രോഗം ബാധിച്ച് നശിച്ച തെങ്ങുകളിലൊന്ന്.
ഇരിട്ടി: നാളികേരത്തിന്റെ വില ഉയർന്നത് കർഷകർക്ക് താത്കാലിക ആശ്വാസമാണെങ്കിലും നാളികേര കൃഷി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകുന്നില്ല. ഉത്പാദനച്ചെലവ് വർധിച്ചതും തെങ്ങുകളിലെ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ പല പ്രദേശങ്ങളിലും കൃത്യസമയത്ത് തേങ്ങ പറിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൂലി വർധിച്ചതും കർഷകരുടെ ചെലവ് ഉയർത്തുന്നു. വളം, കീടനാശിനി, മറ്റ് കാർഷിക സാമഗ്രികൾ എന്നിവയുടെ വിലവർധനയും കർഷകരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ശക്തമായ മഴയ്ക്കു പിന്നാലെയുള്ള വരൾച്ചയും കാറ്റും തെങ്ങുകളുടെ ഉത്പാദനത്തെ ബാധിക്കുന്നതായി കർഷകർ പറയുന്നു. തെങ്ങുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളും കീടബാധയും വ്യാപിക്കുന്നതോടെ ഉത്പാദനം കുറയുകയാണ്.
വില കയറി.. പക്ഷേ..
നാളികേരവില ഉയർന്ന സാഹചര്യത്തിൽ കർഷകർക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തൃപ്തികരമല്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഇടനിലക്കാരുടെ ഇടപെടലും വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലും കർഷകർക്ക് തിരിച്ചടിയാകുന്നു. തെങ്ങ് കൃഷി ഉപേക്ഷിച്ച് മറ്റു വിളകളിലേക്ക് മാറുന്ന കർഷകരുടെ എണ്ണവും വർധിക്കുന്നുണ്ട്. ദീർഘകാലം പരിചരണം ആവശ്യമായ തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം ഉറപ്പില്ലാത്തതാണ് പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
നാളികേര കർഷകരെ സംരക്ഷിക്കുന്നതിനായി ഉത്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, രോഗബാധക്കെതിരായ ഫലപ്രദമായ പ്രതിരോധം, വളം–കീടനാശിനികൾക്ക് സബ്സിഡി, തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നാളികേരത്തിന്റെ വില വർധന മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും കൃഷി നിലനിർത്താൻ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
Tags : NattuVishesham DistrictNews