ഉപ്പുതറ: പുല്ലുമേട് സുൽത്താനിയായിൽ പൊതുകിണർ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയതിൽ പ്രതിഷേധവുമായി കോളനിവാസികൾ. കഴിഞ്ഞ മാർച്ചിലാണ് ഏലം നനയ്ക്കാൻ അയ്യപ്പൻകോവിൽ പഞ്ചായത്ത്, സ്വകാര്യവ്യക്തിക്ക് കിണർ കരാർ നൽകിയത്. കോളനിവാസികൾ വസ്ത്രങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണറാണ് പഞ്ചായത്ത് സ്വകാര്യ വ്യക്തിക്കു നൽകിയത്. പുല്ലുമേട് സുൽത്താനിയായിൽ 1975 മുതലുള്ള പൊതു കിണറാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് വർഷം 32,000 രൂപയ്ക്ക് കരാർ നൽകിയത്.
പഞ്ചായത്ത് ഭരണസമിതി രാഷ്്ട്രീയ വിരോധം തീർക്കാനാണ് തൊഴിലാളികൾ ഉപയോഗിക്കുന്ന കിണർ സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. ഇന്നലെ ഉച്ചകഴിഞ്ഞ് പൈപ്പിടാൻ പോലീസുമായി പഞ്ചായത്ത് അധികൃതരും കരാറുകാരനും എത്തിയെങ്കിലും കോളനി വാസികൾ തടഞ്ഞു. കോളനിവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് സംഘം തിരികെപ്പോയി.