജീവിതകഥകൾ കുട്ടികള്‍ ഗ്രൂപ്പ് ഗെയിം സെഷനില്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി മോട്ടിവേഷന്‍ ക്ലാസെടുത്തു.
ഭരണകൂടത്തെയും സർക്കാർ പദ്ധതികളും അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം നല്കുന്ന കളം എല്ലാ ബുധനാഴ്ചയും കളക്ടറേറ്റിലാണ് നടക്കുക.
Tags :