കാസര്‍ഗോഡ്: കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലകളില്‍ ബാനറുകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിക്കരുതെന്ന് കാസറഗോഡ് ഇലക്ട്രിസിറ്റി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ അറിയിച്ചു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഗുരുതരമായ വൈദ്യുതി അപകടങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്.
മഴയും കാറ്റുമുള്ള സമയങ്ങളില്‍ നനഞ്ഞ ബാനറുകളോ ഫ്ലക്സുകളോ വൈദ്യുതി ലൈനുകളില്‍ മുട്ടുന്നത് വഴി വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ ലൈനുകളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതതൂണുകളില്‍ കയറുന്നതിന് ഇത്തരം ബോര്‍ഡുകള്‍ വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ കാറ്റില്‍ ഫ്ലക്സുകള്‍ പറന്നുപോയി ലൈനുകളില്‍ കുടുങ്ങുന്നത് വഴി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനും പ്രദേശം ആകെ വൈദ്യുതി മുടങ്ങാനും ഇതു കാരണമാകുന്നു.
ആയതിനാല്‍ പൊതുജനങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും വൈദ്യുതി ശൃംഖലകളിലോ അതിന് സമീപത്തോ ഇത്തരം സാമഗ്രികള്‍ സ്ഥാപിക്കുന്നതില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കണം. ഒപ്പം വൈദ്യുതി തൂണുകളില്‍ അനുമതിയില്ലാതെ പെയിന്റ് ചെയ്യുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. വൈദ്യുതി സുരക്ഷ ഉറപ്പാക്കാനുള്ള കെഎസ്ഇബി യുടെ ശ്രമങ്ങളോട് എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു.
Tags : Nattuvishesham Local news KSEB