എഴുകോൺ: ഇളംതെന്നല് വീശിയടിക്കുന്ന മലമുകൾ... ആനച്ചന്തം കണക്കെ കരിമ്പാറക്കൂട്ടങ്ങൾ... മാനംതൊടും മരുതിമലയേറിയാൽ കാണുന്നത് മനംനിറയ്ക്കുന്ന കാഴ്ചകൾ. ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷകമാണ് മരുതിമല.
മേഘങ്ങൾ തൊട്ടുനിൽക്കുന്ന മരുതിമല വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കഠിനമായ കയറ്റം കയറിച്ചെന്നാൽ കാത്തിരിക്കുന്നതു മനം കുളിർക്കും കാഴ്ചകളും തണുപ്പിക്കുന്ന കാറ്റും. വേനലിലും വറ്റാത്ത മലമുകളിലെ കുളം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. വാനരക്കൂട്ടങ്ങളുടെ സാന്നിധ്യം മലകയറ്റത്തിനു മറ്റൊരു ഭംഗി നൽകുന്നു. മല മുകളിൽനിന്നുള്ള സൂര്യാസ്തമയ കാഴ്ചയും താഴേക്കു നോക്കുമ്പോഴുള്ള ഗ്രാമീണ കാഴ്ചകളും നയനസുന്ദരമാണ്. പ്രകൃതി ഒരുക്കിയ മരുതിമലയുടെ മടിത്തട്ടിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾക്ക് ഒരിക്കലും നഷ്ടക്കച്ചവടമാകില്ല.
രാമനുവേണ്ടി മരുന്നുചെടി വളരുന്ന മലയുമായി ഹനുമാൻ ലങ്കയിലേക്കു പറക്കുമ്പോൾ താഴെവീണ ഭാഗമാണ് മരുതിമലയെന്നാണ് ഐതിഹ്യം. മാരുതിയുടെ കൈയിൽനിന്ന് വീണതിനാൽ മാരുതിമല എന്നറിയപ്പെട്ടു. ഇതു കാലക്രമേണ മരുതിമലയായി. സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിലാണ് മരുതിമല സ്ഥിതിചെയ്യുന്നത്. അത്യപൂർവങ്ങളായ സസ്യങ്ങൾ മലയിലുണ്ട്. കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നീ മൂന്ന് വലിയ പാറ ചേരുന്നതാണ് മല. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ പാറകൾക്കു പേരുണ്ട്.
ജില്ലയുടെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും മലയിൽനിന്നാൽ കാണാം. കല്ലടത്തണ്ണി വട്ടത്തിക്കടവ് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയുമുണ്ട്. കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനാന്തര പ്രദേശം കൂടിയാണിത്. 38 ഏക്കർ വരുന്ന സ്ഥലത്താണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യ ഹരിതവനം പദ്ധതി നടപ്പാക്കിയ വനേതര പ്രദേശം കൂടിയാണിത്.
38 ഏക്കറിലാണ് മരുതിമല ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പി. അയിഷാ പോറ്റി എംഎൽഎ ആയിരിക്കെയാണ് ഇക്കോ ടൂറിസം പദ്ധതിക്കു തുടക്കമിട്ടത്. കെ.എൻ. ബാലഗോപാലിന്റെ ഇടപെടലിൽ തെന്മല, ജടായുപ്പാറ, മരുതിമല ടൂറിസം സർക്യൂട്ട് പദ്ധതിക്കാണ് തുടക്കമിട്ടത്.
Tags : Local News Nattuvishesham Kollam