ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി കൊച്ചി മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തുന്നതിനിടെ ഫാ. ജോസഫ് വർഗീസ്.
കൊച്ചി: ലഹരിക്കെതിരെ സൈക്കിൾ യാത്രയുമായി വൈദികൻ. സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് അംഗവും തേവര സേക്രഡ് ഹാർട്ട് കോളജിലെ ഇംഗ്ലീഷ് അധ്യാപകനും ചീഫ് ഫിനാൻസ് ഓഫീസറുമായ ഫാ. ജോസഫ് വർഗീസാണ് ലഹരിക്കെതിരായ പ്രചാരണത്തിനായി കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തുന്നത്. തിരുവോണ നാളിൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട യാത്ര ഇന്നലെ കണ്ണൂരിൽ എത്തി.
വൈക്കം വെച്ചൂർ വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനായ ജോസഫ് വർഗീസ് സ്കൂളിൽ പോകാനായിരുന്നു സൈക്കിൾ തന്റെ കൂടെ കൂട്ടിയത്.
പിന്നീട് ബംഗളൂരുവിലും ബോംബെയിലും പഠിക്കുമ്പോഴും സൈക്ലിംഗ് യാത്രാമാർഗമായി കൂടെക്കൂട്ടി. വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ആ സാഹചര്യം പരിചയപ്പെടുത്താൻ പോലും അവരെയും കൂട്ടി അച്ചൻ സൈക്കിൾ യാത്രകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കൊച്ചിയിൽ നിന്ന് കന്യാകുമാരിയിലേക്ക് വിവേകാനന്ദ പാറ സന്ദർശനം ഉൾപ്പെടുത്തി നടത്തിയ വലിയൊരു സൈക്ലിംഗ് യാത്രയും ശ്രദ്ധേയമായിരുന്നു.
ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭിക്കുന്ന അവധി ദിനങ്ങളാണ് ഇത്തരം യാത്രകൾക്കായി അദ്ദേഹം മാറ്റിവെക്കുന്നത്. ഓൾ ഇന്ത്യ സൈക്ലിംഗ് നടത്തുക എന്നതാണ് സ്വപ്നമെന്ന് ഫാ. ജോസഫ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ ഓപ്പറേഷന്റെ പോരാളി കൂടിയാണ് ഫാ. ജോസഫ്.
Tags : NattuVishesham DistrictNews