മണർകാട്: കാവുംപടി പ്രദേശത്തെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയായ ബിബിനെ കണ്ടെത്താൻ എക്സൈസും പോലീസും അന്വേഷണം ഊർജിതമാക്കി.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബിബിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഭാര്യയും കുഞ്ഞും ബന്ധുക്കളായ രണ്ട് സ്ത്രീകളും വീട്ടിലുണ്ടായിരുന്ന സമയത്താണ് പരിശോധന നടന്നത്. വീടിന്റെ മുറിയിൽനിന്ന് 10 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ള അഞ്ച് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.
വീട്ടിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടന്നിരുന്നതായും എക്സൈസ് സംശയിക്കുന്നുണ്ട്. ബിബിൻ മുമ്പും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ദർശകിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബി. ആനന്ദ് രാജ്, ഹരിഹരൻ പോറ്റി, എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.