തലയോലപറമ്പ് ബസ് സ്റ്റാൻഡിന് മുൻവശത്ത് ഇൻ്റർലോക്ക് കട്ടകൾ തകർന്നതിനെ തുടർന്ന് രൂപപ്പെട്ട വൻഗർത്തങ്ങൾ.
തലയോലപ്പറമ്പ് : ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കോട്ടയം-തലയോലപ്പറമ്പ് റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിലേക്ക് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് ഇന്റെർലോക്ക് കട്ടകൾ തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികൾ സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾക്ക് പുറമേ പ്രധാന നിരത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാണ്. ബസുകൾ വരുന്നതും പോകുന്നതും ഒരുഭാഗത്തു കൂടിയായതിനാൽ ബസുകൾ കടന്നു വരുമ്പോൾ സ്റ്റാൻഡിലെത്തുന്നവർ ഓടിമാറേണ്ട സ്ഥിതിയാണ്.
മഴപെയ്യുമ്പോൾ ഈ കുഴികളിൽ ചെളിവെള്ളം നിറയും. കുഴികളിലൂടെ ബസ് സ്റ്റാൻഡിലേക്ക് കടക്കുമ്പോൾ ചെളിവെള്ളം തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് പതിക്കുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന നിരവധി ബസുകളും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ സ്റ്റാൻഡിനു മുൻവശമാണ് ഏറെ നാളായി തകർന്നു കിടക്കുന്നത്.
തലയോലപറമ്പ് പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്ററുകൾക്ക് മുന്നിലെ വൻകുഴികൾ മൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ബസ് സ്റ്റാൻഡിന് മുൻവശത്തെ കുഴികൾ മൂടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Authorities pretended accident