സുല്‍ത്താന്‍ ബത്തേരി: മാറോട് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗിന്റെ കാല് കാട്ടാന നശിപ്പിച്ചു. ഇതുവഴിയാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നത്.
നായ്ക്കട്ടി ഇല്ലിചുവട് മുതല്‍ കല്ലുമുക്ക് വരെയുള്ള 18 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതാണ് വൈകുന്നതിനാല്‍ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് പതിവായി. കര്‍ഷകര്‍ ഏറെയുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ മാറോട് 2024 ജൂണില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരുജീവന് നഷ്ടമായിരുന്നു.
സ്വന്തം കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോ എന്നറിയാനായിപ്പോയ കര്‍ഷകനായ രാജുവാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ പ്രതിഷേധമുയര്‍ന്നു. പ്രദേശത്തെ കാട്ടാന അടക്കമുള്ള വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനാതിര്‍ത്തിയില്‍ തൂക്ക് ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഇതുവരെ ഒരു നടപടിയുണ്ടായിട്ടില്ല.
എസ്റ്റിമേറ്റ് ഉള്‍പ്പെടെ തയാറായ പദ്ധതിയാണ് ഒരു ജീവന് നഷ്ടപ്പെട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നടപ്പാകാത്തത്. നിലവില്‍ ആര്എസ്കെവിവൈ പദ്ധതി പ്രകാരം ഓടപ്പള്ളം പുതുവീട് മുതല്‍ നായ്ക്കട്ടി ഇല്ലിചുവട് വരെ തൂക്ക് ഫെന്‍സിംഗ് എത്തിയിട്ടുണ്ട്. തുടര്‍ന്നുവരുന്ന മാറോട്, കല്ലുമുക്ക് വരെയുള്ള 18 കിലോമീറ്റര്‍ ദൂരമാണ് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക അനുമതി ലഭിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നത്.
നായ്ക്കട്ടി ഇല്ലിചുവടില്നിന്ന് തുടങ്ങി മൂലവയല്‍, വെളുതൊണ്ടി, കുണ്ടുചിറ, മന്മഥന്പാളി, അളിപ്പുറം, മാറോട് ചുണ്ടപ്പാടി, പുത്തന്‍ചിറ, കല്ലുമുക്ക് വരെയുള്ള ദൂരമാണ് പ്രഖ്യാപിച്ച ഒന്നരക്കോടി രൂപയുടെ തൂക്ക് ഫെന്‍സിംഗ് പദ്ധതിയാണ് ഇനിയും നടപ്പാകാതെ കിടക്കുന്നത്.
വനാതിര്‍ത്തിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പാക്കിയ പ്രതിരോധ കിടങ്ങും ഫെന്‍സിംഗുമെല്ലാം കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടപ്പാക്കാത്തതിനാല്‍ തകര്‍ന്നുകിടക്കുകയാണ്. ഇതുവഴിയാണ് ഇപ്പോള്‍ കാട്ടാനകളെത്തുന്നത്. ഇതുകാരണം അത്യാവശ്യങ്ങള്‍ക്ക് പോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
ഒന്നരക്കൊമ്പനും ഒപ്പമെത്തുന്ന മോഴയാനയുമാണ് ഇപ്പോള്‍ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നത്. പ്രഖ്യാപിച്ച പദ്ധതിയെങ്കിലും നടപ്പാക്കി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇനിയും വൈകിയാല്‍ സമരത്തിനിറങ്ങുകയല്ലാതെ മറ്റു മാര്ഗമില്ലെ്നാണ് കര്‍ഷകര്‍ പറയുന്നത്.