തൃശൂർ: അയ്യന്തോൾ പുഴയ്ക്കൽ മോഡൽ റോഡിൽ കേബിൾ വലിക്കുന്നതിനായി ഒരു കന്പനി റോഡ് വെട്ടിപ്പൊളിക്കുന്നുവെന്ന് പരാതി. കളക്ട്രേറ്റിന് മുന്നിലാണ് റോഡ് പൊളിക്കുന്നത്.
ഈ റോഡിന് ഇരുവശത്തും വൈദ്യുതി കേബിൾ, കുടിവെള്ള പൈപ്പ്, ഫോണ്, ഇന്റർനെറ്റ് കേബിളുകൾ തുടങ്ങിയവ തടസമില്ലാതെ സുഗമമായി കൊണ്ടു പോകാനായി വർഷങ്ങൾക്ക് മുൻപേ സുരക്ഷിതമായ കോണ്ക്രീറ്റ് കാനകൾ നിർമിച്ചിട്ടുണ്ട്. കേബിൾ വലിക്കുന്നതു പോലെയുള്ള പണികൾക്കു വേണ്ടി റോഡ് വെട്ടിപ്പൊളിക്കാതിരിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കാനകൾക്കു മുകളിൽ സ്ലാബ് ഇട്ടാണ് മോഡൽ റോഡിനു ഇരുവശവും ഫുട്പാത്ത് ഉണ്ടാക്കിയിട്ടുള്ളത്. ഈ കാന നിലനിൽക്കുന്പോഴാണ് ആഴത്തിൽ റോഡ് പൊളിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.
മികച്ച രീതിയിൽ ടാറിംഗ് നടത്തിയ യാതൊരു തകരാറുമില്ലാത്ത റോഡാണ് പൊളിക്കുന്നത്. കന്പനിയുടെ ബോർഡ് പോലും വയ്ക്കാതെയാണ് പണികൾ നടക്കുന്നത്.
കേബിളുകൾ റോഡ് പൊളിക്കാതെ കൊണ്ടുപോകാൻ സൗകര്യമുണ്ടായിട്ടും അത് ഉപയോഗിക്കാത്തതിൽ അയ്യന്തോൾ ജനകീയ സമിതിയും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
Tags : Nattuvisesham District News