കാസര്‍ഗോഡ്: അതിര്ത്തിതര്ക്കത്തെത്തുടര്ന്ന് അയല്‍വാസിയെ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടുമക്കള്‍ക്കും ആറുവര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പെരിയ നാലക്ര സ്വദേശികളായ കണ്ണന് (70), മക്കളായ കെ. മനീഷ് (34), കെ. ബിജിത്ത് (32) എന്നിവരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യരാജ് ഉണ്ണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ ആറു മാസം അധികതടവ് അനുഭവിക്കണം.
2020 മാര്‍ച്ച് ആറിന് രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയ നാലക്രയിലെ പീതാംബരന് നായരുടെ പറമ്പില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള വിരോധത്താല്‍ ഇദ്ദേഹത്തെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. രണ്ടാം പ്രതി മനീഷ് ശീമക്കൊന്ന വടികൊണ്ട് പീതാംബരന്റെ തലയ്ക്കടിച്ചു. മൂന്നാംപ്രതി ബിജിത്ത് കത്തികൊണ്ട് തലയ്ക്ക് വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചു.
പീതാംബരന്റെ ബൈക്ക് അടിച്ചുതകര്‍ത്തു. ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇന്‍സ്പെക്ടര്‍ പി. നാരായണനാണ്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എസ്. നിസാം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സതീശന്, അഡ്വ. കെ. അമ്പിളി എന്നിവര്‍ ഹാജരായി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ പീതാംബരനെതിരേ നല്‍കിയിരുന്ന പ്രത്യാരോപണക്കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇതേ ദിവസം തന്നെ വെറുതെ വിടുകയും ചെയ്തു.
Tags : nattu vishesham Attempted murder Father and sons