കൽപ്പറ്റ: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും വൈദ്യുതആശയവിനിമയ ശൃംഖലകൾക്കും വലിയ ഭീഷണിയാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദേശം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തിൽ ജനലുകളും വാതിലുകളും അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം. വാഹനത്തിനകത്ത് തുടരുന്നതാണ് സുരക്ഷിതം.
ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. മഴമേഘം രൂപപ്പെടുന്ന സമയത്ത് അവയെ മാറ്റിക്കെട്ടാൻ ശ്രമിക്കുന്നതും അപകടത്തിന് ഇടയാക്കും.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യത്തിൽ പാദങ്ങൾ ചേർത്ത് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി കുനിഞ്ഞിരിക്കുക എന്നതാണ് സുരക്ഷിതമായ മാർഗമെന്ന് വിദഗ്ധർ നിർദേശിച്ചു.
ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയുന്നതിനായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വികസിപ്പിച്ച "ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. മിന്നലാഘാതമേറ്റവരുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ലെന്നും അതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുതെന്നും വിദഗ്ധർ ഓർമിപ്പിച്ചു. മിന്നലേറ്റതിന് ശേഷമുള്ള ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണെന്നും ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.